അന്ന് ശരത്കുമാർ ആവുമെന്ന് അവർ പറഞ്ഞു; പക്ഷേ ഇപ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്: സുരേഷ് കൃഷ്ണ
മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടുന്ന താരമാണ് സുരേഷ് കൃഷ്ണ. 24 വർഷത്തെ അഭിനയ ജീവിതത്തിൽ പലതരം ഉയർച്ച താഴ്ചകൾ സുരേഷ് കൃഷ്ണ അനുഭവിച്ചു. സീരിയലിലൂടെ സിനിമയിലേക്ക് ചേക്കേറിയ സുരേഷ് കൃഷ്ണ വില്ലൻ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. 2000ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം കരുമാടിക്കുട്ടനിലൂടെയാണ് മലയാള സിനിമയിലേക്ക് സുരേഷ് കൃഷ്ണ എത്തുന്നത്. എന്നാൽ അതിനു മുൻപ് 2000ൽ പൊട്ടു അമ്മൻ എന്ന തമിഴ് ചിത്രമാണ് താരത്തിൻ്റെ ആദ്യ ചിത്രം. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വിവരം പങ്കു വെച്ചത്.
തമിഴ് സിനിമകളിൽ അധികം കാണാത്ത മുഖമാണ് സുരേഷ് കൃഷ്ണയുടേത്. പക്ഷേ സിനിമയിലേക്കുള്ള ആദ്യ അവസരം വന്നതും തമിഴിൽ നിന്നാണ്. "സീരിയലൊക്കെ ചെയ്ത് ചെറുതായി പച്ച പിടിച്ച് വരുമ്പോഴാണ് പൊട്ടു അമ്മനിലേക്ക് വിളിക്കുന്നത്. ആർ.കെ സെൽവമണി എന്നയാളാണ് സിനിമ സംവിധാനം ചെയ്തത്. വിജയകാന്തിനും, ശരത്കുമാറിനും ഒരുപാട് ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. അതുവരെ ആക്ഷൻ സിനിമകൾ ചെയ്തിരുന്ന സെൽവമണി ആദ്യമായി ചെയ്ത ഭക്തി സിനിമ ആയിരുന്നു പൊട്ടു അമ്മൻ."

"ആ സിനിമയിൽ അഭിനയിച്ച സമയത്ത് അതിന്റെ പ്രൊഡക്ഷൻ സൈഡിൽ നിന്നുള്ളവർ പറഞ്ഞത് ഞാൻ അടുത്ത ശരത്കുമാർ ആവുമെന്നാണ്. പക്ഷേ ആ സിനിമ പ്രതീക്ഷിച്ചത്ര വിജയമായില്ല. ഞാൻ ആ സമയം തമിഴ് വിട്ട് മലയാളത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെയാണ് കരുമാടിക്കുട്ടനിലെ കഥാപാത്രം ലഭിക്കുന്നത്. 24 വർഷം മുന്നേ ചെയ്ത പൊട്ടു അമ്മനിലെ പ്രത്മിപദി എന്ന കഥാപാത്രം ഇപ്പോഴാണ് തമിഴ് ട്രോൾ പേജുകളിൽ വൈറലായത്. അത് ചെയ്തത് ഞാനാണെന്ന് ഇപ്പോഴാണ് തമിഴ് നാട്ടിലെ ജനങ്ങൾ തിരിച്ചറിഞ്ഞത്." സുരേഷ് കൃഷ്ണ പറഞ്ഞു.
പൊട്ടു അമ്മൻ ഒരേ സമയം തമിഴിലും തെലുങ്കിലും ഷൂട്ട് ചെയ്ത ചിത്രമാണ്. തെലുങ്കിൽ ദുർഗ എന്നാണ് ചിത്രത്തിന്റെ പേര്. വേണു, റോജ, സുവലക്ഷ്മി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം ആ വർഷത്തെ ഒരു പരാജയമായിരുന്നു. പക്ഷേ ഇന്നും പൊട്ടു അമ്മൻ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റാണ്.
പൊട്ടു അമ്മന് ശേഷം തമിഴിൽ മറ്റൊരു വേഷം ചെയ്തിട്ടില്ല. കാരണം മലയാളത്തിൽ അത്രയും തിരക്കേറിയ താരമായി സുരേഷ് കൃഷ്ണ മാറി. തുടക്കത്തിൽ ലഭിച്ചിരുന്നത് എല്ലാം വില്ലൻ വേഷങ്ങളായിരുന്നു. എന്നാൽ അതിനിടയിൽ ഒരു സപ്പോർട്ടിംഗ് റോൾ ചെയ്തത് പട്ടണത്തിൽ സുന്ദരനിലെ ശശിധരൻ എന്ന കഥാപാത്രമാണ്. മഞ്ഞു പോലൊരു പെൺകുട്ടി, രാപ്പകൽ, കേരള വർമ പഴശ്ശിരാജ, താന്തോന്നി, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ ചെയ്തു.

2012ലെ ചേട്ടായീസ് എന്ന സിനിമക്ക് ശേഷമാണ് സുരേഷ് കൃഷ്ണയുടെ കോമഡി വേഷങ്ങൾ മലയാളികൾ ആസ്വദിച്ച് തുടങ്ങുന്നത്. സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്തൊരാൾ പിന്നീട് ചെയ്യുന്നത് ഹണി ബീ, അനാർക്കലി, ഷെർലക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകളിൽ. ഇതെല്ലാം സുരേഷ് കൃഷ്ണയുടെ മികച്ച കോമഡി വേഷങ്ങളായിരുന്നു.
തമിഴ് സിനിമയിലെ ആ കഥാപാത്രം സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ചർച്ചാ വിഷയമാവുന്നു. ട്രോളുകളിലൂടെ ഈ കഥാപാത്രം ഹിറ്റ് ആയി എന്നു വേണം പറയാൻ. ഒരു ഹൊറർ ത്രില്ലറാണെന്ന് തോന്നിപ്പോകുന്ന രൂപമായിരുന്നു ആ സിനിമയിലെ സുരേഷ് കൃഷ്ണയുടേത്. ഒരു നായകനാവാനുള്ള എല്ലാ ശരീര ഘടനയുമുള്ള താരം തന്നെയായിരുന്നു അദ്ദേഹം. ഒരു പക്ഷേ അത്തരത്തിലുള്ള വേഷങ്ങൾ ലഭിച്ചിരുന്നെങ്കിൽ അന്ന് പ്രൊഡക്ഷനിൽ ഉള്ളവർ പറഞ്ഞ പോലെ അടുത്ത ശരത്കുമാർ ആയേനേ. നടികർ എന്ന ചിത്രമാണ് സുരേഷ് കൃഷ്ണയുടെ അവസാനം ഇറങ്ങിയ സിനിമ.


Click it and Unblock the Notifications











