സിനിമയുടെ ബജറ്റ് എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല, ഞാൻ വില്ലനുമാകും നായകനുമാകും: ടൊവിനോ തോമസ്
മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനാവുകയായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ്.
അതിന് ശേഷം തിയേറ്ററുകളിൽ എത്തിയ നാരദൻ, ഡിയർ ഫ്രണ്ട്, വാശി തുടങ്ങിയ ചിത്രങ്ങൾക്ക് തിയേറ്ററിൽ കാര്യമായ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ആഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

മിന്നൽ മുരളിയ്ക്ക് ശേഷം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ടൊവിനോ. കുട്ടികൾക്ക് വേണ്ടിയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് മിന്നൽ മുരളി ചെയ്തതെന്നും എന്റെ സിനിമകളിൽ ഒന്ന് മാത്രമാണതെന്നും ഒരിക്കലും അത് ഒരു ബാധ്യത ആകാൻ പാടില്ലെന്നും ടൊവിനോ പറഞ്ഞു. താൻ ബജറ്റ് നോക്കി സിനിമ ചെയ്യാറില്ലെന്നും ബജറ്റ് തന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒന്നല്ലെന്നും ടൊവിനോ വ്യക്തമാക്കി. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ.
'കുട്ടികൾക്കിഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണ് മിന്നൽ മുരളി. അത് എന്റെ ആദ്യത്തെ സിനിമയോ അവസാനത്തെ സിനിമയോ അല്ല. ഞാൻ ചെയ്ത സിനിമകളിൽ വളരെ പ്രധാനപ്പെട്ട ഒന്നു മാത്രമാണ്. ഒരു വേഷം ഒരിക്കലും അഭിനേതാവിനു ബാധ്യതയാകാൻ പാടില്ല.
ഞാൻ ബിഗ് ബജറ്റും ചെയ്യും, ചെറിയ സിനിമകളും ചെയ്യും. വില്ലനും ആവും നായകനും ആവും. ഒന്നിക്കു മാത്രമായി തളച്ചിടാൻ താൽപര്യമില്ല. ടൊവിനോയുടെ സിനിമ ഇങ്ങനെ ആയിരിക്കും എന്നു വന്നാൽ പിന്നെ പ്രേക്ഷകർക്കും ഒരു കൗതുകമുണ്ടാകില്ല. വലിയ സിനിമകൾ അനുഗ്രഹമായാണു ഭവിക്കേണ്ടത്, ഒരിക്കലും ബാധ്യത ആകരുത്.' ടൊവിനോ പറഞ്ഞു.
കഥാപാത്രങ്ങൾ ബാധ്യത ആകാതിരിക്കാൻ താൻ കൃത്യമായി മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും ടൊവിനോ പറഞ്ഞു. 'മനപൂർവമാണ് അത്തരം സിനിമകളിൽ വീണ്ടും അഭിനയിക്കാത്തത്. മിന്നൽ മുരളി കഴിഞ്ഞു വന്ന സിനിമകളെല്ലാം അത്തരത്തിലുള്ളതായിരുന്നു. വരുന്നവർ ആദ്യം പറയുന്നത് വലിയ ബജറ്റ് സിനിമയാണ് എന്നായിരുന്നു. ബജറ്റല്ല എന്നെ എക്സൈറ്റ് ചെയ്യിക്കുന്നത്.
ഞാൻ എനിക്കു സംതൃപ്തി ലഭിക്കുന്ന, പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന പ്രോത്സാഹനം ലഭിക്കുന്ന സിനിമകളാണു ചെയ്യാനിഷ്ടപ്പെടുന്നത്. ബജറ്റൊന്നും ഒരു സിനിമയുടെ വിജയത്തെ ബാധിക്കുന്നില്ല. എന്നെ വച്ച് സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന സംവിധായകന് ഏതു രീതിയിലുള്ള സിനിമയും ചിന്തിക്കാൻ സാധിക്കണം. അതിപ്പോൾ വലുതായാലും ചെറിയ സിനിമയായാലും പ്രശ്നമില്ല. സ്വന്തമായി പ്രൊഡക്ഷൻ ചെയ്യുന്നുണ്ട്. അതിലൂടെ നമുക്ക് ഇഷ്ടമുള്ള സിനിമ ചെയ്ത് മുന്നോട്ട് പോകുക എന്നതാണ് ലക്ഷ്യം.' ടൊവിനോ തോമസ് പറഞ്ഞു.


Click it and Unblock the Notifications