'ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഗൾഫ് ഐറ്റം എന്റെ അച്ഛനാണ്! ഇപ്പോഴും മിസ് ചെയ്യുന്നു'; പൊട്ടിക്കരഞ്ഞ് ശ്രീവിദ്യ
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കെല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമയിലൂടെയാണ് ശ്രീവിദ്യ ആദ്യം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതെങ്കിലും കൂടുതൽ സുപരിചിതയാകുന്നത് സ്റ്റാർ മാജിക്കിലൂടെ ആയിരുന്നു. 2016 ൽ ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീട് ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു.
കഴിഞ്ഞ വർഷം നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയും ശ്രീവിദ്യ കയ്യടി നേടിയിരുന്നു. ഇപ്പോൾ നിരവധി അവസരങ്ങൾ ശ്രീവിദ്യയെ തേടി എത്തുന്നുണ്ട്. യൂട്യുബിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച് ശ്രീവിദ്യ എത്താറുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ശ്രീവിദ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സംവിധായകനായ രാഹുലിനെയാണ് ശ്രീവിദ്യയുടെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ അപ്രതീക്ഷിതമായിട്ടാണ് ശ്രീവിദ്യ വിവാഹക്കാര്യം അറിയിച്ചത്. ആറ് വർഷത്തെ പ്രണയമാണെന്ന് പറഞ്ഞ നടി യൂട്യൂബ് ചാനലിലൂടെ വരനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീവിദ്യയുടെ പ്രണയകഥയൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, സ്റ്റാർ മാജിക്കിൽ നിന്നുള്ള ശ്രീവിദ്യയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തൻറെ അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് പറയുകയാണ് ശ്രീവിദ്യ. അച്ഛൻ വർഷങ്ങളായി ഗൾഫിൽ ആണെന്നും തനിക്ക് മൂന്ന് വയസായപ്പോഴാണ് അച്ഛൻ ആദ്യമായി കാണുന്നതെന്നും അച്ഛന് തന്നെ തിരിച്ചറിയാൻ പറ്റിയിലെന്ന് ഒക്കെ ശ്രീവിദ്യ പറയുന്നുണ്ട്. വിശദമായി വായിക്കാം.
'ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഗൾഫ് ഐറ്റം എന്റെ അച്ഛനായിരുന്നു. അച്ഛൻ ബഹ്റൈനിലാണ്. വർഷങ്ങളായി അവിടെ തന്നെയാണ്. അമ്മ ഗർഭിണി ആയിരിക്കുമ്പോൾ പോയതാണ് അച്ഛൻ. ഞാൻ ജനിച്ചു മൂന്ന് വയസ്സായപ്പോഴാണ് അച്ഛൻ എന്നെ കാണുന്നത്. എന്റെ പ്രായത്തിൽ ഒരു കസിനും ഉണ്ടായിരുന്നു. വന്നപ്പോൾ അച്ഛന് ഏതാണ് തന്റെ മോൾ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എല്ലാവരും വിചാരിക്കും ഗൾഫുകാരുടെ മക്കൾ ഭയങ്കര ലക്കിയാണെന്ന്. വിചാരിച്ച എന്തും കിട്ടുമല്ലോ എന്നൊക്കെ സുഹൃത്തുക്കൾ പറയാറുണ്ട്,'
'ഇതുപോലെ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ പോയിട്ട് പിന്നെ വരുന്നത് ഞാൻ പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ്. പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും ഏറ്റവും വളർച്ചയുള്ള പ്രായം അതാണല്ലോ. നമ്മളൊക്കെ പാവാട പ്രായത്തിൽ നിന്ന് ചുരിദാറിലേക്ക് മാറുന്ന പ്രായമാണ്. അപ്പോഴും തിരിച്ചു വന്നിട്ട് അച്ഛന് എന്നെ മനസിലാവുന്നില്ലായിരുന്നു. ഞാൻ കുഞ്ഞു നാൾ മുതൽ അച്ഛന് എഴുതിയ കത്തുകളൊക്കെ അവിടെയുണ്ട്,' ശ്രീവിദ്യ പറഞ്ഞു.

'കേരളത്തിലെ 60 ശതമാനം പ്രവാസികളുടെയും വീട്ടിലെ കാര്യം ഇതൊക്കെയാണ്. കാണുമ്പൊൾ ഭയങ്കര പൊഷോക്കെയാവും. അച്ഛന്റെ ഞങ്ങളുടെ വളർച്ചയൊന്നും അത്ര കണ്ടിട്ടില്ല. ഇപ്പോഴും ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ നാൽപത് വർഷമായിട്ട് അച്ഛൻ അവിടെയാണ്. രണ്ടു വർഷം കൂടുമ്പോൾ രണ്ടു മാസത്തേക്കായി അച്ഛൻ വരും. പോകുമ്പോൾ എയർപോട്ടിൽ കൊണ്ടാക്കാൻ ഞങ്ങൾ പോകില്ല. വിളിക്കാൻ മാത്രം പോകും,'
'ഇപ്പോൾ പെട്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് അതാണ്. ഫ്രണ്ട്സിന് മുന്നിൽ കാണിക്കാൻ എല്ലാ ഗൾഫ് സാധങ്ങളും ഉണ്ട്. പക്ഷെ നമ്മൾ ആഗ്രഹിക്കുന്നത് പ്രോഗ്രസ് കാർഡ് ഒപ്പിടാനൊക്കെ അച്ഛൻ വരണമെന്നാണ്. എല്ലാ പ്രവാസികളുടെ വീട്ടിലും ഇങ്ങനെ തന്നെയാണെന്നാണ് ഞാൻ കരുതുന്നത്,' എന്നും ശ്രീവിദ്യ പറഞ്ഞു. വേഗം ഇങ്ങോട്ട് വാ, മതിയവിടെ എന്ന് അച്ഛനോട് പറഞ്ഞു കൊണ്ടാണ് ശ്രീവിദ്യ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.


Click it and Unblock the Notifications