'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. 80 കളിൽ ബാലതാരമായി സിനിമയിൽ എത്തിയതാണ് നടൻ. നിരവധി സിനിമകളിൽ സഹനടനായും വില്ലനായും നായകനായുമെല്ലാം ബൈജു പിൽക്കാലത്ത് തിളങ്ങിയിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടന്മാരിൽ ഒരാളാണ് ബൈജു. പുതിയ തലമുറ യുവാക്കൾ വരെ ബൈജുവിന്റെ ആരാധകരാണ്.
പറയാനുള്ളതെന്തും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരാണ് ബൈജു. നടന്റെ തഗ് ഡയലോഗുകൾ പലതും ആരാധകർ ആഘോഷമാക്കാറുണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൂപ്പർ സ്റ്റാർ ലേബൽ സ്വന്തമാകുന്നതിനും മുന്നേ അവർക്ക് ഒപ്പം അഭിയനയിച്ചിട്ടുള്ള ആളാണ് ബൈജു. ഇപ്പോഴിതാ, ബൈജു ഒരിക്കൽ എസിവി ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'1981 ലാണ് ഞാൻ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. കേൾക്കാത്ത ശബ്ദങ്ങൾ എന്നായിരുന്നു ചിത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ ഏഴാമത്തെ സിനിമയോ മറ്റോ ആയിരുന്നു. അന്ന് പുള്ളി ഒരു ബുള്ളറ്റിനാണ് ഷൂട്ടിങ്ങിന് വരുക. തിരുവനന്തപുരത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഭയങ്കര നാണക്കാരൻ ആയിരുന്നു അന്ന് പുള്ളി. ഇപ്പോഴും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. വളരെ അടുപ്പമുള്ളവരോട് വളരെ ഫ്രീയായിട്ട് പെരുമാറും,'
'ഞാനും പുള്ളിയും ഒമ്പത് വയസ്സിന്റെ വ്യത്യാസമുണ്ട്. എല്ലാ അർത്ഥത്തിലും നമ്മളെക്കാൾ മൂത്തയാളാണ്. ഞങ്ങൾ അങ്ങനെ അധികം കാണാറോ വിളിക്കാറോ ഇല്ല. പക്ഷെ കണ്ടു കഴിഞ്ഞാൽ വലിയ സ്നേഹവും ഒക്കെയാണ്. അദ്ദേഹത്തിന്റെ അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ കൂടെ നിൽക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നും കണ്ടുകൊണ്ട് ഇരിക്കുന്ന ആളായത് കൊണ്ട് വർഷങ്ങൾ കഴിഞ്ഞ് കണ്ടാലും നമ്മുക്ക് ഗ്യാപ് തോന്നില്ല,'
'ഒരു സിനിമയിലും അദ്ദേഹം അഭിനയിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ജീവിക്കുകയല്ലേ ചെയ്യുന്നത്. അനായാസമാണ് എല്ലാം ചെയ്യുന്നത്. അദ്ദേഹം വരുന്ന സമയത് ഒരുപാട് ന്യൂനതകൾ ഉണ്ടായിരുന്നു. പക്ഷെ അഭിനയം കൊണ്ട് അദ്ദേഹം എല്ലാം മറികടന്നു. ആളുകൾക്ക് മറ്റൊന്നും നോക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സദയമാണ്. അത് ചെയ്യാൻ എളുപ്പമല്ലാത്ത വേഷമാണ്,'
'പിന്നെ ദശരഥം, കിരീടം, ഹിസ്‌ഹൈനസ് അബ്ദുള്ള, അങ്ങനെ പറയാൻ ഒരുപാട് സിനിമകൾ ഉണ്ട്. വില്ലനായി വന്ന് പിന്നെ ഉണ്ടായ ട്രാൻസ്ഫോർമേഷൻ ഭീകരമാണ്. പിന്നീട് രാജാവിന്റെ മകനൊക്കെ ഇറങ്ങിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,'
'അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണം കഠിനാധ്വാനം തന്നെയാണ്. ഒരു വർഷം അദ്ദേഹം 24 സിനിമകളിൽ വരെ അഭിനയിച്ച സമയമുണ്ടായിരുന്നു. ഉറക്കമൊന്നുമില്ലാതെ നടന്ന് അഭിനയിച്ചിട്ടുണ്ട്. വെറുതെ ഒന്നും ആരും ഇങ്ങനെയാവില്ല. പിന്നെ ഭാഗ്യം, അവസരങ്ങൾ എല്ലാം ഒത്തുവരുന്നത് കൂടിയാണ്. പെട്ടെന്നാണ് അദ്ദേഹം കയറി വന്നതും സ്റ്റാറായതും,'

'അദ്ദേഹത്തിന് ചേരാത്ത വേഷങ്ങൾ ഏതാണ് ഉള്ളത്. എന്റെ അറിവിൽ പഴശ്ശിരാജ പോലുള്ള സിനിമകളിലെ റോളുകൾ പറ്റില്ല. പുള്ളിയുടെ ബോഡി ലാംഗ്വേജ് അതിന് പറ്റിയതല്ല. അതൊഴിക്കെ ഈ ഭൂമിയിലെ ഏത് കഥാപാത്രവും ചെയ്യാൻ കഴിയും. ഇത്രയും തടി വെച്ചും ഡാൻസൊക്കെ ചെയ്യുന്നില്ലേ. ഡാൻസ് പഠിച്ചിട്ടുമില്ല. ഭയങ്കര ഓർമ്മ ശക്തിയുമാണ്. ഡയലോഗ് എല്ലാം വേഗം പഠിക്കും,'
'ഇനിയൊരു മോഹൻലാൽ ഉണ്ടാവില്ല. അതിപ്പോൾ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല. അതുപോലെ ഒരു മമ്മൂട്ടിയും ഉണ്ടാവില്ല. ഇവരൊക്കെ സിനിമയ്ക്കായി ജനിച്ചവരാണ്. നമ്മൾ അമ്മ എന്ന് വിളിച്ചപ്പോൾ ഇവർ സിനിമ എന്നാണ് വിളിച്ചത് എന്ന് തോന്നുന്നു. ഇത്രയൂം വർഷമായിട്ടും പിടിച്ചു നിൽക്കുന്നില്ലേ. ഡിമാൻഡും മാർക്കറ്റും അവർക്കല്ലേ,'
'മോഹൻലാൽ പണ്ടേ ഡ്യൂപ്പിനെ അങ്ങനെ ഉപയോഗിക്കില്ല. ഗ്ലാസ് പൊട്ടുന്ന സീനൊക്കെ പുള്ളി തന്നെ ചെയ്യും. സിനിമയ്ക്ക് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാണ്,' ബൈജു സന്തോഷ് പറഞ്ഞു.


Click it and Unblock the Notifications