അന്ന് ഏറ്റവുമധികം സഹായിച്ചത് മോഹൻലാലാണ്; അദ്ദേഹത്തെ വച്ച് ചെയ്ത സിനിമ മോശമായിരുന്നു, മാപ്പ്; നാസർ പറയുന്നു
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് നാസർ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഏഴ് ഭാഷകളിലായി 600ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമെ സംവിധായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി. അഞ്ച് സിനിമകളാണ് നാസർ സംവിധാനം ചെയ്തത്. അതിലൊന്നാണ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പോപ്കോൺ. 2003ൽ റിലീസ് ചെയ്ത ഈ തമിഴ് ചിത്രത്തിൽ നായികയായി എത്തിയത് സിമ്രാൻ ആയിരുന്നു.
സംഗീത സംവിധായകനും നർത്തകിയും തമ്മിലുള്ള പ്രണയത്തിന്റെയും ഈഗോയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. നാസറും ഭാര്യ കമീലയും ചേർന്ന് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ അത്തരമൊരു ചിത്രം പുറത്തുവന്നതിൽ മാപ്പ് പറയുകയാണ് നാസർ. സിനിമ വളരെ മോശമായിരുന്നുവെന്നും നാസർ പറഞ്ഞു. മാതൃഭുമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഒരു സൂപ്പർതാരത്തിന് അപ്പുറം മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്. വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ല. ഞാൻ മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്ത സിനിമ വളരെ മോശമായിരുന്നു അതിന് മാപ്പ്', നാസർ പറഞ്ഞു.
'മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ യാതൊരു മാനസിക സമർദ്ദവുമില്ലാതെ, ആകുലതകളുമില്ലാതെ അഭിനയിക്കാം. മുഖം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാൻ സാധിക്കില്ലെങ്കിലും ഇപ്പോൾ കേട്ടാൽ മനസ്സിലാകും. അന്ന് അത്ര പോലും നിശ്ചയമില്ല. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹൻലാലാണ്. സംഭാഷണങ്ങളുടെ അർത്ഥം പറഞ്ഞു തരുന്നതിനൊപ്പം തന്നെ എവിടെയാണ് നിർത്തേണ്ടത് എന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു', നാസർ ഓർമിച്ചു.
മലയാളത്തിലുൾപ്പെടെ മറ്റു ഭാഷകളിൽ അഭിനയിച്ചതിനെ കുറിച്ചും നാസർ സംസാരിച്ചു. 35 വർഷത്തിലേറെയായി ഈ യാത്ര. വളരെ മനോഹരം എന്നേ പറയാനുള്ളൂ. ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. എല്ലാത്തരം അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. സന്തോഷം തോന്നിയ നിമിഷങ്ങളുണ്ട്. വേദന തോന്നിയ നിമിഷങ്ങളുണ്ട്, ഭയം തോന്നിയ സമയങ്ങളുണ്ട്, വയ്യായ്ക തോന്നിയിട്ടുണ്ട്.

ഓരോ ഭാഷയിലെയും അനുഭവങ്ങൾ വ്യത്യസ്തമാണ്. മലയാളത്തിൽ സിനിമ ചെയ്യുമ്പോൾ വളരെ കംഫർട്ടബിൾ ആണ്. സൂപ്പർസ്റ്റാർ, സഹ അഭിനേതാവ് എന്നിങ്ങനെയുള്ള വിവേചനങ്ങളില്ല. ഒഴിവ് സമയങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യും. തെലുങ്കിലൊക്കെ സ്റ്റാർ സ്റ്റാറായി തന്നെ നിൽക്കും. ഹിന്ദിയിൽ അൽപ്പം കൂടി പ്രൊഫഷണലാണ്. പൂർത്തിയാക്കിയ തിരക്കഥ അഭിനയിക്കുന്നതിന് മുൻപ് തന്നെ നമ്മളെ ഏൽപ്പിക്കും. കൂടാതെ വായിച്ച് കേൾപ്പിക്കുകയും ചെയ്യുമെന്ന് നാസർ പറഞ്ഞു.
എന്നെ സംബന്ധിച്ച് സിനിമ എന്ന് പറഞ്ഞാൽ ആവർത്തന വിരസത ഒട്ടുമില്ലാത്ത ഒരിക്കലും മടുപ്പിക്കാത്ത ഒരു യാത്രയാണ്. എല്ലാവർക്കും പലവിധത്തിലുള്ള കലകളോടും താൽപര്യം ഉണ്ടായിരിക്കും. എന്നാൽ, അതിൽ നിന്നുകൊണ്ടുള്ള വരുമാനത്തിൽ ജീവിക്കാൻ എല്ലാവർക്കും സാധിക്കില്ല. എന്നെ സംബന്ധിച്ച് അതിനുള്ള ഭാഗ്യം ലഭിച്ചു, നാസർ പറഞ്ഞു. മലയാളത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് നാസർ അവസാനമായി അഭിനയിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.


Click it and Unblock the Notifications