ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി വേണ്ട, അതൊരു ബാധ്യതയാണ്: ആ പദപ്രയോഗത്തോട് താത്പര്യമില്ല: ഊർവശി പറയുന്നു
ഊർവശി എന്ന പേര് വർഷങ്ങളായി സിനിമാ ആസ്വാദകർക്കിടയിൽ കേൾക്കുന്നു. എനിക്ക് ഊർവശിയെ ആണ് ഇഷ്ടം എന്ന് പറയുമ്പോൾ അതിനു പിന്നിലെ കാരണവും വളരെ വ്യക്തമാണ്. ഏത് കഥാപാത്രത്തെയും അനായാസം ചെയ്യാൻ കഴിവുള്ള മറ്റൊരു അഭിനേതാവില്ല. ഒരേ സമയം നായികയായും, സഹനടിയായും, നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായും തിളങ്ങാൻ സാധിക്കുന്ന പ്രതിഭാശാലിയാണ് ഊർവശി.
സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കിൽ ഊർവശിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സീബ ബിശ്വാസ് സംവിധായകയോട് ചോദിച്ചത് ഈ കഥാപാത്രം എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുമോ എന്നാണ്. അതായത് ഊർവശി ചെയ്തു വെച്ച വേഷം മറ്റൊരാൾ ചെയ്യുക എന്നത് അൽപം പ്രയാസമേറിയ കാര്യമാണ്. അത്രക്കും ആ നടിയുടെ അഭിനയത്തെ മറ്റുള്ളവർ ഭയപ്പെടുന്നെങ്കിൽ അതു തന്നെയാണ് ഊർവശിയുടെ വിജയവും. ഊർവശി വീണ്ടും ട്രെൻഡിംഗായപ്പോൾ ബിഹൈന്റ് വുഡ്സ് കൊടുത്ത പഴയൊരു അഭിമുഖവും വൈറലാവുന്നു.

"ബുദ്ധി കൊണ്ട് സിനിമയിൽ വലിയ പ്രയോചനം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഒരു കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത്. കാരണം സിനിമ തൊഴിലായി എടുത്തവർക്ക് അങ്ങനെ ചൂസി ആവാനുള്ള അവസരമൊന്നുമില്ല. വരുന്ന കഥാപാത്രങ്ങളെ നോക്കി തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. പല സ്ഥലത്തായി ഞാൻ പറഞ്ഞിട്ടുള്ളതാണ് ഒരു നായക നടന്റേയും പിൻ ബലത്തോടെ സിനിമയിൽ എത്തിയ ആളല്ല ഞാൻ. എന്റെ സംവിധായകർ തന്നെയാണ് എന്നെ തിരഞ്ഞെടുത്തത്."
"ചില സംവിധായകരും എഴുത്തുകാരും എന്നെ തന്നെ മനസിൽ കണ്ടു കൊണ്ട് എഴുതുന്നു. അതിനാൽ എനിക്ക് ലഭിക്കുന്ന പ്രശംസകൾക്കെല്ലാം കാരണം ആ സംവിധായകരുടെ കഴിവാണ്. പിന്നെ ഈ 'ലേഡി സൂപ്പർ സ്റ്റാർ' എന്ന് പറയുന്നതിനോടും എനിക്ക് വല്യ താത്പര്യമില്ല. സൂപ്പർസ്റ്റാർ എന്നു മാത്രം വിളിച്ചാൽ പോരെ? അതുപോലെ ലേഡി ഡയറക്ടർ എന്നു പോലും പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ടീച്ചർ, ഡോക്ടർ എന്നൊക്കെ പറയുന്ന പോലെ ഇതിനേയും കണ്ടാൽ മതി."
"അതുപോലെ തന്നെയുള്ള ഒരു ജോലിയാണ് അഭിനയവും. പിന്നെ ഒരു കിരീടവും തലയിൽ എടുത്ത് വെക്കാത്തതാണ് നല്ലത് എന്നാണ് എനിക്ക് തോന്നാറ്. അതൊരു വല്യ ബാധ്യതയാണ്, കാരണം ഇത് വീഴാതെ കൊണ്ട് നടക്കേണ്ടതുണ്ട്. അതിലും എനിക്ക് ഇഷ്ടം എല്ലാ കാലത്തും എല്ലാവർക്കും ഇഷ്ടപ്പെടുന്ന നടിയാവണം എന്നു മാത്രമാണ്." ഊർവശി പറഞ്ഞു.

സിനിമയിൽ വന്ന കാലം തൊട്ട് നായിക എന്ന രീതിയിൽ മാത്രം ഒതുങ്ങാതെ നിന്ന അഭിനേത്രി കൂടിയാണ് ഊർവശി. തൂവൽ സ്പർശവും കൗതുക വാർത്തകളും ചെയ്ത അതേ വർഷമാണ് തലയണ മന്ത്രത്തിലെ കാഞ്ചന എന്ന കഥാപാത്രത്തെ ഊർവശി ചെയ്തത്. ആ വേഷത്തിന് സ്റ്റേറ്റ് അവാർഡും താരത്തിന് ലഭിച്ചു. ഒരേ സമയം വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഊർവശിക്ക് അനായാസം സാധിക്കും.
"എന്റെ അച്ഛനും അമ്മയും നായികയായി മാത്രം അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞിട്ടില്ല. ഏത് വേഷം വന്നാലും അതിൽ ചാലഞ്ചിംഗായി ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ ഇങ്ങോട്ട് പറയും. ആദ്യ കുറച്ച് കാലം വരെ ഞാൻ കഥ കേട്ടിരുന്നില്ല. മഴവിൽ കാവടി മുതലാണ് ഞാൻ കഥ കേട്ട് തുടങ്ങിയത്. ഏത് വേഷം തിരഞ്ഞെടുത്താലും അതിൽ വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടാവാറുണ്ട്. നായകനെ നോക്കി സിനിമ തിരഞ്ഞെടുക്കണമെന്ന് ഇതുവരെയും അവർ പറഞ്ഞിട്ടില്ല." ഊർവശി പറഞ്ഞു.


Click it and Unblock the Notifications