'ഞാൻ ഫാസിലിന്റെ മകനാണ് എന്റെ പേര് ഫഹദ് ഫാസിൽ'; അന്ന് ഷാനുവിന്റെ വാശി ഞാൻ നേരിട്ട് കണ്ടതാണ്
മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ നിർമ്മിച്ച വ്യക്തിയാണ് സ്വർഗചിത്ര അപ്പച്ചൻ. ഫാസിൽ- അപ്പച്ചൻ കോംബോയിൽ വന്ന സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. അപ്പച്ചന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സംവിധായകനാണ് ഫാസിൽ. ഇപ്പോൾ ഫഹദ് ഫാസിലിനെ കുറിച്ച് സ്വർഗചിത്ര അപ്പച്ചൻ മാസ്റ്റർ ബിൻ ചാനലിലൂടെ സംസാരിക്കുന്നു.
"ആവേശം എന്ന സിനിമ ഞാൻ കണ്ടു. അങ്ങനെയൊക്കെ അഭിനയിക്കാൻ അവനെ കൊണ്ട് മാത്രമേ സാധിക്കൂ. ഇന്ത്യൻ സിനിമയിൽ അങ്ങനെ അഭിനയിക്കാൻ ഷാനുവിന് മാത്രമേ സാധിക്കുള്ളൂ. ആദ്യ സിനിമയിൽ പരാജയപ്പെട്ടപ്പോൾ ഷാനുവിന് ഒരു വാശി ഉണ്ടായിരുന്നു. ഇനി ഈ മേഖലയിൽ വിജയിച്ച് കാണിച്ചു കൊടുക്കുമെന്ന വാശി. അത് ഫാസിൽ സാറിൽ നിന്നും ലഭിച്ച വാശിയാണ്. അദ്ദേഹവും ഇതുപോലെ തന്നെയാണ്.

ഞാൻ ഫാസിലിന്റെ മകനാണ് എന്റെ പേര് ഫഹദ് ഫാസിൽ. പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞതാണിത്. അപ്പച്ചൻ അങ്കിളേ.. ഞാൻ സിനിമയിൽ നിറഞ്ഞു നിൽക്കും. എന്നും പറഞ്ഞു. അപ്പോൾ ഞാൻ ഓർത്തു അവൻ ഡയറക്ടറാവുമെന്ന്. പക്ഷേ ഒരു നല്ല നടനാവുമെന്നാണ് ഷാനു എന്നോട് പറഞ്ഞത്. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണ്." സ്വർഗചിത്ര അപ്പച്ചൻ പറയുന്നു.
സംവിധായകൻ ഫാസിലിന്റെ സിനിമകളെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് സ്വർഗചിത്ര അപ്പച്ചന്റെ മുഖമാണ്. ഫാസിൽ ചിത്രങ്ങളെല്ലാം ഒരുകാലത്ത് നിർമ്മിച്ചത് സ്വർഗചിത്ര അപ്പച്ചനായിരുന്നു. അതിനാൽ അപ്പച്ചന് ഫാസിലുമായും ആ കുടുംബമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഫഹദിനെ കുറിച്ച് പറയുമ്പോൾ അപ്പച്ചന് നൂറ് നാവാണ്. ചെറുപ്പം മുതലേ അദ്ദേഹം കാണുന്ന പയ്യനായിരുന്നു ഫഹദ്. അതിന്റെ വാത്സല്യം ഇപ്പോഴും അദ്ദേഹത്തിനുണ്ട്. ആ വാക്കുകളിൽ നിന്നും അത് വ്യക്തമാണ്.
"ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യുന്നത് അത്ര ചെറിയ കാര്യമല്ല. അതിനു വേണ്ടി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഫാസിൽ സാറിനൊപ്പം വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചു. ഇനി അദ്ദേഹത്തിന്റെ മകനെ വെച്ച് ഒരു സിനിമ ചെയ്യാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും. എന്റെ മനസിൽ ഒരു സിനിമയുണ്ട്. പക്ഷേ ഇപ്പോൾ തുറന്നു പറയാൻ സാധിക്കില്ല. ഒരുപക്ഷേ നടന്നില്ലെങ്കിൽ പ്രശ്നമാവും. ഒരു തമിഴ് ചിത്രമായിരിക്കും. മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ പുറത്ത് വിടാറായിട്ടില്ല."

ഫഹദ് ഫാസിൽ എന്ന നടന്റെ വളർച്ച അപ്പച്ചൻ പറഞ്ഞതു പോലെ ഒട്ടും ചെറുതല്ല. കൈയെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെ സിനിമയിൽ എത്തിയെങ്കിലും അത് വലിയ പരാജയമായിരുന്നു. അതിനു ശേഷം ഫഹദ് പഠനത്തിനായി അമേരിക്കയിലേക്ക് പോയി. വർഷങ്ങളോളം അദ്ദേഹത്തെ ആരും തന്നെ കണ്ടിരുന്നില്ല. ഏഴ് വർഷത്തിനു ശേഷം 2009ൽ കേരള കഫെ എന്ന ആന്തോളജി ചിത്രത്തിൽ മൃത്യുഞ്ജയം എന്ന സെഗ്മെന്റിൽ ഫഹദ് അഭിനയിച്ചു.
പ്രമാണി, കോക്ക്ടെയ്ൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 2011ൽ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ അഭിനയത്തിലെ വേറിട്ട മുഖം പ്രേക്ഷകർ കാണുന്നത്. ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരം ഫഹദിന് ലഭിച്ചിരുന്നു. ഇപ്പോൾ ആവേശം വരെ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതം. അനിയത്തി പ്രാവിലേക്ക് ഫഹദിനെ പരിഗണിക്കാതിരുന്നത് ആ സമയത്ത് പ്രായക്കുറവ് ഉണ്ടായിരുന്നതു കൊണ്ടെന്ന് അപ്പച്ചൻ പറയുന്നുണ്ട്.


Click it and Unblock the Notifications











