ഒരു കാക്കി ഷർട്ട് തന്നിട്ട് കയറാൻ പറഞ്ഞു; എനിക്ക് ഫ്രീയായിട്ടാണ് ഭക്ഷണം കിട്ടിയത്: ടിനി ടോം
മിമിക്സ് പരേഡ് 500 എന്ന ചിത്രത്തിലൂടെ സിനിമയിൽ മുഖം കാണിച്ച കലാകാരനാണ് ടിനി ടോം. അതിനു ശേഷം ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളിലെത്തി. അണ്ണൻ തമ്പി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ട്യൂപ്പായിട്ട് ടിനി അഭിനയിച്ചിട്ടുണ്ട്. 2011 ലെ ഇന്ത്യൻ റുപ്പീ എന്ന സിനിമയിലെ സി എച്ച് എന്ന കഥാപാത്രം കരിയറിലെ മികച്ച വേഷമായിരുന്നു. ആ വർഷം തന്നെ ഇറങ്ങിയ ബ്യൂട്ടിഫുൾ എന്ന സിനിമയിലെ നെഗറ്റീവ് റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തൻ്റെ യാത്രകളെ കുറിച്ച് കൗമുദി മൂവീസിലൂടെ സംസാരിക്കുകയായിരുന്നു ടിനി
ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം യാത്രകൾ പോകാൻ സാധിക്കുന്നത് തന്നെയാണ്. പല തരം സ്റ്റേജ് ഷോകളിലൂടെയും സിനിമാ ഷൂട്ടിംഗിനു വേണ്ടിയുമെല്ലാം പല സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമാണ് . അങ്ങനെയാണ് ടിനി ടോമിനും യാത്രകളോടുള്ള ഇഷ്ടം കൂടുന്നത്. "കാരണം സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഞാൻ അങ്ങനെ ടൂർ ഒന്നും പോയിട്ടില്ല. വീട്ടിൽ അത്തരമൊരു സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല."

"ടൂറിന് പോകാനായി പണം ചോദിക്കാൻ അന്ന് മടിയായിരുന്നു. കാരണം അന്നത്തെ ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് തന്നെ അത്തരം ആവശ്യങ്ങൾക്ക് അച്ഛനോട് ചോദിച്ചിട്ടില്ല. ഊട്ടി- മൈസൂർ- ഗോവ ടൂർ പോകാൻ കോളേജിൽ നിന്ന് അവസരം വന്നു. പക്ഷേ എന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അവസാനം ടൂർ പോവാൻ സോളമൻ എന്ന കൂട്ടുകാരൻ നിർബന്ധിച്ചു. എന്റെ ഭാഗ്യത്തിന് വണ്ടിയിൽ പിന്നെയും സീറ്റ് ഉണ്ടായിരുന്നു. അങ്ങനെ ബാലൻസ് ഉള്ള സീറ്റിൽ കയറിക്കോളാൻ പറഞ്ഞു. മാത്രമല്ല ഒരു കാക്കി ഷർട്ട് എടുക്കാൻ സോളമൻ പറഞ്ഞിരുന്നു. കാരണം കിളി ആണെന്ന് പറഞ്ഞാൽ ഭക്ഷണം സൗജന്യമായിരുന്നു."
"അങ്ങനെ ആദ്യമായി ടൂർ പോയപ്പോൾ എനിക്ക് ഫ്രീയായിട്ടാണ് ഭക്ഷണം കിട്ടി. ഒരു രൂപ പോലും എടുക്കാനില്ലാതെ പോയ യാത്രയായിരുന്നു അത്. ആ യാത്രയേക്കാളുപരി ആ സൗഹൃദങ്ങളാണ് എന്നെ കീഴ്പെടുത്തിയത്. അന്ന് അവർ എനിക്ക് വേണ്ടി ചെയ്തതൊന്നും ഞാൻ മറക്കില്ല. അതുകൊണ്ടാണ് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞാനതെല്ലാം ഓർത്തിരിക്കുന്നത്." ടിനി ടോം പറഞ്ഞു.
ഇന്ന് സ്വന്തമായി എത്ര ദൂരത്തേക്ക് പോലും യാത്ര ചെയ്യാൻ കഴിയുന്ന താരമാണ് ടിനി ടോം. മിമിക്രിയിൽ എത്തിയതിനു ശേഷം നിരവധി സ്ഥലങ്ങളിൽ താരം സഞ്ചരിച്ചിട്ടുണ്ട്. തുടക്ക കാലത്ത് പക്രു- ടിനി ടോം കോമ്പിനേഷൻ മലയാളികൾ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അത്തരത്തിൽ ഇരുവരും ഒരുമിച്ചായിരുന്നു യാത്രകളും നടത്തിയിട്ടുള്ളത്.

ആദ്യ സമയങ്ങളിൽ ട്രാൻസ്പോർട്ട് ബസിലായിരുന്നു ഇരുവരുടേയും യാത്ര. എന്നാൽ പക്രുവിന് പല തരത്തിലുള്ള അനുഭവങ്ങൾ ഇത്തരത്തിൽ ബസ് യാത്രയിലൂടെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ടിനി പറഞ്ഞു. അങ്ങനെ നീണ്ട നാളത്തെ അധ്വാത്തിനു ശേഷമാണ് ടിനി ടോം സ്വന്തമായി ഒരു സ്കോർപിയോ എടുക്കുന്നത്. അങ്ങനെ രണ്ടാളും കുഞ്ഞു സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചു. അതിനിടയിലാണ് രണ്ടാൾക്കും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നത്.
വളരെ സമാധാനപരമായ അന്തരീക്ഷമാണ് ലക്ഷദ്വീപിൽ. അവിടുത്തെ ഞങ്ങളുടെ പ്രോഗാമും വൻ ഹിറ്റായിരുന്നു. അവിടുത്തെ ആളുകൾക്ക് ഒരു പ്രത്യേക സ്നേഹം പക്രുവിനോട് ഉണ്ടായിരുന്നെന്നും ടിനി പറഞ്ഞു. ലക്ഷദ്വീപിലെ യാത്രയും തന്നെ ഇപ്പോഴും സന്തോഷിപ്പിക്കുന്ന യാത്രയായിരുന്നെന്ന് ടിനി പറഞ്ഞു.


Click it and Unblock the Notifications