പറയാന്‍ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്!, വേദിയെ പൊട്ടിച്ചിരിപ്പിച്ച് ശ്രീനി, വീഡിയോ വൈറൽ
മലയാളത്തിന് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമാണ് ശ്രീനിവാസൻ. മലയാള സിനിമയുടെ ചരിത്രമെടുത്താൽ അതിൽ അഭിവാജ്യ ഘടകമായി ശ്രീനിവാസൻ എന്ന നടനെയും തിരക്കഥാകൃത്തിനെയും കാണാൻ കഴിയും. എക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ശ്രീനിവാസൻ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.
നടനായി വിലസുമ്പോൾ തന്നെ മലയാളത്തിലെ പ്രഗൽഭരായ സംവിധായകർക്ക് വേണ്ടി തിരക്കഥകൾ ഒരുക്കിയും ശ്രീനിവാസൻ നിറഞ്ഞു നിന്നിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നി സൂപ്പർ തരങ്ങൾക്ക് വേണ്ടിയെല്ലാം ശ്രീനിവാസൻ തിരക്കഥകൾ ഒരുക്കിയിട്ടുണ്ട്.

കുടുംബ പ്രേക്ഷകരുടെ ഉള്ളറിഞ്ഞുള്ള തിരക്കഥകൾ ആയിരുന്നു ശ്രീനിവാസന്റേത്. നമ്മുക്ക് ചുറ്റും കാണുന്ന സാധാരണക്കാർ തന്നെ ആയിരുന്നു ശ്രീനിവാസൻ കഥകളിൽ വന്നിരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. താൻ കടന്നു പോയ ജീവിത സാഹചര്യങ്ങളിൽ ഇന്നും അനുഭവങ്ങളിൽ നിന്നുമൊക്കെയാണ് അദ്ദേഹം കഥകൾ ഒരുക്കിയത്.
കിളിച്ചുണ്ടൻ മാമ്പഴം, കഥപറയുമ്പോൾ, ഒരു മറവത്തൂർ കനവ് തുടങ്ങി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരു പിടി ഹിറ്റ് സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട് ശ്രീനിവാസൻ. ശ്രീനിവാസന്റെ സിനിമകൾ പലതും കാലത്തിന് മുന്നേ സഞ്ചരിച്ചവയാണ്. സാമൂഹിക വിഷയങ്ങളെല്ലാം ശ്രീനിവാസൻ സിനിമകളിൽ കടന്നു വന്നിരുന്നു.

രോഗബാധിതനായിരുന്ന അദ്ദേഹം ഇപ്പോഴിതാ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രോഗവുമായുള്ള നീണ്ടനാളത്തെ പോരാട്ടം കഴിഞ്ഞ് പതിയെ ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രേക്ഷകരും ആഘോഷമാക്കിയതാണ്.
ഇപ്പോഴിതാ, ശ്രീനിവാസന്റെ പുതിയ ഒരു പ്രസംഗവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കാപ്പ സിനിമയുടെ പ്രമോഷൻ ചടങ്ങിൽ പങ്കെടുത്ത ശ്രീനിവാസന്റെ വീഡിയോയാണ് വൈറലാകുന്നത്.

വേദിയെ ആകെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടായിരുന്നു ശ്രീനിവാസന്റെ പ്രസംഗം. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്നും ഇനി സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ തുടങ്ങുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനിവാസന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകളും എഴുതിയത് ഞാനാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയതും ഞാന്‍ തന്നെയാണ്. എന്നെ ഞാന്‍ കൂടുതലൊന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ അല്ലേ.

ശരിക്കും പറഞ്ഞാല്‍ അത്യാവശ്യം നല്ല നിലവാരമുള്ള കുറെ രോഗങ്ങൾ ഉള്ള മനുഷ്യനോട് തോന്നുന്ന കാരുണ്യം കൊണ്ടാണ് ഇവർ എന്നെ ഇവിടേക്ക് വിളിച്ചത്. സുഹൃത്തുക്കളെ. ഞാൻ കുറച്ചു നാളായി അഭിനയിക്കാറില്ല. എന്നെ കാണാത്തത് കൊണ്ടാണോ ഫാസിലൊന്നും എന്നെ വച്ച് സിനിമയെടുക്കാത്തത് എന്ന് എനിക്ക് സംശയമുണ്ട്.
എന്തായാലും എനിക്കിപ്പോൾ സംസാരിക്കാനൊക്കെ പറ്റുന്നുണ്ട്. ഞാനിപ്പോള്‍ സംഭാഷണമൊക്കെ പറഞ്ഞ് തുടങ്ങി. അതുപോലെ ഞാന്‍ അഭിനയിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും നിങ്ങളുടെയൊക്കെ അടുത്ത സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരാം.

കുറേ കാലമായി പല ആളുകളെയും കാണാന്‍ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കാണാന്‍ പറ്റാത്ത പലരെയും കാണാന്‍ സാധിച്ചു. എല്ലാവരെയും കാണാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്,' ശ്രീനിവാസൻ പറഞ്ഞു. രോഗത്തെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് എത്തിയ ശ്രീനിവാസൻ മകൻ വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കൻ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications











