വിവാഹശേഷവും ഭരതന് പ്രണയം, സിദ്ധാർത്ഥിനെ വളർത്തിക്കോളാമെന്ന് ശ്രീവിദ്യ; കെപിഎസി ലളിത പറഞ്ഞത്
മലയാളത്തിന്റെ ഇഷ്ട നായികയാണ് ശ്രീവിദ്യ. 16 വർഷങ്ങൾക്ക് മുൻപ് നടി വിടപറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ശ്രീവിദ്യ നിറഞ്ഞു നിൽക്കുകയാണ്. ഇന്നലെയാണ് ശ്രീവിദ്യ ഓർമ്മയായിട്ട് 16 വർഷങ്ങൾ തികഞ്ഞത്. ശ്രീവിദ്യയുടെ ഓർമ്മ ദിനത്തിൽ ശ്രീവിദ്യയുടെ സിനിമകളെയും ജീവിതത്തെ കുറിച്ചുമെല്ലാം ആരാധകർ വീണ്ടും സംസാരിക്കുകയാണ്.
ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള അനേകം കഥകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. സംവിധായകന്‍ ഭരതന്‍ മുതല്‍ നടന്‍ കമല്‍ഹാസന്‍ വരെയുള്ള താരങ്ങളുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു. ഭരതൻ ശ്രീവിദ്യയെ ആദ്യം പ്രണയിക്കുമ്പോൾ ഇടനിലക്കാരിയായത് പിന്നീട് അദ്ദേഹത്തിന്റെ ജീവിത സഖിയായ കെപിഎസി ലളിത ആയിരുന്നു. എന്നാൽ വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലായി.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ കെപിഎസി ലളിത തന്നെ അവരുടെ പ്രണയത്തെ കുറിച്ചും തങ്ങളുടെ വിവാഹത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിത അന്ന് പറഞ്ഞത് ഇന്ന് വീണ്ടും ശ്രദ്ധനേടുകയാണ്. താരത്തിന്റെ അന്നത്തെ വാക്കുകളിലേക്ക്.
'ശ്രീവിദ്യ - ഭരതൻ പ്രണയത്തിലെ ഹംസമായിരുന്നു ഞാൻ. ഭരതൻ എന്റെ വീട്ടിൽ വന്നുകൊണ്ടിരുന്നത് അവർക്ക് ഫോൺ ചെയ്യാൻ വേണ്ടി ആയിരുന്നു. അവരുടെ വീട്ടിലേക്ക് ആണുങ്ങൾ ഫോൺ ചെയ്താൽ പറ്റില്ലായിരുന്നു,'

'ഞാൻ വിളിച്ച് സംസാരിച്ച ശേഷം ഇദ്ദേഹത്തിന് കൊടുക്കുകയാണ് ചെയ്തിരുന്നത്. തെറ്റി പിരിഞ്ഞപ്പോൾ ഞാൻ ആണ് വഴക്ക് പറഞ്ഞത്. ഒരുപാട് വഴക്ക് പറഞ്ഞു. മേലാൽ ഇവിടെ കേറരുത് എന്ന് വരെ പറഞ്ഞ് മടക്കി വിട്ടതാണ്. അവസാനം കറങ്ങി തിരിഞ്ഞ് എന്റെ അടുത്ത് തന്നെ വന്നു. അതാണ് വിധി,'
'അവർ പിരിയാൻ പല കാരണങ്ങളുമുണ്ട്. എല്ലാം എനിക്ക് അറിയാം. നേരിട്ട് ചെന്ന് നമുക്ക് പിരിയാം എന്ന് പറയുകയായിരുന്നു. ആ സെറ്റിൽ ഞാൻ ഉണ്ട്. ഇത് ശരിയായി പോകുന്നില്ല ചേച്ചി. ആകെ സംശയമാണ് എന്ന് വിദ്യ പറഞ്ഞു. എങ്കിൽ പോയി സംസാരിക്കെന്ന് ഞാൻ പറഞ്ഞു. പിന്നെ കരഞ്ഞു കൊണ്ട് ആണ് കയറി വന്നത്. അങ്ങനെയാണ് അവർ പിരിഞ്ഞത്,'

'വിദ്യയുമായി പിരിഞ്ഞ ശേഷം വളരെ വിഷമഘട്ടത്തിലൂടെ ആണ് ആൾ കടന്നു പോയത്. അതിനു ശേഷം ഒന്ന് രണ്ടു പ്രണയങ്ങളിലും പോയി ചാടിയിരുന്നു. അതൊക്കെ എനിക്ക് അറിയാം. ഇതിന്റെ ഒക്കെ ആൽമരം എന്റെ വീടാണ്. ഇതെല്ലാം പൊക്കിയെടുത്ത് കൊണ്ടുവരുന്നത് വീട്ടിലേക്കാണ്. അതിലൊരാൾ ശാന്തി വില്യംസ് ആണ്,'
'ഒരു പ്രൊഡ്യൂസർ ഉണ്ടാക്കിയ കഥയിൽ നിന്നാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ഞങ്ങളെ രണ്ടുപേരെയും ഒരു ട്രെയിനിൽ കണ്ടെന്ന് ഒരു നിർമ്മാതാവ് കഥയുണ്ടാക്കി. രതിനിർവേദം സിനിമയുടെ സെറ്റിൽ ആണ്,'
രതിനിർവേദം രണ്ടാം ഷെഡ്യൂൾ എല്ലാവരും സെറ്റിൽ കൂപ്പ ലളിത എന്ന് വിളിക്കാൻ തുടങ്ങി. ഷൂട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം വന്ന് ചോദിച്ചു, അവർ കളിയായി പറയുന്നത് നമുക്ക് ആലോചിച്ചൂടേയെന്ന്,'

'ഒരു ദിവസം എന്റെ വീട്ടിൽ വന്നു. എനിക്ക് ഇനി പഴയ സ്വഭാവം ഒന്നും ഉണ്ടാവില്ല. എനിക്ക് ഇഷ്ടമാണ്. കാര്യങ്ങൾ ഒക്കെ അറിയാം. നമ്മുടെ ഗുരുനാഥന്റെ അടുത്ത് ഞാൻ തന്നെ സംസാരിച്ചോളാം എന്ന് പറഞ്ഞു. എന്നിട്ട് പുള്ളി തന്നെയാണ് ഭാസി ചേട്ടനോട് (തോപ്പിൽ ഭാസി) പോയി സംസാരിച്ചത്. തമാശയ്ക്ക് ആണെങ്കിൽ ഞാൻ ഇല്ല. എന്റെ വീട്ടുകാരെ വേദനിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിരുന്നു,'
'വിവാഹത്തിന് മുൻപ് ഭരതന്റെ വീട്ടുകാരോട് ആരോ ശങ്കരാടി ചേട്ടനുമായി എന്റെ വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും കഥയുണ്ടാക്കി പറഞ്ഞു. അതുകാരണം ഞങ്ങൾ പത്മരാജന്റെയൊക്കെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു. അതിനു മുൻപ് തക്കല ക്ഷേത്രത്തിൽ പോയി താലി ചാർത്തി. അതിനെല്ലാം ശേഷമാണ് ഭരതന്റെ വീട്ടിൽ പോയി പറയുന്നത്. അവർ പിന്നെ സമ്മതിച്ചു,'

'വിവാഹത്തിന് ശേഷം വിദ്യയെ പ്രണയിച്ചപ്പോൾ കരയാനെ സാധിച്ചുള്ളൂ. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്ന് ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്. സിദ്ധാർത്ഥിനെ എടുത്ത് വളർത്താം എന്നൊക്കെ പറഞ്ഞു. അതിന്റെ ആവശ്യമില്ല. ഇവിടെയുള്ളത് ഇവിടെ നിന്നോട്ടെ. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്നമില്ല എന്ന് ഞാൻ പറഞ്ഞു. എനിക്ക് പൊസസീവ്‌നെസ്സ് തോന്നിയിട്ടില്ല. കാരണം അവരുടെ കയ്യിൽ നിന്നാണാലോ എനിക്ക് കിട്ടിയത്,'
അദ്ദേഹത്തോട് ഒറ്റ കാര്യമേ പറഞ്ഞുള്ളു, മറ്റുള്ളവർ പറഞ്ഞ് അറിയരുത്. എന്നോട് നേരിട്ട് പറയണം എന്ന്. ഞാൻ എന്തും അഡ്ജസ്റ്റ് ചെയ്യാനുള്ള മനസോടെയാണ് അദ്ദേഹത്തോടൊപ്പം ജീവിച്ചത്', കെപിഎസി ലളിത പറഞ്ഞു.


Click it and Unblock the Notifications