ആ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം കണ്ട് മമ്മൂട്ടിയുടെ കണ്ണ് തള്ളി; അന്ന് എനിക്കൊരു കാര്യം മനസിലായി!: ശ്രീനിവാസൻ
മലയാള സിനിമയുടെ വല്യേട്ടനാണ് മമ്മൂട്ടി. അഞ്ചു പതിറ്റാണ്ടോളമായി അനവധി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് ഇരിക്കുന്ന നടൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. പ്രായത്തെ പോലും വെല്ലുവിളിക്കുന്ന സൗന്ദര്യത്തോടെയും അതിനെ വെല്ലുന്ന ഊർജത്തോടെയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. കാലത്തിനനുസരിച്ച് അടിമുടി മാറുന്ന നടൻ യുവതരങ്ങൾക്ക് വരെ വലിയ പ്രചോദനമാണ്.
1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി ക്യാമറക്ക് മുന്നിലെ എത്തുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം 1980 ൽ സ്വപ്‌നങ്ങൾ വിൽക്കാനുണ്ട് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ഒരു കഥാപാത്രമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതേവർഷം തന്നെ പുറത്തിറങ്ങിയ, കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടൻ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. പിന്നീട് അങ്ങോട്ട് മമ്മൂട്ടി എന്ന മഹാനടന്റെ സമയമായിരുന്നു.

നടൻ ശ്രീനിവാസൻ ആണ് മേളയിലേക്ക് മമ്മൂട്ടിയെ എത്തിച്ചത്. സ്വപ്‌നങ്ങൾ വിൽക്കാനുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടിയെ ശ്രദ്ധിച്ച ശ്രീനിവാസൻ മേളയിലെ ഉപനായകനായി മമ്മൂട്ടിയെ നിർദ്ദേശിക്കുകയായിരുന്നു. ഒരിക്കൽ കൈരളി ടിവിയിൽ മമ്മൂട്ടിയെ സിനിമയിലേക്ക് എത്തിച്ച കഥ ശ്രീനിവാസൻ പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടിക്ക് താൻ നൽകിയ പ്രതിഫലം കണ്ട് മമ്മൂട്ടിയുടെ കണ്ണു തള്ളിയെന്നും അതിന്റെ കാരണവും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

'എന്റെ അധ്യാപകൻ ആയിരുന്ന പ്രഭാകരൻ സാർ മലയാള സിനിമകൾ ഗൾഫിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞല്ലോ. അക്കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. കെ ജി ജോർജ് ആയിരുന്നു സംവിധായകൻ. എന്റെ നാട്ടുകാരൻ ശ്രീധരൻ ചെമ്പാട് ആയിരുന്നു രചന. പ്രഭാകരൻ സാർ നിർമ്മാതാവ് ആയത് കൊണ്ട് ചിത്രത്തിന്റെ കഥ തിരക്കഥ ആവുന്നത് മുതൽ ആദ്യാവസാനം ഞാനും ഉണ്ടായിരുന്നു',
'അങ്ങനെ അതിലെ ഉപനായകന് വേണ്ടി ഒരു കഥാപാത്രത്തെ നോക്കുന്ന സമയത്ത് ഞാൻ ആണ് എറണാകുളത്ത് വക്കീലായ മമ്മൂട്ടി എന്നൊരു ആളുണ്ട് എന്ന് പറയുന്നത്. മമ്മൂട്ടിയുടെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിന്റെ കാര്യവും പറഞ്ഞു. അങ്ങനെ ഒരുങ്ങിയ ചിത്രമാണ് മേള. ഞങ്ങളുടെ നാട്ടിലും എറണാകുളത്തും ആയിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പിന്നീട് ചെന്നൈയിൽ വെച്ച് ഡബ്ബിങ്ങും പൂർത്തിയാക്കി',

'അങ്ങനെ ചെന്നൈയിലെ സെൻട്രൽ സ്റ്റേഷനിൽ എറണാകുളത്ത് ട്രെയിൻ കയറാൻ നിൽക്കുന്ന മമ്മൂട്ടിയുടെ കൈയിലേക്ക് എന്നെ പ്രഭാകരൻ സാർ ഏൽപിച്ച പ്രതിഫലം ഞാൻ കൊടുത്തു. 800 രൂപ. മമ്മൂട്ടിയുടെ കണ്ണു തള്ളി പോയി. ശരിക്കും പറഞ്ഞാൽ, വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ പുള്ളിക്ക് ലഭിച്ച പ്രതിഫലം 50 രൂപ ആയിരുന്നു. പുള്ളി പറഞ്ഞു, ഈ പൈസ കൊണ്ട് ഞാൻ എറണാകുളത്ത് പോയി ഒരു വിലസ് വിലസുമെന്ന്',

'അന്ന് എനിക്ക് മനസിലായി എറണാകുളത്തെ വക്കീൽ പണിയിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും കിട്ടുന്നില്ലെന്ന്. ചിത്രം റിലീസായി അത് വൻ വിജയമൊന്നും ആയില്ലെങ്കിലും മമ്മൂട്ടി എന്ന നടനെ പ്രേക്ഷകർ ശ്രദ്ധിച്ചു. പിന്നീട് തുടരെ തുടരെ ചിത്രങ്ങൾ മമ്മൂട്ടി ചെയ്തു. അങ്ങനെ പടയോട്ടം എന്ന വലിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്തതോട കൂടി മമ്മൂട്ടിയുടെ മൂല്യവും ഉയർന്നു',
'മേളയിൽ അവസരം വാങ്ങി നൽകിയ ആളെന്ന നിലയിൽ മമ്മൂട്ടി എന്നോട് പ്രത്യേക മമതയും കാണിക്കാൻ തുടങ്ങി. പക്ഷെ മമ്മൂട്ടിക്ക് വേണ്ടിയല്ല മേള എന്ന സിനിമയ്ക്ക് വേണ്ടി ആണ് ഞാൻ മമ്മൂട്ടിയെ നിർദേശിച്ചത്. മമ്മൂട്ടി എന്ന നടന്റെ വളർച്ചയിൽ എനിക്ക് യാതൊരു പങ്കുമില്ല. ഒരാളുടെ വളർച്ചയും തളർച്ചയും അയാളുടെ കഴിവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അഭിനയിക്കാൻ കഴിവില്ലെങ്കിൽ ആര് റെക്കമെന്റ് ചെയ്താലും ഒരാൾ നടനാകാൻ പോകുന്നില്ല,' ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications