ഗംഭീര വേഷം കിട്ടിയപ്പോള്‍ കാണാന്‍ അവളില്ല, ആ വേദന എന്നും ബാക്കി; വാലിബനിലൂടെ തിരിച്ചുവന്ന് ആസ്ഥാന ഗുണ്ട
മലയാളികളുള്ളിടത്തെല്ലാം ഇപ്പോള്‍ ചര്‍ച്ചാ വിഷയം മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായൊരു നടന്‍ തിരികെ വന്നിരിക്കുകയാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന പിന്നീട് സിനിമകളില്‍ നിന്നും അപ്രതക്ഷ്യനായ നടന്‍ വിനോദ് കോഴിക്കോട്.
വാലിബനില്‍ മരക്കട്ടലില്‍ തളര്‍ന്നു കിടക്കുന്ന പഴയകാല മല്ലനായിട്ടാണ് വിനോദ് അഭിനയിച്ചിരിക്കുന്നത്. കഥാപാത്രവും വിനോദിന്റെ പ്രകടനവും കയ്യടി നേടുകയും ചെയ്തു. ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു വിനോദ്. കൂടുതലും അവതരിപ്പിച്ചത് വില്ലന്‍ വേഷങ്ങളും ഗുണ്ടാ വേഷങ്ങളുമായിരുന്നു. കോമഡിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കോവൂര്‍ സ്വദേശിയാണ് വിനോദ്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. ഐവി ശശിയുടെ സിനിമയിലൂടെയായിരുന്നു തുടക്കം. അങ്ങാടിക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ മലയാള സിനിയിലെ ആസ്ഥാന ഗുണ്ടയായി മാറുകയായിരുന്നു വിനോദ്. എന്നാല്‍ അതില്‍ നിരാശനല്ല വിനോദ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദ് മനസ് തുറക്കുകയായിരുന്നു.
''സിനിമയില്‍ അങ്ങനെയാണല്ലോ. ഒരു റോളില്‍ ഒരാള്‍ തിളങ്ങിയാല്‍ അത്തരം വേഷങ്ങള്‍ കൂടുതല്‍ വരും. എന്നെ സംബന്ധിച്ചും അതിനു മാറ്റമുണ്ടായില്ല. അപ്പോഴും ഐ.വി ശശി, ഹരിഹരന്‍, ജോഷി, ലോഹിതദാസ്, ടി.ദാമോദരന്‍, സിദ്ദിഖ്‌ലാല്‍ തുടങ്ങി ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ള ലെജന്‍ഡ്‌സിനൊപ്പം മികച്ച സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി'' എന്നാണ് വിനോദ് പറയുന്നത്.
അതേസമയം ലിജോയ്‌ക്കൊപ്പം വിനോദിന്റെ ആദ്യ സിനിമയല്ല ഇത്. നേരത്തെ ആമേന്‍, ജല്ലിക്കട്ട് എന്നീ സിനിമകളിലും വിനോദ് അഭിനയിച്ചിരുന്നു. ആമേനിലെ വിക്രമനെ ഓര്‍മ്മിപ്പിക്കുന്ന ഗുണ്ടയുടെ വേഷം കയ്യടി നേടിയിരുന്നു. ആ ബന്ധമാണ് വിനോദിനെ ഇപ്പോള്‍ വാലിബനിലേക്കും എത്തിച്ചത്.
എറണാകുളത്ത് ഒരു സിനിമയുടെ വര്‍ക്ക് കഴിഞ്ഞ് ഞാന്‍ പോകാന്‍ നില്‍ക്കുമ്പോള്‍ അതിന്റെ പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു, രണ്ട് ദിവസം കൂടി ഇവിടെ നിന്നാല്‍ നല്ലൊരു വേഷം ചെയ്തിട്ട് പോകാം' എന്ന്. അദ്ദേഹമായിരുന്നു 'ആമേന്‍'ന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അങ്ങനെയാണ് ആ റോള്‍ കിട്ടിയത് എന്നാണ് വിനോദ് പറയുന്നത്.
പിന്നീട് 'ജെല്ലിക്കെട്ട്'ലേക്കും വിളിച്ചു. ആ പരിചയമാണ് ഇപ്പോള്‍ 'വാലിബനി'ലെത്തി നില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, അഭിനയിക്കുന്ന സമയത്തല്ല, ഡബ്ബിങ്ങിലാണ് ഈ ക്യാരക്ടറില്‍ എന്തോ ഒരു സാധനം കിടക്കുന്നുണ്ടല്ലോ എന്നു തോന്നിയതെന്നും താരം പറയുന്നു. വാലിബനും തന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുമ്പോഴും വിനോദിന്റെ മനസില്‍ ഒരു വേദന ബാക്കിയായി നില്‍ക്കുന്നുണ്ട്. തന്റെ ഭാര്യയുടെ വിയോഗമാണ്. നാല് മാസം മുമ്പായിരുന്നു വിനോദിന്റെ ഭാര്യ കെവി ആനന്ദവല്ലി മരണപ്പെടുന്നത്.

'എന്റെ കലാജീവിതത്തിന്റെ വലിയ പിന്തുണയായിരുന്നു. പെട്ടെന്നുള്ള ആ വിയോഗം എനിക്കിപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. ഇങ്ങനെയൊരു ഗംഭീര വേഷം കിട്ടിയപ്പോള്‍, അതു കാണാന്‍ അവളില്ലല്ലോ എന്ന വേദന എന്നും ബാക്കിയാണ്. അവളായിരുന്നു എന്റെ ധൈര്യം' എന്നാണ് വിനോദ് ഭാര്യയെക്കുറിച്ച് പറയുന്നത്. സിനിമയില്‍ നിന്നും താന്‍ ഇടവേളയെടുത്തതിനെക്കുറിച്ചും വിനോദ് സംസാരിക്കുന്നുണ്ട്.
കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി താനായിട്ട് എടുത്തതാണ് ആ ഇടവേളയെന്നാണ് വിനോദ് പറയുന്നത്. വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ പഠനവുമെക്കെയായി ജീവിതത്തില്‍ കൂടുതല്‍ സമയം ചെലവിടേണ്ടി വന്നതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയില്‍ എത്തുമ്പോള്‍ തന്നെ ജോലിയുണ്ടായിരുന്നു വിനോദിന്. മെഡിക്കല്‍ റെപ്പ് ആയിരുന്നു. പിന്നീട് കമ്പനിയുടെ ജില്ല മാനേജരായി. ജോലിയ്ക്കും കുടുംബത്തിനും പ്രധാന്യം കൊടുക്കുന്നതോടെയാണ് വിനോദ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത്.


Click it and Unblock the Notifications