വീട്ടില്‍ കല്യാണാലോചനകളൊന്നും വരാറില്ല; വിവാഹം കഴിക്കാൻ അവരെ നിർബന്ധിക്കില്ല! കാരണം പറഞ്ഞ് സിന്ധു കൃഷ്ണ
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. തങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലുകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എല്ലാവർക്കും തന്നെ യൂട്യൂബ് ചാനലുണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും സജീവമായി നിൽക്കുന്നത് സിന്ധു കൃഷ്ണയാണ്. ഫാമിലി വ്‌ളോഗുകളാണ് സിന്ധു കൂടുതലും പങ്കുവയ്ക്കാറുള്ളത്.
കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും സിന്ധുവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം സിന്ധുവിനോട് ഉണ്ട്. കൃഷ്ണകുമാറും മക്കളുമെല്ലാം പലപ്പോഴും സിന്ധുവിന്റെ വീഡിയോകളില്‍ എത്താറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ആരാധകരുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും സിന്ധു കൃഷ്ണ മറക്കാറില്ല.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വ്ലോഗിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിന്ധു. അഹാനയ്ക്ക് ഒപ്പം ഷൂട്ടിന് പോയതിന്റെ വിശേഷങ്ങൾ പങ്കവച്ചുകൊണ്ടുള്ള വീഡിയോയിലാണ് സിന്ധു ചോദ്യങ്ങൾക്കും മറുപടി നൽകിയത്. പിരീഡ്‌സ് പെയ്‌നിനെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം തനിക്ക് അങ്ങനെയധികം വേദന ഉണ്ടായിട്ടില്ല. ചിലര്‍ക്കൊക്കെ അത് വലിയ പ്രശ്‌നമാണ്.
ബോര്‍ഡ് എക്‌സാം സമയത്ത് അഹാന ഗുളിക കഴിച്ചാണ് പോയിരുന്നത്. വീട്ടില്‍ ഓസിക്കാണ് ഈ പ്രശ്‌നമെന്ന് സിന്ധു പറഞ്ഞു. തുടർന്ന് തന്റെ ദേഷ്യത്തെ കുറിച്ചും സംസാരിച്ചു. എവിടെയെങ്കിലും പോവുന്ന സമയത്ത് പിള്ളേര്‍ കൃത്യസമയത്ത് റെഡിയായില്ലെങ്കില്‍ താൻ ഇറിറ്റേറ്റഡാവാറുണ്ട്. ഹന്‍സികയുടെ കാര്യത്തിലാണ് ഇപ്പോള്‍ ഇത് കൂടുതല്‍. എല്ലാവരും റെഡിയായി നില്‍ക്കുമ്പോഴായിരിക്കും ഹന്‍സു അവസാനനിമിഷം എന്തെങ്കിലും കാര്യത്തിനായി പോകുന്നത്.
പിള്ളേരുടെ അടുത്ത് ഈ ഇറിറ്റേഷനൊക്കെ കാണിക്കാറുണ്ട്. അമ്മ യൂട്യൂബില്‍ കാണുമ്പോള്‍ എന്ത് കൂളാണ്, എന്ന് എല്ലാവരും വിചാരിക്കും. എപ്പോഴും അങ്ങനെയാണെന്നാണ് പിള്ളേര്‍ പറയാറുള്ളത്. അവര്‍ വികൃതി കാണിച്ചാലൊക്കെ താൻ ദേഷ്യപ്പെടാറുണ്ടെന്നും ഇറിറ്റേഷനും ദേഷ്യവുമൊക്കെ വരുന്ന ആള്‍ തന്നെയാണ് താനെന്നും സിന്ധു കൃഷ്ണ പറയുന്നു.
മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സിന്ധു കൃഷ്ണ മറുപടി നല്‍കി. മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാത്തത് എന്താണെന്നായിരുന്നു ചോദ്യങ്ങൾ. സാധാരണ ജീവിതവും ജോലിയുമൊക്കെ ആയിരുന്നെങ്കിൽ 24-25 വയസൊക്കെയാവുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കല്യാണാലോചന വന്നേനെ. ഈ ഫീല്‍ഡിലായത് കൊണ്ടാണെന്ന് തോന്നുന്നു. വീട്ടില്‍ കല്യാണാലോചനകളൊന്നും വരാറില്ല. വിവാഹത്തിന് മക്കളും കൂടി റെഡിയാവണം. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നിയാല്‍ അവര്‍ പറയുമായിരിക്കും. അല്ലാതെ വിവാഹം കഴിക്കാൻ അവരെ ഞങ്ങൾ നിർബന്ധിക്കാറില്ല.

പെണ്‍കുട്ടികളാണെന്ന് കരുതി അവരെ വല്ലവരെയും പിടിച്ചേല്‍പ്പിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന ചിന്താഗതിയുള്ളവരല്ല ഞാനും കിച്ചുവും. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. സെറ്റിലാവണമെന്ന് തോന്നുന്ന സമയത്ത് മക്കളായിട്ട് അതേക്കുറിച്ച് ഇങ്ങോട്ട് പറയുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ ഞങ്ങള്‍ മക്കളോട് വിവാഹത്തെക്കുറിച്ച് കാര്യമായി സംസാരിച്ചിട്ടില്ലെന്നും സിന്ധു പറഞ്ഞു. പ്രണയവിവാഹത്തോടുള്ള തന്റെ അഭിപ്രായവും സിന്ധു പങ്കുവച്ചു.
ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. അറേഞ്ച്ഡ് മാര്യേജാവുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇരുകുടുംബങ്ങളും ഒന്നിച്ച് നില്‍ക്കും. കുടുംബത്തിന്റെ സപ്പോര്‍ട്ട് കിട്ടും. ലവ്വ് മാര്യേജില്‍ അങ്ങനെയല്ല. ഞാനും കിച്ചുവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതേക്കുറിച്ച് എനിക്ക് വീട്ടുകാരോട് പറയാനാവില്ല. നീയായിട്ട് തീരുമാനിച്ചതല്ലേ എന്നേ അവര്‍ പറയുകയുള്ളൂ. നന്നായി പോവുകയാണെങ്കില്‍ ലവ്വ് മാര്യേജില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. നിരവധി പേരാണ് സിന്ധുവിന്റെ വാക്കുകളെ പിന്തുണച്ച് കമന്റ് ചെയ്യുന്നത്.


Click it and Unblock the Notifications