'നിവേദ്യം ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമ; ലോഹി സാർ നൽകിയ കോൺഫിഡൻസാണ് മുന്നോട്ട് നയിച്ചത്': ഉണ്ണി മുകുന്ദൻ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. ശരീര സൗന്ദര്യം കൊണ്ടൊക്കെ യുവാക്കൾക്കിടയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടന് മസിലളിയൻ, സൂപ്പർ മാൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയിട്ടുണ്ട് താരം.
2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2011 ലാണ് ചിത്രം റിലീസ് ചെയുന്നത്. അതേവർഷം തന്നെ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ നടൻ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി 2012 ൽ പുറത്തിറങ്ങിയ മല്ലൂസിംങിലൂടെ നായകനുമാവുകയായിരുന്നു.

ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ കടന്നു വന്ന് മലയാളത്തിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്. നായകനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുള്ള ഉണ്ണി മുകുന്ദന്‍ ഇന്ന് നിർമ്മാതാവ് കൂടിയാണ്.
മേപ്പടിയാൻ ആയിരുന്നു ഉണ്ണി നിർമ്മിച്ച ആദ്യ ചിത്രം. ഇപ്പോഴിതാ, ഷഫീഖിന്റെ സന്തോഷം എന്ന പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. ഗുലുമാൽ എന്ന തരികിട പരിപാടിയിലൂടെ ശ്രദ്ധേയനായ അനുപ് പന്തളം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി തന്നെയാണ് നായകനാകുന്നത്. ബാല, മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഉണ്ണി ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. നിവേദ്യം സിനിമ ആയിരുന്നു താൻ ആദ്യം ചെയ്യേണ്ടത് എന്നാണ് ഉണ്ണി പറയുന്നത്. ലോഹിതദാസ് ഉണ്ണി മുകുന്ദനെ വെച്ച് ഭീഷ്മർ എന്ന കഥാപാത്രം ആലോചിച്ചിരുന്നു. അതിന്റെ കഥ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉണ്ണി.

'ലോഹി സാർ എന്നോട് കഥയൊന്നും പറഞ്ഞിരുന്നില്ല. ഭീഷ്മർ എന്ന പേരിൽ ഒരു സിനിമ ചെയ്യണം എന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ അതിൽ ഞാൻ ആയിരുന്നില്ല പ്രധാന കഥാപാത്രം. മമ്മൂക്കയോ ലാലേട്ടനോ ചെയ്യണം എന്നായിരുന്നു. ഒരു കഥാപാത്രം എനിക്ക് ഉണ്ടായിരുന്നു. നിവേദ്യം എന്ന സിനിമ ഞാൻ ചെയ്യേണ്ടിയതായിരുന്നു. അന്ന് ഞാൻ സിനിമയിൽ അഭിനയിക്കണോ വേണ്ടയോ എന്ന് ഡൗട്ട് അടിച്ച് നടക്കുന്ന കാലമായിരുന്നു.

'അന്ന് എന്നോട് ലോഹിസാർ കാണിച്ച മര്യാദ എന്താണെന്ന് വെച്ചാൽ ഞാൻ ഒട്ടും സീരിയസ് അല്ലാതെ നടക്കുമ്പോഴും എന്നെ കൂടെ നിർത്തി. എനിക്ക് സമയം തന്നു. പിന്നീട് നീ ഇതിൽ അഭിനയിക്ക് നീ മുന്നോട്ട് പോകുമെന്ന് പറഞ്ഞിരുന്നു. ആ കോൺഫിഡൻസിന്റെ പുറത്താണ് ഞാൻ മുന്നോട്ട് പോയത്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.

ആദ്യം അവസരങ്ങൾ ലഭിക്കാതെ ജീവിതം അവസാനിപ്പിക്കുന്നതിന് കുറിച്ച് ആലോചിച്ചതിനെ കുറിച്ചും നടൻ പറയുന്നുണ്ട്. 'ഒരിക്കലും ഞാൻ എന്നെ താഴ്ത്തി കണ്ടിട്ടില്ല. എന്നാൽ ചില അവസരങ്ങളിൽ നമ്മുക്ക് തോന്നി പോകും. ഇതല്ലലോ എനിക്ക് കിട്ടേണ്ടത്. ഇത്രയധികം പരിശ്രമിച്ചിട്ടും എന്താണ് കാര്യങ്ങൾ നടക്കാത്തത് എന്നൊക്കെ. ഇനി കഠിനാധ്വാനം ഇല്ലാതിരുന്നിട്ടാണോ.
നമ്മൾ പൂർണമായും ഇതിലേക്ക് ഇറങ്ങാതെ കൊണ്ടാണോ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും എനിക്ക് പറ്റാത്തത് ആണെന്ന് തോന്നിയിട്ടില്ല. എനിക്ക് പറ്റുമെന്നാണ് എപ്പോഴും വിശ്വസിച്ചിരുന്നത്. ആ വിശ്വാസമാണ് എന്നെ ഇതുവരെ കൊണ്ടെത്തിച്ചത്,' ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications