കല്യാണം കഴിക്കാമെന്ന് പറഞ്ഞു, പക്ഷെ; അവസാനം ഐവി ശശിയെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയെന്ന് സീമ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് സീമ. ഒരു കാലത്ത് മലയാളികൾക്ക് ആവേശമായിരുന്നു സീമ. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് നടി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. അവളുടെ രാവുകളിലെ രാജി, അധികാരത്തിലെ ഗീത, ആൾക്കൂട്ടത്തിൽ തനിയെയിലെ അമ്മുക്കുട്ടി, അക്ഷരങ്ങളിലെ ഗീത, വാർത്തയിലെ കളക്ടർ, ആവനാഴിയിലെ രാധ എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.
എല്ലാത്തരം വേഷങ്ങളിലും സീമ തിളങ്ങിയിട്ടുണ്ട്. എഴുപതുകളിൽ കൗമാരക്കാരിയായ സിനിമയിൽ എത്തിയ സീമ അവളുടെ രാവുകളിലൂടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. നടിയുടെ വളർച്ചയ്ക്ക് കാരണക്കാരനായ സംവിധായകൻ ഐ വി ശശി നടിയെ തന്റെ ഇണയാക്കുകയും ചെയ്തു.

അതേസമയം, ഐ.വി ശശിക്ക് പുറമെ മലയാളത്തിലെ പല പ്രഗൽഭ സംവിധായകരുടെയും സിനിമകളിലും സീമ നായികയായിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ചില തെലുങ്ക്, കന്നഡ സിനിമകളിലും നടി തന്റെ സാന്നിദ്ധ്യം അറിയിച്ചു. നസീർ, മധു, ജയൻ, രജനികാന്ത്, കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പല പ്രമുഖ നടൻമാരുടെയും നായികയായിട്ടുണ്ട് സീമ.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ സീമ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരുന്നു. നിന്നെ ഇഷ്ടമാണ് പക്ഷെ വിവാഹം കഴിക്കില്ല പകരം വലിയൊരു നടിയാക്കാം എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് വിവാഹ അഭ്യർത്ഥന നടത്തിയതും പിന്നീട് വിവാഹം കഴിക്കാൻ താമസിച്ചപ്പോൾ വീട്ടിൽ പോയി 'ഭീഷണി' പെടുത്തിയതിനെയും കുറിച്ചാണ് സീമ സംസാരിച്ചത്. സീമയുടെ വാക്കുകൾ വിശ്വസിക്കാം.

'ശശിയേട്ടന്റെ അടുത്ത് ഒരുപാട് ഒരുപാട് പറയാൻ വാക്കുകളില്ലാത്ത അത്രയും നന്ദിയുണ്ട്. സീമ എന്ന എന്നെ നടിയാക്കിയതിന്. അദ്ദേഹം ആദ്യം തന്നെ എന്നോട് പറഞ്ഞത്, നിന്നെ ഞാൻ കല്യാണം കഴിക്കില്ല, പക്ഷെ വലിയൊരു നടിയാക്കും എന്നാണ്. അങ്ങനെ അദ്ദേഹം എന്നെ നടിയാക്കി. ഇഷ്ടമാണ്, കല്യാണം കഴിക്കില്ല എന്നതായിരുന്നു ആദ്യത്തെ കണ്ടീഷൻ.
പിന്നീട് ഒരു സുപ്രഭാതത്തിൽ കല്യാണം കഴിച്ചു. കല്യാണം കഴിക്കാൻ പോകുന്നത് രസമുള്ള ഒരു സംഭവമാണ്. എന്നോട് പറഞ്ഞിട്ട് പെണ്ണ് കാണാനൊക്കെ പോകും. പെട്ടെന്ന് ഒരു ദിവസം വന്നിട്ട് പറഞ്ഞു, ഞാൻ നിന്നെ കല്യാണം കഴിക്കാമെന്ന്. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു, ഞാൻ എന്ത് ചെയ്താലും നീ ചോദിക്കരുതെന്ന്.

എനിക്ക് മനസിലായില്ല. അങ്ങനെ ആണെങ്കിൽ കെട്ടണ്ടന്ന് ഞാനും പറഞ്ഞു. അത് പുള്ളിക്ക് പ്രയാസമായി. പനിയൊക്കെ വന്നു. അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചു. ഭാര്യ ആകുമ്പോൾ കാര്യങ്ങൾ ചോദിക്കില്ലേ. ഇപ്പോൾ എന്തായാലും പനിയൊക്കെ വന്നു. നമുക്ക് എന്തായാലും കെട്ടാമെന്ന് പറഞ്ഞു. അങ്ങനെ പോയി.
അതിന്റെ ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട് താമസം കഴിഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് അമ്മ ഒരു പെയർ ഡയമണ്ട് വാങ്ങി തന്നു. അപ്പോൾ അത് വീട്ടിൽ വെക്കുന്നതിനെ കുറിച്ച് ഒരു ജ്യോത്സനോട് സംസാരിച്ചപ്പോൾ സെപ്റ്റംബറിനുള്ളിൽ ഈ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചില്ലെങ്കിൽ പിന്നെ മൂന്ന് വർഷത്തേക്ക് കെട്ടാൻ പാടില്ലെന്ന്.

അമ്മ പറഞ്ഞു, ശശി കെട്ടാമെന്ന് പറഞ്ഞതല്ലേ, ശശിയോട് പോയി ചോദിക്കെന്ന്. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ശശിയേട്ടൻ കെട്ടുന്നുണ്ടെങ്കിൽ കെട്ടുക. വിടുകയാണെങ്കിൽ വിടുക എന്ന് പറഞ്ഞു. എന്താന്ന് വെച്ചാൽ വേഗം തീരുമാനിക്കണം എന്നും പറഞ്ഞ് ഞാൻ ഒറ്റ പോക്ക് പോയി. ഏകദേശം ജൂലൈയിൽ ആണ് അത്. ഓഗസ്റ്റിൽ ഞങ്ങൾ വിവാഹം കഴിക്കുകയും ചെയ്തു,' സീമ പറഞ്ഞു.
ഐ വി ശശിയെ ഒരു ഭർത്താവ് എന്നതിന് അപ്പുറം ഒരു ഗുരു ആയും എന്നെ സിനിമയിലെ കൈപിടിച്ചുയർത്തിയ മനുഷ്യനയുമാണ് കാണുന്നതെന്നും സീമ പറയുന്നുണ്ട്. ഒരു ക്രിയേറ്റിവ് വ്യക്തി ആയത് കൊണ്ട് തന്നെ വീടിനോടും കുടുംബത്തോടുമൊക്കെയുള്ള അറ്റാച്ച്മെന്റ് ആൾക്ക് കുറവായിരുന്നു എന്നും സീമ പറയുന്നുണ്ട്.


Click it and Unblock the Notifications