സീറ്റ് നൽകാഞ്ഞിട്ട് ബസിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്, മാറ്റി നിർത്തലുകൾ ഒരുപാട് ഉണ്ടായിരുന്നു: പക്രു
മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. നടന്‍ എന്നതിലുപരി ഇന്ന് സംവിധായകനും നിർമ്മാതാവുമൊക്കെയാണ് പക്രു. തന്റെ പരിമിതികളെയെല്ലാം നേട്ടങ്ങളാക്കി മാറ്റി മലയാള സിനിമാ ലോകത്ത് തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. കഴിഞ്ഞ 35 വർഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ് പക്രു.
കലോത്സവ വേദികളിലും മറ്റും തിളങ്ങിയ ശേഷമാണ് പക്രു സിനിമയിലെത്തുന്നത്. വലുതായപ്പോൾ മിമിക്രി വേദികളിലും സ്റ്റേജ് ഷോകളിലുമൊക്കെ പക്രു തിളങ്ങി. ഇതിനിടെ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും പക്രുവിന് സാധിച്ചു. അങ്ങനെ വളരെ പെട്ടെന്നാണ് അങ്ങനെ പക്രു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തത്.

അതിനിടെയാണ് ഗിന്നസ് ഉൾപ്പെടെയുള്ള നേട്ടങ്ങളും നടനെ തേടിയെത്തുന്നത്. ഇന്ന് സിനിമകൾക്കപ്പുറം മിനിസ്‌ക്രീനിലോക്കെ സജീവമാണ് താരം. മലയാളത്തിന് പുറമെ മലയാളത്തിന് പുറമെ അന്യഭാഷകളിലെല്ലാം പക്രു തിളങ്ങിയിട്ടുണ്ട്. തമിഴ് സൂപ്പർ താരങ്ങളായ വിജയ്ക്കും സൂര്യക്കും ഒപ്പമെല്ലാം പക്രു അഭിനയിച്ചിട്ടുണ്ട്.
2013 ലാണ് കുട്ടിയും കോലും എന്ന സിനിമയിലൂടെ പക്രു സംവിധായകനാകുന്നത്. ഫാൻസി ഡ്രസ് എന്ന സിനിമയാണ് പക്രു ആദ്യമായി നിർമ്മിച്ചത്. 2019 ൽ ആയിരുന്നു അത്. അതേസമയം, കഴിഞ്ഞ മൂന്ന് വർഷമായി സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല പക്രു. ടെലിവിഷനിലൂടെയാണ് താരം ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ളത്.
അതേസമയം, തുടക്കകാലത്ത് ഒരുപാട് അവഗണനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് പക്രുവിന്. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നിറഞ്ഞ കുട്ടിക്കാലമായിരുന്നു നടന്റെത്. ഇപ്പോഴിതാ, ആ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പക്രു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിശദമായി വായിക്കാം.
'ഞാൻ തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെ ബസിൽ നിന്ന് യാത്ര ചെയ്ത് വന്നിട്ടുണ്ട്. ഇരിക്കാൻ സീറ്റ് നൽകാത്തത് കൊണ്ട്. അതൊന്ന് ആലോചിച്ചു നോക്കിക്കേ. ഒരു ശകലം ഇടം തന്നാൽ എനിക്ക് ഇരിക്കാമായിരുന്നു. ആ സമയത്ത് കെഎസ്ആർടിസിയിൽ കൂപ്പണുമായാണ് ആളുകൾ കയറുന്നത്. കയറി കഴിഞ്ഞാൽ അപ്പോൾ തന്നെ ഉറങ്ങി കളയും,'
'കണ്ണ് തുറന്നാൽ മറ്റൊരാൾക്ക് മാറി കൊടുക്കേണ്ടി വന്നാലോ എന്ന് കരുതിയിട്ട്. ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഒരാൾ മാറി. അപ്പോഴാണ് എനിക്ക് ഇരിക്കാൻ പറ്റിയത്. അന്ന് ഞാൻ ആ വണ്ടിയിൽ ഇരുന്ന് ആലോചിച്ചു എന്നെങ്കിലും ഒരു കാർ വാങ്ങണമെന്ന്. എന്നിട്ട് ഈ റൂട്ടിലൂടെ ഒന്ന് പോരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്,'
'ആ സമയത്ത് അങ്ങനെ മാറ്റി നിർത്തലുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചൊരാൾ അവിടെ നിന്ന് ഇവിടെ എത്തിയത് ചിന്തിക്കുമ്പോൾ സമൂഹം പോലും മാറിയിട്ടുണ്ട്. ഇന്നിപ്പോൾ അങ്ങനെയൊരു അവസ്ഥയില്ല. എന്നെ പോലൊരാൾ നിൽക്കുകയാണെങ്കിൽ ഒരാൾ സീറ്റ് നൽകിയില്ലെങ്കിലും മറ്റൊരാളെങ്കിലും പറയും മാറി കൊടുക്കാൻ,'
'ചിലപ്പോൾ അതൊരു യുവാവ് ആയിരിക്കും അത് പറയുക. അങ്ങനെ ഒരാളാകും എഴുന്നേറ്റ് നൽകുന്നത്. അതൊക്കെ നമ്മുടെ സമൂഹത്തെ സംബന്ധിച്ച് നല്ല കാര്യമല്ലേ,' ഗിന്നസ് പക്രു പറഞ്ഞു.

'ഞാൻ ഇപ്പോഴും സ്റ്റേജ് ഷോകൾക്ക് പോകാറുണ്ട്. സ്‌കൂളുകളിലും കോളേജുകളിലേക്കും എല്ലാം പോകുമ്പോൾ പഴയ ട്രെയിനും സംഭവങ്ങളും ഒക്കെ തന്നെയാണ് കാണിക്കാറുള്ളത്. ഞാൻ നയിക്കുന്ന മെഗാ ഷോകൾ നടത്താറുണ്ട്. പക്ഷെ കോവിഡിന് മുൻപത്തെ അത്രയും സജീവമല്ല. ഗുജറാത്തിലൊക്കെ പരിപാടികൾ വരുന്നുണ്ട്,' പക്രു പറഞ്ഞു.
'അന്ന് എന്റെ ഈ ചെറിയ ശബ്ദത്തിൽ നിന്ന് ട്രെയിനും വെടിക്കെട്ടും വരുന്നതായിരുന്നു ഹൈലൈറ്റ്. മറ്റുള്ളവർ താരങ്ങളെയാണ് അനുകരിക്കാറുള്ളത്. അതിനിടയിലാണ് ഞാൻ ഈ സാധനങ്ങൾ ചെയ്യുന്നത്. ജഡ്ജിങ്ങിലേക്ക് ഒക്കെ വരുമ്പോൾ അത് പ്രധാനമാണ്. അതിൽ പെർഫെക്‌ഷൻ ഉണ്ടാവും. അപ്പോൾ മാർക്ക് വീഴും.എന്റെ ശബ്ദം ഇപ്പോഴാണ് ബേസ് ആയത്. അന്ന് കറക്റ്റ് കിളിയുടെ ശബ്ദം ആയിരുന്നു,' പക്രു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications