'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു
തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടൻ ആരാണെന്ന് ചോദിച്ചാൽ അതിനുത്തരവും വിക്രം എന്നായിരിക്കും. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് പൊതുവെ കേരളത്തിൽ നിന്ന് ലഭിക്കുക. എന്നാൽ ആ താരങ്ങളിൽ നിന്ന് ഒരുപടി മുകളിലാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വിക്രമിന്റെ സ്ഥാനം.
തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് വിക്രം. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രൻ ചിത്രത്തിലും ഉപനായക വേഷത്തിലെത്തിൽ വിക്രം അഭിനയിച്ചിട്ടുണ്ട്. നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രത്തിലും വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ ചിത്രത്തിലും നായകനായും വിക്രം തിളങ്ങിയിട്ടുണ്ട്.

എന്നും കേരളവുമായി ഹൃദ്യമായ ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് വിക്രം. ഓരോ തവണ കേരളത്തിൽ എത്തുമ്പോഴും തന്റെ നല്ല ഓർമ്മകൾ വിക്രം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പ്രൊമോഷനുകൾക്കായി വിക്രം തിരുവനന്തപുരത്ത് എത്തിയിരുന്നു. സംവിധായകൻ മണിരത്‌നം, തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളായ തൃഷ, ജയം രവി, കാർത്തി തുടങ്ങിയവർക്ക് ഒപ്പമാണ് വിക്രമും എത്തിയത്.
പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുന്നതിനിടെ തന്റെ ആദ്യ മലയാള ചിത്രമായ ധ്രുവത്തിൽ അഭിനയിച്ചതിന്റെ അനുഭവം താരം പങ്കുവയ്ക്കുകയുണ്ടായി. 1993 ൽ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് വിക്രം അവതരിപ്പിച്ചത്. അന്ന് ധ്രുവത്തിൽ അഭിനയിക്കാനായി വന്നപ്പോൾ മമ്മൂട്ടി താമസിക്കുന്ന പങ്കജ് ഹോട്ടലിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് വിക്രം പറഞ്ഞത്. മുൻപ്തിരുവനന്തപുരത്ത് എത്തിയ ഓർമകളും താരം പങ്കുവച്ചു. താരത്തിന്റെ വാക്കുകൾ വായിക്കാം വിശദമായി.

'ധ്രുവം' സിനിമയിൽ ചെറിയ റോൾ ചെയ്യാനായി തിരുവനന്തപുരത്ത് വന്നു. ഒരു ചെറിയ ലോഡ്ജിലായിരുന്നു താമസിച്ചത്. ഇന്ന് താമസിക്കുന്നത് അതിനേക്കാൾ സൗകര്യമുള്ള ഹോട്ടലിലാണ്. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ട്. ഭാര്യയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുപോയി ആ ലോഡ്ജ് കാണിച്ചുകൊടുത്തു,' വിക്രം പറഞ്ഞു.
'തിരുവനന്തപുരം എന്നും എനിക്ക് വലിയ ഓർമ്മകളാണ്. ഒരു തമിഴ് മാസികയിൽ വന്ന ചിത്രം കണ്ടാണ് ജോഷി സാർ എന്നെ ധ്രുവത്തിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് തിരുവനന്തപുരത്ത്. രാവിലെ എം ജി റോഡിലൂടെ നടക്കാൻ പോകുമായിരുന്നു. ആകെ ഒരു ഉന്തുവണ്ടിക്കാരൻ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞ്. അയാൾ വിക്രം എന്ന് വിളിച്ച് കൈവീശി കടന്നുപോയത് ഓർമയുണ്ട്. മലയാളത്തിൽ അങ്ങനെ അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ സിനിമകൾക്ക് മലയാളികൾ നൽകുന്ന സ്വീകരണത്തിനും തരുന്ന സ്‌നേഹത്തിനും നന്ദിയുണ്ട്. വിക്രം എന്ന് നിങ്ങൾ വിളിക്കുമ്പോൾ വലിയ സന്തോഷമാണ്,' വിക്രം പറഞ്ഞു.

കഴിഞ്ഞ തവണ കോബ്ര എന്ന ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയപ്പോൾ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. 'സിനിമയിൽ മമ്മൂക്കക്ക് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിനയം നോക്കി നിന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ക്ലോസ് അപ്പ് ഷോട്ടിലും ലോങ്ങ് ഷോട്ടിലും ഒക്കെ എങ്ങനെയാ അഭിനയിക്കേണ്ടത് എന്ന് പഠിച്ചത് അദ്ദേഹത്തെ കണ്ടിട്ടാണ്,'
'അഭിനയം നന്നാക്കാൻ വേണ്ടി ഒരു സീൻ വരുമ്പോൾ ഞാൻ കരയാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ മമ്മൂക്ക ആ സീനൊക്കെ വളരെ കൺട്രോൾ ചെയ്താണ് അഭിനയിക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ കാണാൻ നല്ല രസമാണ്. അദ്ദേഹം മികച്ച നടനാണ്. നല്ല സ്‌ക്രിപ്റ്റ് ലഭിച്ചാൽ ഞാൻ മമ്മൂക്കയുടെ കൂടെ ഇനിയും അഭിനയിക്കും', എന്നാണ് അന്ന് വിക്രം പറഞ്ഞത്.

അതേസമയം, സെപ്റ്റംബർ 30 നാണ് പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തുക. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമിനെ കൂടാതെ ഐശ്വര്യ റായ്, തൃഷ, കാർത്തി, ജയം രവി, പ്രഭു, റഹ്മാൻ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications