സെറ്റിൽ എത്തിയപ്പോൾ ആരെയും പരിചയമില്ല; പെട്ടെന്നൊരു ശബ്ദം കേട്ടു, ഞാൻ പേടിച്ചു: വിനയ പ്രസാദ് പറയുന്നു
മലയാളികളുടെ ശ്രീദേവിയായി മനസിൽ കയറിക്കൂടിയ വിനയ പ്രസാദ് എന്ന അഭിനേത്രിയെ ഇന്നും മലയാളികൾ ആരാധിക്കുന്നു. 30 വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളത്തിൽ ആ നായിക നിരവധി കഥാപാത്രങ്ങൾ ചെയ്തെങ്കിലും ഇന്നും ചർച്ച ചെയ്യപ്പെടുന്നത് മണിച്ചിത്രത്താഴിലെ ശ്രീദേവിയെ മാത്രമാണ്. മണിച്ചിത്രത്താഴിൽ അഭിനയിച്ച അനുഭവവും ഒപ്പം ശോഭനക്കൊപ്പമുള്ള സൗഹൃദവും സൈന സൗത്ത് പ്ലസ് ചാനലിലൂടെ വിനയ പ്രസാദ് സംസാരിക്കുന്നു.
"പ്രേക്ഷകരെ പോലെ ഞാനും മണിച്ചിത്രത്താഴിൽ അഭിനയിക്കുമ്പോൾ പലപ്പോഴായി ഞെട്ടിയിട്ടുണ്ട്. കാരണം എനിക്ക് മുഴുവൻ കഥയും അറിയില്ലായിരുന്നു. എനിക്ക് മാത്രമല്ല ശോഭനക്കും വല്യ ധാരണ ഉണ്ടായിരുന്നില്ല. കാരണം ഇതെല്ലാം ഓരോ ഭാഗങ്ങളായിട്ടല്ലെ എടുക്കുന്നത്. അതിനാൽ ചെയ്യുമ്പോൾ അത്ര സീരിയസ്നെസ് ഇല്ലായിരുന്നു. മോഹൻലാൽ സാറിനും സുരേഷ് ഗോപിക്കും നെടുമുടി വേണു സാറിനുമെല്ലാം കഥ പൂർണമായും അറിയാം. അതിനാൽ എല്ലാത്തിനോടും കൃത്യമായ ധാരണയുണ്ട്.

ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് ശോഭനക്ക് തുടക്കത്തിൽ ബോധ്യമുണ്ടായിരുന്നില്ല. എന്നാൽ സംശയങ്ങൾ വരുമ്പോൾ ഫാസിൽ സാർ അത് അഭിനയിച്ചു കാണിച്ചു കൊടുക്കുമായിരുന്നു. പിന്നീട് ആ ട്രാക്ക് മനസിലാതിനു ശേഷം ശോഭന തകർത്ത് അഭിനയിച്ചു. അതിനു ശേഷം ചെയ്യുന്ന ഓരോ സീനും നോക്കി ഇരുന്നു പോയിട്ടുണ്ട്." വിനയ പ്രസാദ് പറയുന്നു. ഭർത്താവിന്റെ മുറപ്പെണ്ണായിട്ടാണ് ശ്രീദേവി എത്തുന്നത്. സിനിമയിൽ ഗംഗക്ക് ശ്രീദേവിയോട് ഉള്ളതിനേക്കാൾ സ്നേഹം റിയൽ ലൈഫിൽ വിനയ പ്രസാദിനോട് ശോഭനക്കുണ്ട്.
ശോഭനയെ കുറിച്ച് വിനയപ്രസാദ് പറയുന്നത് ഇങ്ങനെ. "ഞാൻ ആദ്യമായി മണിച്ചിത്രത്താഴിന്റെ സെറ്റിൽ എത്തിയപ്പോൾ എനിക്ക് ആരെയും പരിചയമില്ല. എന്നെ വിളിച്ച മാനേജറെയും പിന്നെ മോഹൻലാൽ സാറിനെയും അല്ലാതെ മറ്റാരെയും എനിക്ക് അറിയില്ല. ആരെയെങ്കിലും പരിചയമുണ്ടോ എന്ന് തിരഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരു ശബ്ദം കേട്ടു. വരൂ വിനയപ്രസാദ്. നിങ്ങളെ എനിക്കറിയാം, വരൂ ഇവിടെ ഇരിക്കൂ (തമിഴിലാണ് പറയുന്നത്). ആരാണെന്ന് ആദ്യം മനസിലായില്ല.
തൊട്ടു മുന്നിൽ കണ്ണാടിയിൽ നോക്കി ശോഭനയാണ് എന്നോട് സംസാരിച്ചത്. ശോഭന മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വല്ലാതെ സന്തോഷമായി. അപ്പോഴെ ഓടിപ്പോയി ശോഭനയെ കെട്ടിപ്പിടിക്കുകയായിരുന്നു. കാരണം എനിക്കിത്രയും ഹോംലി ഫീൽ തരുമെന്ന് ഞാൻ കരുതിയില്ല. അന്ന് തൊട്ട് സിനിമ തീരുന്നതു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരുപാട് മനോഹരമായ അനുഭവങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്. എന്നാൽ ഇപ്പോൾ ആ പഴയ ബന്ധം നിലനിൽക്കുന്നില്ല." വിനയ പ്രസാദ് കൂട്ടിച്ചേർത്തു.

മലയാളിയല്ല എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്ത മറുനാടൻ അഭിനേത്രിയാണ് വിനയപ്രസാദ്. എങ്കിലും മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. മണിച്ചിത്രത്താഴിനു ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങൾ മലയാളത്തിൽ നിന്ന് പിന്നീട് വന്നിട്ടില്ല. സഹതാരമായും പിന്നീട് അമ്മ വേഷങ്ങളിലുമാണ് താരത്തെ കണ്ടത്. അമ്മ വേഷങ്ങളിൽ ഇത്രയും വേറിട്ട കഥാപാത്രങ്ങൾ ലഭിച്ച മറ്റൊരു അഭിനേത്രി ഉണ്ടാവില്ല.
മേരിക്കുണ്ടൊരു കുഞ്ഞാട്, സ്പാനിഷ് മസാല, ബാംഗ്ലൂർ ഡേയ്സ്, വെൽകം ടു സെൻട്രൽ ജയിൽ, ടൂ കൺട്രീസ് അങ്ങനെ ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. കൂടുതൽ വണ്ണമില്ലാത്തതിനാൽ ഏത് തരം വേഷം ചെയ്യാനും സാധിക്കുമെന്ന് മുൻപൊരിക്കൽ ഒരു തെലുഗു സംവിധായകൻ പറഞ്ഞിരുന്നെന്ന് വിനയ പ്രസാദ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











