Don't Miss!
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ചേച്ചി സിനിമകള്‍ ചെയ്തു, പക്ഷെ കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല; സുരേഷ് ഗോപി പറയുന്നു
കെപിഎസി ലളിത എന്ന അഭിനയ വിസ്മയത്തിന് ഇനി ഓര്‍മ്മകളില്‍ വിശ്രമിക്കാം. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാളെയെന്ന പോലെ നിറ കണ്ണുകളോടെയായിരുന്നു കേരളം ഇന്നലെ യാത്രയാക്കിയത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു കെപിഎസി ലളിത എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ ആ അതുല്യ പ്രതിഭ യാത്രയാകുമ്പോള്‍ മലയാള സിനിമയില്‍ ഒരിക്കലും നിറയ്ക്കാനാകാത്തൊരു ശൂന്യത തന്നെ രൂപപ്പെടുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് മലയാള സിനിമ ഒന്നാകെ ഇന്നലെ അവരുടെ വസതിയിലെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വിതുമ്പി. ലളിതയോടൊപ്പം പിന്നീട്ട യാത്രയിലേക്ക് തിരിഞ്ഞു നോക്കി ആരാധകര്‍.
ഇപ്പോഴിതാ കെപിഎസി ലളിതയെക്കുറിച്ചുള്ള നടന് സുരേഷ് ഗോപിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ലളിത അനുഭവിച്ചിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചടക്കം സുരേഷ് ഗോപി മനോരമ ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്. സിനിമാ ലോകത്തിന് ഇത്രയേറെ സംഭവാ നല്‍കിയൊരു വ്യക്തിയ്ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍ അതിനെ സമൂഹം എടുത്ത രീതി വേദനിപ്പിക്കുന്നതായിരുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.
തന്റെ മനസ്സില്‍ ലളിതചേച്ചി എന്ന നടിയുടെ രൂപം ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നത് 'വാഴ്വേമായം' എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. അന്ന് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയായിരുന്നുവെന്നും അന്ന് എന്റെ മനസ്സില്പതിഞ്ഞു പോയ രൂപമാണ് ചേച്ചിയുടേതെന്നും സുരേഷ് ഗോപി പറയുന്നു. ചേച്ചി ചെന്നൈയില്‍ താമസിച്ചിരുന്ന സൗധം ഞാന്‍ കണ്ടിട്ടുണ്ട്. എത്രയോ തവണ ചാന്‍സ് ചോദിച്ച് ഞാന്‍ അവിടെ പോയിട്ടുണ്ട്. ചേച്ചി പുറത്തു വന്നിട്ടേയില്ല. ഭരതേട്ടനെ കാണാന്‍ അവിടെ ചെല്ലുമ്പോള്‍ ഒരു വട്ടമെങ്കിലും ചേച്ചിയെ കാണാന്‍ പറ്റുമോ എന്നു നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി ഓര്‍ക്കുന്നത്. അത്രയും ഒതുങ്ങി ഒരു കുടുംബിനിയായി ജീവിക്കുകയായിരുന്നു അവര്‍. ഭരതേട്ടന് ഇല്ലാതായതിനു ശേഷം, ആ രണ്ടു മക്കളെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ അവര്‍ എടുത്തൊരു പ്രയത്നമുണ്ടെന്നും സുരേഷ് ഗോപി ഓര്‍ക്കുന്നു.
സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി എന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിക്കുകയായിരുന്നു അവരെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിക്കുന്നു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. അവര്‍ ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. തന്നേക്കാള്‍ കൂടുതല്‍ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാമെന്നാണ് സരേഷ് ഗോപി പറയുന്നത്. സിനിമ മോശമാണെങ്കിലും ലളിതചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവര്‍ കൊടുക്കുന്ന ഹൃദയം... അതിനകത്ത് ഒരു കൃത്രിമത്വവും ഉണ്ടാകാറില്ലെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്.
കെപിഎസി ലളിത രണ്ട് വര്‍ഷം മുമ്പ് തന്റെ വീട്ടില്‍ വന്നതിനെക്കുറിച്ചും സുരേഷ് ഗോപി ഓര്‍ക്കുന്നുണ്ട്. 'രണ്ടു വര്‍ഷം മുന്‍പ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു. ചോറു വേണമെന്ന് പറഞ്ഞായിരുന്നു വരവ്. 'സുരേഷേ... ഞാന്‍ അങ്ങോട്ടു വരുവാ, രാധികയുടെ അടുത്ത് പറയൂ എനിക്ക് ചോറ് എടുത്തു വയ്ക്കണമെന്ന്! സാമ്പാറു വേണം കേട്ടോ'. എന്നൊക്കെ പറയുന്ന ലളിതചേച്ചി പെട്ടെന്നങ്ങു ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമമാണ്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പഴയ കാലത്തെ നടീനടന്മാര് മണ്മറയുമ്പോള് വേദന എന്നു പറയുന്നത്, വീട്ടിലെ അംഗം നഷ്ടമാകുന്നതുപോലെയാണെന്ന സുരേഷ് ഗോപി പറയുന്നു. ലളിതചേച്ചിയെ പോലുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കഥാപാത്രങ്ങളിലൂടെ ഓരോ വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വ്യക്തമായ ബോധ്യത്തോടെ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ള ഒരു ഉന്നത കലാകാരിയായിരുന്നു കെപിഎസി ലളിതയെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് അവരൊക്കെ പതിഞ്ഞു കിടക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു.
ഈയ്യടുത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ വരനെ ആവശ്യമുണ്ടിലും കെപിഎസി ലളിത അഭിനയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലഭിനയിക്കുമ്പോള്‍ ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എല്ലാവരും ചേച്ചിക്ക് ഒരു സ്പെഷല്‍ കെയര്‍ ഒക്കെ കൊടുത്തിരുന്നു എങ്കിലും, ചേച്ചി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. ശോഭനയുമായും എല്ലാവരുമായും തമാശയൊക്കെ പറഞ്ഞു ഓടിനടക്കുകയായിരുന്നുവെന്നാണ് സുരേഷ് ഗോപി ഓര്‍ക്കുന്നത്. ഷൂട്ടിനു വരുമ്പോഴും ഏറ്റവും അവസാനമായി വീട്ടില്‍ വന്നപ്പോഴും അസുഖത്തിന്റേതായ ലാഞ്ചനയൊന്നും പുറത്തു കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഭക്ഷണകാര്യത്തില്‍ പോലും അസുഖത്തിന്റേതായ ഒന്നും നോക്കിയിരുന്നില്ല കെപിഎസി ലളിത എന്നാണ് സുരേഷ് ഗോപി പറയുന്നത്. പായസം ഒക്കെ കുടിക്കുമായിരുന്നു. അത് കഴിക്കാന്‍ പാടില്ല. ചോദിക്കുമ്പോള്‍ പറയും 'ഓ ഒന്നുമില്ലെടാ... ഞാന്‍ ഇന്നു ഒരു മരുന്ന് കൂടുതല്‍ കഴിക്കും, അപ്പോ അതങ്ങു പോകും' എന്നും അദ്ദേഹം ഓര്‍ക്കുന്നു.
Recommended Video
അതേസമയം, ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാല്‍ അതത്ര സുന്ദരമൊന്നുമല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ചേച്ചിക്ക് കേരള സര്‍ക്കാര്‍ പിന്തുണ നല്കിയപ്പോള് സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍! അതു കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നല്കിയ വ്യക്തി എന്ന നിലയ്ക്ക് ഗവണ്മെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.