എന്റേത് സാധാരണ പ്രണയമല്ല; ഞാൻ ഉഴപ്പനായതുകൊണ്ട് അവളെ മറ്റൊരാൾക്ക് കെട്ടിച്ചുകൊടുത്തു; ക്ളൈമാക്സ് ഇങ്ങനെയും!
മലയാള സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് ജനാർദ്ദനൻ. ആദ്യകാലത്ത് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ പിൽക്കാലത്ത് മലയാളത്തിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാളായാണ് അറിയപ്പെട്ടത്. ക്യാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങി. ശബ്ദം കൊണ്ട് മലയാളികൾ വേഗം തിരിച്ചറിയുന്ന നടൻ കൂടിയാണ് ജനാർദ്ദനൻ. ആ പേര് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിവരുന്നതും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ശബ്ദമാകും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമാണ് അദ്ദേഹം. ഏകദേശം 450-ലധികം സിനിമകളിൽ ജനാർദ്ദനൻ അഭിനയിച്ചു കഴിഞ്ഞു. പ്രായം എഴുപത് കടന്നെങ്കിലും വർഷത്തിൽ മൂന്ന് നാല് സിനിമകളിലെങ്കിലും ജനാർദ്ദനനെ കാണാൻ കഴിയും. ഏറ്റവും ഒടുവിലായി ദിലീപ് നായകനായ വോയ്‌സ് ഓഫ് സത്യനാഥനിലാണ് നടൻ അഭിനയിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി സിനിമയുടെ പ്രമോഷനുകളിലൊക്കെ അദ്ദേഹവും സജീവമായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അദ്ദേഹത്തിന്റെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ പ്രണയവിവാഹത്തിന്റെ കഥ പറയുകയാണ് ജനാർദ്ദനൻ. ചെറുപ്പം മുതൽ ഒപ്പം കളിച്ചുവളർന്ന പെൺകുട്ടിയെയാണ് നടൻ വിവാഹം ചെയ്തത്. എന്നാൽ ആദ്യം മറ്റൊരാൾക്കാണ് അവരെ വിവാഹം ചെയ്ത് നൽകിയത്. അതിനു ശേഷമാണു ജീവിത സാഹചര്യങ്ങൾ കൊണ്ട് ഇവർ ഒന്നിക്കുന്നത്. ആ കഥയാണ് അദ്ദേഹം പങ്കുവച്ചത്. സൈന സൗത്ത് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'എന്റെ പ്രണയം ഒരു സാധാരണ പ്രണയമല്ല. ഒരു വല്ലാത്ത പ്രണയം ആയിരുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചുവളർന്ന പെൺകുട്ടിയോടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയത്. നമുക്കൊരു നല്ല കാലം വരുമ്പോൾ കല്യാണം കഴിക്കാം എന്നൊക്ക വിചാരിച്ചാണ് ഞാൻ എയർ ഫോഴ്സിൽ പോയി ചേർന്നത്. പക്ഷെ അവരുടെ അച്ഛൻ വലിയ ഓഫീസർ ഒക്കെ ആയിരുന്നു. ഞാൻ ആണെങ്കിൽ ഇങ്ങനെ ഉഴപ്പി നടക്കുകയല്ലേ. പിന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടായതുകൊണ്ട് അതും ഒരു കാരണമായി',
ഇതൊന്നും അന്നത്തെ കാലത്ത് ഒരു ക്വാളിഫിക്കേഷൻ അല്ല. ഡിസ്ക്വാളിഫിക്കേഷൻ ആണ്. കാരണം ഉദ്യോഗം കിട്ടാൻ എയർ ഫോഴ്സിൽ ചെന്നിട്ട് അവിടുന്ന് തല പിടിച്ച് പോന്നു. പഠിക്കാനും കൊളളില്ല. പിന്നെ പോയി ചേർന്നിരിക്കുന്നത് സിനിമയിലാണ്. അന്നത്തെ കാലത്ത് സിനിമ എന്ന് പറയുന്നത് ഭയങ്കര കുഴപ്പമാണ്. അങ്ങനെ ഒരു കൊള്ളാവുന്ന പാർട്ടി വന്നപ്പോൾ അവളെ വീട്ടുകാർ കെട്ടിച്ചുകൊടുത്തു. അന്ന് പെൺകുട്ടികൾക്ക് ഇന്നത്തെപോലെ കാര്യങ്ങൾ സംസാരിക്കാനുള്ള ധൈര്യമൊന്നുമില്ലല്ലോ',
'പക്ഷെ ഞങ്ങളുടെ പ്രണയം ഒരു അടിത്തട്ടിൽ അങ്ങനെ തന്നെ കിടന്നു. കോളേജിൽ പഠിക്കുമ്പോഴും അല്ലാതെയുമൊക്കെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്, അവരെ പരിചയപ്പെടാനൊക്കെ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷെ അന്ന് ഒന്നിനും മനസനുവദിച്ചില്ല. ഇതിന്റെ ക്ലൈമാക്സ് എന്താണെന്നുവെച്ചാൽ അവളുടെ ആ ബന്ധം ഒരു രണ്ട് വർഷം മാത്രമാണ് നിലനിന്നത്. അയാൾ വളരെ ബുദ്ധിപൂർവം അമേരിക്കയ്ക്ക് പോണമെന്ന് പറഞ്ഞ് ബന്ധം വേർപെടുത്തി പോയി',

'അവിടെ ചെന്ന് പുള്ളി വേറെ കല്യാണം ഒക്കെ കഴിച്ചു. അവൾ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി. അന്ന് എഴുത്തൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു എന്തായാലും ഞങ്ങൾ തുടങ്ങി വെച്ചതല്ലേ കെട്ടിയേക്കാമെന്ന്', ജനാർദ്ദനൻ പറഞ്ഞു.
മുൻപ് മറ്റൊരു അഭിമുഖത്തിൽ ഭാര്യക്കൊപ്പം അധികകാലം ജീവിക്കാൻ കഴിയാതിരുന്നതിന്റെ സങ്കടം ജനാർദ്ദനൻ പങ്കുവച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്റെ ഭാര്യ വിജയലക്ഷ്മി മരിച്ചു. രണ്ടു മക്കളാണ് നടനുള്ളത്. ഇതിൽ മൂത്തയാൾ വിജയലക്ഷ്മിയുടെ ആദ്യ ബന്ധത്തിലെ മകളാണ്. രണ്ടുപേരും സ്നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നതെന്ന് ജനാർദ്ദനൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











