'ചില ശവം തീനികൾ ഉണ്ട്! ഒരു കാര്യവുമില്ലാതെയാണ് അന്നെന്റെ കുടുംബം വിഷമിച്ചത്'; ടി.ജി രവി പറയുന്നു
മലയാള സിനിമയിലെ മുതിർന്ന താരങ്ങളിൽ ഒരാളാണ് നടൻ ടി.ജി രവി. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലൂടെയാണ് നടൻ തിളങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങൾ മിക്കതും അവതരിപ്പിച്ച നടനാണ് ടി.ജി രവി. അധോലോക നായകന്മാര്‍ മുതല്‍ സാധാരണ വില്ലൻ കഥാപാത്രങ്ങളെ വരെ അവതരിപ്പിച്ച് നടൻ കൈയ്യടി നേടിയിട്ടുണ്ട്. ചെയ്തുവച്ച വില്ലൻ വേഷങ്ങളിലൂടെയാണ് ടി.ജി രവിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നടൻ. തനിക്കൊപ്പം സിനിമയിൽ എത്തിയവർ പലരും ഇന്ന് വിശ്രമജീവിതത്തിലേക്ക് കടന്നെങ്കിലും ടി.ജി രവി ഇന്നും സജീവമാണ്. വില്ലൻ വേഷങ്ങൾ വിട്ട് കൂടുതലും ക്യാരക്ടർ വേഷങ്ങളിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് നടൻ കയ്യടി നേടിയിരുന്നു.

സിനിമകളിൽ സജീവമാണെങ്കിലും സോഷ്യൽ മീഡിയയുടെ ലോകത്തേക്ക് താൻ ഇതുവരെ കടന്നിട്ടില്ലെന്ന് പറയുകയാണ് ടി.ജി രവി. സോഷ്യൽ മീഡിയയ്ക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. തന്റെ പേരിൽ വന്ന വ്യാജ വാർത്തയെ കുറിച്ചും നടൻ സംസാരിച്ചു.
'ഞാൻ ഫെയ്‌സ്‌ബുക്കിൽ ഒന്നുമില്ല. വാട്സ്ആപ് ഒക്കെ ഉപയോഗിക്കുന്ന ആളാണ്. സോഷ്യൽ മീഡിയയ്ക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ട്, അതുപോലെ തന്നെ ഗുണങ്ങളും ഉണ്ട്. അത് പറയാൻ എനിക്കൊരു കാരണമുണ്ട്. ഒരിക്കൽ ഒരാൾ വന്ന് എന്റെ ഇന്റർവ്യൂ എടുത്തുകൊണ്ട് പോയി. എന്റെ കൃഷിയും കാര്യങ്ങളുമൊക്കെ അതിൽ കാണിച്ചിരുന്നു',
'ഭാര്യയുടെ ഒരു പഴയ ഫോണാണ് ഞാൻ ഉപയോഗിച്ചിരുന്നത്. അതൊക്കെ കാണിച്ചു. ഞാനും ഭാര്യയും കൂടി ഈ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു എന്ന രീതിക്കാണ് അവർ എടുത്തത്. നല്ല ഇന്റർവ്യൂ ആയിരുന്നു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വിദേശത്തുള്ള എന്റെ മരുമകൾ എനിക്കൊരു വാർത്ത അയച്ചു തന്നു',
'ഒരു ഓൺലൈൻ ചാനലിലെ വാർത്തയായിരുന്നു. എൻജിനീയറും സിനിമാ നടനുമായ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ, എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ആ വാർത്ത ഒരുപാട് ബുദ്ധിമുട്ടിച്ചു. എന്നെയും എന്റെ കുടുംബത്തിനേയും അത് ബാധിച്ചു. കുരുത്തംകെട്ട ഒരുത്തൻ അങ്ങനെ എഴുതിയതിന് നമ്മൾ എന്ത് ചെയ്യും',

'ഈ വാർത്ത കണ്ട് എന്റെ ഒരു സുഹൃത്ത് വീട്ടിൽ വന്നു. ഒരു പാർട്ടിയിലെ മുതിർന്ന ഒരു നേതാവ് ആ വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കാൻ പറഞ്ഞുവിട്ടിട്ട് വന്നതാണ്. അന്വേഷിക്കാനും ആളുകൾ ഉണ്ടെന്ന് അന്ന് മനസിലായി. എങ്കിലും ഇതുപോലെ ചില ശവം തീനികൾ ഉണ്ട്. ഒരു കാര്യവുമില്ലാതെയാണ് അന്നെന്റെ കുടുംബം വിഷമിച്ചത്,' ടി.ജി രവി പറയുന്നു.
താൻ അഭിനയിച്ച ഒരു രംഗം കണ്ട് ഭാര്യ പൊട്ടിക്കരഞ്ഞതിനെ കുറിച്ചും അതിന്റെ പേരിൽ സംവിധായകനെ തല്ലിയതും ടി.ജി രവി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഭാര്യയുമായി സിനിമയ്ക്ക് പോയതാണ്. താൻ ചെയ്യാത്ത ഒരു പോഷൻ ബിറ്റ് ഇട്ട് സംവിധായകൻ സിനിമയിൽ കയറ്റി. ഒരു ബെഡ്‌റൂം സീനായിരുന്നു അത്.
അന്നൊക്കെ ഒരു പുതപ്പ് മാത്രം മതി കണ്ടാൽ മതി, ബാക്കിയെല്ലാം മദ്രാസിലുള്ള പിള്ളേർ ചെയ്യും. അങ്ങനെ ചെയ്തതാണ്. അതിന് താൻ ആ സംവിധായകനെ പിടിച്ചു തല്ലി എന്നാണ് ടി.ജി രവി പറഞ്ഞത്.


Click it and Unblock the Notifications











