ദാസനും വിജയനും വീണ്ടും ഒത്തുകൂടിയത് ഇങ്ങനെ; ശ്രീനിവാസനെ വേദിയിലെത്തിച്ചതിനെ കുറിച്ച് സിദ്ദിഖ് പറയുന്നു
മലയാള സിനിമ പ്രേക്ഷകർ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. അവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിംഗും ആവർത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഇവർ ഒന്നിച്ചെത്തിയ നാടോടിക്കാറ്റിലെ ദാസനും വിജയനും ഒക്കെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്ന കഥാപാത്രങ്ങളാണ്.
വർഷം ഒരുപാട് കഴിഞ്ഞെങ്കിലും രണ്ടു തലമുറകൾ വേറെ വന്നെങ്കിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ദാസനും വിജയനും ഇന്നും ഫേവറിറ്റുകളായി നിലനിൽക്കുന്നു. ഈ 2022ലും ശ്രീനിവാസനും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച സിനിമകൾക്ക് റിപീറ്റ് വാല്യൂ ഉണ്ട്.

ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികളും ധാരാളമാണ്. അതുകൊണ്ടാണ് ഈയിടെ ഒരു പൊതുവേദിയിൽ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയത്.
മഴവിൽ മനോരമയിൽ വരാനിരിക്കുന്ന ഒരു പരിപാടിയിലാണ് മലയാളികളുടെ ദാസനും വിജയനും ഒരുമിച്ച് എത്തിയത്. അതിന്റെ വീഡിയോയും ചിത്രങ്ങളും സിനിമ താരങ്ങൾ ഉൾപ്പെടെ പങ്കുവെക്കുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.

ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ ഒരു പൊതുവേദിയിൽ എത്തിയതായിരുന്നു അത്. അസുഖ ബാധിതനായി ഗുരുതര അവസ്ഥയിൽ നിന്ന് പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയായിരുന്നു ശ്രീനിവാസൻ. വേദിയിലെത്തിയ ശ്രീനിവാസനെ സ്നേഹ ചുംബനം നൽകി മോഹൻലാൽ സ്വീകരിച്ചതും ആരാധകരുടെ മനം കവർന്നിരുന്നു.
ഇപ്പോഴിതാ, ശ്രീനിവാസനെ ആ വേദിയിൽ എത്തിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ സിദ്ദിഖ്. പീസ് എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചാനൽ കേരളയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് ശ്രീനിവാസനെ ആ വേദിയിലേക്ക് തിരിച്ചെത്തിച്ചതിനെ കുറിച്ച് സംസാരിച്ചത്.

'ശ്രീനിയേട്ടൻ വലിയൊരു ആപത്ഘട്ടം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്നു. അദ്ദേഹത്തിന് കാർഡിയാക് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ശരിക്ക് പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഓർമ്മ നഷ്ടപ്പെട്ട് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ച് കിട്ടുമോ എന്ന് പോലും നമ്മൾ വേവലാതിപ്പെട്ടിരുന്ന കുറെ സമയങ്ങളുണ്ടായിരുന്നു.'
'അന്ന് ഞാൻ സത്യൻ അന്തിക്കാടുമായി സംസാരിക്കാറുണ്ടായിരുന്നു. സത്യേട്ടൻ അന്ന് പറഞ്ഞത് ഇപ്പോ നമുക്ക് ശ്രീനിയേട്ടനെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല, ഒന്നൂടി അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണം എന്നാണ്. ഇനി ഒന്നുകൂടി ശ്രീനി വരണം, വരും എന്നായിരുന്നു, അങ്ങനെയൊക്കെ ആയിരുന്നു ഞങ്ങളുടെ സ്പിരിറ്റ്.'

'ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല. ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണം. അത് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ട് എന്നായിരുന്നു. ഞങ്ങൾ ടീച്ചറോടും പറഞ്ഞു. എങ്ങനെയെങ്കിലുമൊക്കെ ശ്രീനിയേട്ടനെ കൊണ്ടുവരണം എന്ന്. ഇങ്ങനെയൊരു വേദിയുടെ മുന്നിൽ വെച്ചൊരു ആദരവ് കിട്ടുന്നത് നല്ല കാര്യമല്ലേ, അദ്ദേഹത്തിന് അതുണ്ടാക്കുന്ന ഒരു എനർജി വളരെ വലുതാണല്ലോ എന്ന് പറഞ്ഞു.'
'എന്നെ എല്ലാവരും ഇത്രയേറെ സ്നേഹിക്കുന്നു, അവരുടെ മനസ്സിൽ തനിക്ക് ലഭിക്കുന്ന സ്ഥാനം വളരെ വലുതാണ് എന്ന് മനസിലാക്കുമ്പോഴുണ്ടാകുന്ന എനർജി. ആദരിക്കപ്പെടുക എന്നത് വലിയ കാര്യമാണല്ലോ. അദ്ദേഹം അത്രമേൽ ആദരിക്കപ്പെട്ട വ്യക്തിയാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിലുണ്ടാക്കുന്ന ഊർജ്ജം വളരെ വലുതാണ്. അതുകൊണ്ടാണ് വേദിയിലേക്ക് കൊണ്ടുവന്നത്,'
Recommended Video

ഷോയ്ക്ക് ശേഷം നാദിർഷ വന്ന് തന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞെന്നും സിദ്ദിഖ് പറഞ്ഞു. 'അത് കഴിഞ്ഞ് ഞാൻ വേദിയിൽ നിന്നിറങ്ങി ശ്രീനിയേട്ടനെ സീറ്റിലിരുത്തിയിട്ട് മാറിയപ്പോൾ നാദിർഷ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞു. കാരണം ശ്രീനിയേട്ടൻ്റെയൊക്കെ ഏറ്റവും നല്ല സമയം കണ്ടിട്ടുള്ള വ്യക്തിയാണ് നാദിർഷ. ഇപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ ശ്രീനിയേട്ടനെ അങ്ങനെ കാണാൻ നാദിർഷയെ പോലുള്ള ഒരാളൊന്നും ആഗ്രഹിക്കുന്നില്ല.'
'നാദിർഷ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിയങ്ങ് കരയുവായിരുന്നു. ഒരുപാട് പേരുടെ കണ്ണ് നിറഞ്ഞു അന്ന്. നമ്മളെ എത്രയോ കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് അദ്ദേഹം. സന്ദേശം പോലുള്ള ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമ ഇന്നും അത് ഇവിടെ ഫിറ്റാണ്. അങ്ങനൊരു സിനിമ നമ്മൾക്ക് സമ്മാനിച്ച ജീനിയസാണ് അദ്ദേഹം.
'അദ്ദേഹത്തെ ഇങ്ങനെയങ്കിലും കാണാൻ സാധിച്ചത് വലിയൊരു ഭാഗ്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് അദ്ദേഹം മാറി അദ്ദേഹത്തിന് ഒരു തിരിച്ച് വരവ് കൂടി ഉണ്ടാകും, പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ച് വരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ' സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications