സിനിമ വിടുന്നതിന് മുമ്പ് സംവിധായകനാകും, മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും; മമ്മൂട്ടി പറഞ്ഞത്
മലയാള സിനിമയുടെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാളികളുടെ ആകെ സ്വകാര്യ അഹങ്കാരമാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും ഊർജ്ജത്തോടെയും ആ മഹാനടൻ മുന്നോട്ട് കുതിക്കുകയാണ്. നിരന്തരം സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മമ്മൂട്ടി പുതു തലമുറയ്ക്ക് തന്നെ ഏറെ പ്രചോദനമാണ്.
1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഒരു ചെറിയ വേഷത്തിലാണ് നടൻ അഭിനയിച്ചത്. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. അതുവരെ സിനിമയോടുള്ള അതിയായ ആഗ്രഹം കൊണ്ട് അവസരങ്ങൾ തേടി നടക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ.

കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അങ്ങോട്ട് ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും ഭൂതമായും ചരിത്രപുരുഷന്മാരായുമെല്ലാം മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തി.
80 കളുടെ അവസാനത്തോടെയാണ് മമ്മൂട്ടി സൂപ്പർതാര പദവി നേടിയെടുക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ ന്യൂഡൽഹി മമ്മൂട്ടി എന്ന നടന് വലിയ മൈലേജാണ് നൽകിയത്. കേരളത്തിന് അകത്തും പുറത്തുമെല്ലാം അറിയപ്പെടുന്ന നടനായി മമ്മൂട്ടി മാറി. 90 കളിൽ മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മമ്മൂട്ടി പേരെടുത്തു.

ആ സമയത്ത് നിരവധി അഭിമുഖങ്ങൾ മമ്മൂട്ടി നൽകിയിരുന്നു. ദേശീയ മാധ്യമങ്ങൾ മുതൽ അന്തർ ദേശീയ മാധ്യമങ്ങൾ വരെ അഭിമുഖങ്ങൾക്കായി മമ്മൂട്ടിയെ സമീപിച്ച സമയമായിരുന്നു അത്. അന്ന് ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. 1992 ൽ ഖത്തർ ടിവി എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാകാനുള്ള ആഗ്രഹത്തെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നുണ്ട്.
അടുത്തിടെ മോഹൻലാൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയപ്പോൾ മമ്മൂട്ടി എന്നാണ് സംവിധായകൻ ആവുന്നത് ആരാധകർ ചോദിച്ചിരുന്നു. അന്ന് മമ്മൂട്ടിയിൽ നിന്ന് കൃത്യമായ ഒരു മറുപടി ആരാധകർക്ക് ലഭിച്ചിരുന്നില്ല. അതേസമയം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമ വിടുന്നതിന് മുൻപ് താൻ സംവിധായകനാകും എന്നാണ് മമ്മൂട്ടി പറയുന്നത്. എവിഎം ഉണ്ണി ആർക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലിലാണ് മമ്മൂട്ടിയുടെ ഈ പഴയ അഭിമുഖം. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.

'എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അറിയില്ല. എനിക്ക് ഇപ്പോഴും പേടിയാണ്. സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള അറിവ് എനിക്കുണ്ടെന്നോ, ഞാൻ അതിനു മാത്രം വളർന്നെന്നോ കരുതുന്നില്ല. സിനിമ വിടുന്നതിന് മുൻപ് ഞാൻ എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യും. എന്റെ സിനിമ അത് പറയുന്ന വിഷയം കൊണ്ടൊക്കെ സാധാരണ കണ്ടുവരുന്ന സിനിമ ആയിരിക്കാം. എന്നാൽ ഞാൻ നല്ല കഥകൾക്കായി നോക്കുകയാണ്,'
'എന്റെ സിനിമ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അത് അവതരിപ്പിക്കുന്ന ശൈലി വ്യത്യസ്തമായിരിക്കും. സ്ഥിരം ശൈലിയിൽ ആയിരിക്കില്ല ഞാൻ അത് ചെയ്യുക. ഞാൻ ചെയ്യുന്നത് ഏത് വിഷയം സംസാരിക്കുന്ന സിനിമ ആയാലും. അത് എന്റെ വിഷ്വലൈസേഷൻ ആയിരിക്കും. എന്റെ ചിന്തികൾ ആയിരിക്കും. എന്റെ ഐഡിയോളജികൾ ആയിരിക്കും,' മമ്മൂട്ടി പറയുന്നു.

അതേസമയം, റോഷാക്ക് ആണ് മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ ഉടമസ്ഥതയിൽ ഉള്ള മമ്മൂട്ടി കമ്പനി ആണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്ന കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.
ബി ഉണ്ണകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്. നൻപകൽ നേരത്ത് മയക്കവും നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. ചിത്രം ഈ വർഷത്തെ ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











