അന്ന് മലയാള സിനിമ ദിലീപേട്ടന്റെ വലയത്തിൽ; എനിക്കാരും സിനിമ തന്നില്ല; ആ രണ്ടുപേരെ എന്നും ഓർക്കും!
മലയാളികള്‍ക്ക് സുപരിചിതയാണ് തെസ്‌നി ഖാന്‍. മിമിക്രി വേദികളിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമായിരുന്ന തെസ്‌നി ഖാന്‍ സിനിമയിലും കയ്യടി നേടിയിട്ടുണ്ട്. തെസ്‌നിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു കാര്യസ്ഥന്‍. ഇപ്പോഴിതാ താന്‍ കാര്യസ്ഥനിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും സംസാരിക്കുകയാണ് തെസ്‌നി ഖാന്‍. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തെസ്‌നി ഖാന്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സിനിമയില്‍ നില്‍ക്കാന്‍ കഴിവ് മാത്രം പോരാ. ഭാഗ്യം, റെക്കമെന്റേഷന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ട്. അത് മനസിലായപ്പോള്‍ തുടര്‍ന്ന് അഭിനയിക്കണമോ എന്ന് ചിന്തിച്ചു. സിനിമ പതുക്കെ നിര്‍ത്തി, ആരും വിളിക്കാതുമായി.പിന്നെ സിനിമാലയും മിമിക്രിക്കാരുടെ കൂടെ കാസറ്റുകളുമൊക്കെയായി ശ്രദ്ധ. അതാകുമ്പോള്‍ കുറച്ച് പൈസയെങ്കിലും സമാധാനത്തോടെ പോകാം. നമ്മളാണ് അവിടെ സ്റ്റാര്‍.

അക്കൂട്ടത്തില്‍ സിനിമയിലേക്ക് വന്നവര്‍ ഒരുപാട് പേരുണ്ട്. നാദിര്‍ഷ വലിയ സംവിധായകന്‍ ആയി. ദിലീപേട്ടന്‍ സൂപ്പര്‍താരമായി. ഞാന്‍ എന്നോടിഷ്ടം കൂടാമോ ചെയ്യുമ്പോള്‍ ദിലീപേട്ടന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായിരുന്നു. ക്ലാപ്പ് അടിക്കാന്‍ നില്‍ക്കുകയായിരുന്നു. ചെറിയ റോളുകളും കൂട്ടുകാരനായുമൊക്കെ ഞങ്ങളുടെ കൂടെ നിന്നിരുന്ന ആളാണ്. അവിടെ നിന്നും സൂപ്പര്‍ താരമായി. അപ്പോഴൊക്കെ ഞാനും സിനിമയിലുണ്ട്. ദിലീപേട്ടന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ദിലീപേട്ടന്റെ കേന്ദ്രവലയം തന്നെയായിരുന്നു സിനിമയില്‍ അപ്പോള്‍. പക്ഷെ ആരും എനിക്ക് സിനിമ തന്നൊന്നുമില്ല.
ദിലീപേട്ടന്റെ നൂറാമത്തെ സിനിമയാണ് കാര്യസ്ഥന്‍. എന്നോടിഷ്ടം കൂടാമെ ചെയ്ത ശേഷം ഞാന്‍ പിന്നീട് ദിലീപേട്ടന്റെ കൂടെ അഭിനയിക്കുന്ന പടം കാര്യസ്ഥനാണ്. കാര്യസ്ഥനിലേക്ക് വരുന്നത് വലിയ സംഭവമാണ്. 2010 ലാണ് കാര്യസ്ഥനില്‍ അഭിനയിക്കുന്നത്. അതുവരെ കൊല്ലത്തില്‍ ഒന്നോ രണ്ടോ സിനിമയും സിനിമാലയും എന്ന് പറഞ്ഞ് നടന്നിരുന്ന ആളായിരുന്നു ഞാന്‍. 2010 എന്ന് പറയുന്ന വര്‍ഷം എനിക്ക് മറക്കാനാകില്ല. പെട്ടെന്നായിരുന്നു എല്ലാം.
കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരിരാജ എന്ന മമ്മൂക്കയുടെ സിനിമയില്‍ അഭിനയിച്ചിരുന്നു. സലീം കുമാറിന്റെ ഭാര്യയായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഉദയകൃഷ്ണ-സിബി കെ തോമസിലെ ഉദയേട്ടന്‍ പറഞ്ഞത് പ്രകാരമാണ് എന്നെ അതിലേക്ക് വിളിച്ചത്. എന്റെ റീ എന്‍ട്രി ആയിരുന്നു അത്. സിനിമ വലിയ ഹിറ്റായിരുന്നു. ആ ടീമിന്റെ തന്നെയായിരുന്നു കാര്യസ്ഥന്‍. ഞങ്ങളുടെ കൂടെ മിമിക്രിയില്‍ അഭിനയിച്ചവരെല്ലാം ആ സിനിമയിലുണ്ട്. സലീമേട്ടനും ഷാജോണും അശോകന്‍ ചേട്ടനും ദീലിപേട്ടനുമെല്ലാം. വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരും ഒരുമിച്ച സിനിമയായിരുന്നു അത്.
എല്ലാവരും കരുതിയിരുന്നത് ഞാന്‍ ചെറിയൊരു വേഷം ചെയ്യാന്‍ വന്നതാണെന്നായിരുന്നു. 2010ന് ശേഷമാണ് എനിക്ക് പടങ്ങള്‍ കിട്ടാന്‍ തുടങ്ങിയതും ഫ്ളാറ്റ് വാങ്ങിയതുമെല്ലാം. കാര്യസ്ഥന്‍ ആണ് അതിന് കാരണം. ഉദയകൃഷ്ണയും സിബി കെ തോമസുമാണ് എനിക്ക് ആ വേഷം തരുന്നത്. അവരെ ഞാന്‍ എന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കും. ഒന്നുമില്ലാത്തപ്പോള്‍ എനിക്ക് അങ്ങനെ ത്രൂ ഔട്ട് ആയൊരുവേഷംതന്നവരാണ്.


Click it and Unblock the Notifications











