ഞാൻ ചെല്ലുമ്പോൾ മമ്മൂക്ക വീട്ടിൽ ഡാൻസും കളിച്ച് നിൽക്കുകയായിരുന്നു; അദ്ദേഹത്തോടൊപ്പം കുറെ അനുഭവങ്ങളുണ്ട്: ബാല
മലയാള സിനിമയിലെ നിത്യ യവ്വനമാണ് നടൻ മമ്മൂട്ടി. പല കാരണങ്ങൾ കൊണ്ടും നടനെ അങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. പ്രായത്തെവെല്ലുന്ന സൗന്ദര്യത്തോടെയും അതിലും ഇരട്ടി ഊർജജത്തോടെയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി ഇന്ന്.
കാലത്തിനനുസരിച്ച് അടിമുടി മാറുന്ന, സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന മഹാനടൻ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് ഒരുപോലെ പ്രചോദനമാണ്. അദ്ദേഹത്തോടൊപ്പം വർഷങ്ങളായി അറിയുന്നവരും സിനിമകൾ ചെയ്തിട്ടുള്ളവരും ഒപ്പം അഭിനയിച്ചിട്ടുള്ളവരുമൊക്കെ നടനെ കുറിച്ച് വാചാലരാകാറുണ്ട്. മമ്മൂട്ടി എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചും അത്രയേറെ ഉണ്ടാകും പറയാൻ.

ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നേരത്തെയും നടനെ കുറിച്ച് ബാല സംസാരിച്ചിട്ടുണ്ട്. ബിഗ് ബി യിൽ തനിക്ക് ഒരു സ്‌പേസ് ഉണ്ടാക്കി തന്നത് മമ്മൂട്ടി ആണെന്ന് ബാല പറഞ്ഞിരുന്നു. പുതുമുഖമായ തനിക്ക് അവസരം തന്നത് അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പം കൊണ്ടാണ്. അന്ന് ആ സിനിമ ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു എന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞിരുന്നു.

ഒരിക്കൽ മമ്മൂടിയെ കാണാൻ പോയപ്പോൾ ഉള്ള ഓർമയാണ് ബാല ഇപ്പോൾ പങ്കുവയ്ക്കുന്നത്. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറയുന്നത്. മോഹൻലാൽ, ടിനി ടോം, രമേശ് പിഷാരടി, ഉണ്ണി മുകുന്ദൻ എന്നിവരെ കുറിച്ചെല്ലാം നടൻ സംസാരിക്കുന്നുണ്ട്.
'മമ്മൂക്ക കാഴ്ച്ചയിൽ ഭയങ്കര സ്ട്രിക്റ്റാണ്. പക്ഷെ അടുക്കുമ്പോൾ ഭയങ്കര ഇന്നസെന്റാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം കുറെ അനുഭവങ്ങളുണ്ട്. ചിലപ്പോൾ മമ്മൂക്കയ്ക്ക് പോലും ഓർമയുണ്ടാവില്ല. ഒരിക്കൽ ഞാൻ മമ്മൂക്കയുടെ വീട്ടിലേക്ക് ചെന്നു. എന്തിനാണെന്ന് ഞാൻ പറയുന്നില്ല. വീട്ടിൽ ഞാൻ ഒരുകാര്യത്തിന് ക്ഷണിക്കാൻ ചെന്നതാണ്,'

'ഞാൻ ചെല്ലുമ്പോൾ മമ്മൂക്ക ഇങ്ങനെ ഡാൻസ് ആടി നിൽക്കുകയാണ്. പാട്ടൊക്കെ പാടി. എന്റെ കൂടെ വേറെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതും ആൾ മര്യാദക്ക് നിന്നു. ഞാൻ മാത്രം ഉള്ളുവെന്നാണ് ആൾ വിചാരിച്ചത്. ശരിക്കും പറഞ്ഞാൽ അദ്ദേഹം ഒരു ഗംഭീര നടനാണ്,' ബാല പറഞ്ഞു.
മോഹൻലാലിനെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. പ്രായമായ അമ്മയ്ക്ക് വയ്യന്ന് അറിഞ്ഞപ്പോൾ ഷൂട്ട് ഉൾപ്പെടെ എല്ലാം നിർത്തിവെച്ച് ഹോസ്പിറ്റലിൽ ഓടിച്ചെന്ന ആളാണ് ലാലേട്ടൻ. അതുകൊണ്ട് അദ്ദേഹത്തോട് ആ ബഹുമാനം എന്നുമുണ്ടെന്നാണ് ബാല പറഞ്ഞത്.

ടിനി ടോമും രമേശ് പിഷാരടിയും നല്ല സുഹൃത്തുക്കൾ ആണെന്നും ട്രോളിന്റെ ദേഷ്യമൊക്കെ അന്ന് തന്നെ മാറിയെന്നും ബാല പറയുന്നുണ്ട്. പിഷാരടി കഴിഞ്ഞ ദിവസം പോലും വിളിച്ച് സംസാരിച്ചതാണ്. പുതിയ ചിത്രത്തിന് എല്ലാ ആശംസകളും നേർന്നുവെന്നും ബാല പറയുന്നുണ്ട്.
അതേസമയം, ഉണ്ണി മുകുന്ദനുമായി തനിക്ക് ചില സൗന്ദര്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും എന്നാൽ സുഹൃത്താണ് ഇട്ടു കൊടുക്കില്ലെന്നും ബാല പറഞ്ഞു. ബാല അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷത്തിൽ ഉണ്ണി മുകുന്ദനാണ് നായകനും നിർമ്മാതാവും.

നവംബർ 25 നാണ് ഷഫീഖിന്റെ സന്തോഷം തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാല ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തിരിക്കുന്ന മലയാള സിനിമ കൂടിയാണിത്.


Click it and Unblock the Notifications