'സഹോദരന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞാണ് റോഷാക്ക് സെറ്റിലെത്തുന്നത്, ആ നഷ്ടം സീതയുടെ ഭാവങ്ങൾക്കും അഗ്നി പകർന്നു'
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള അപൂർവ നടിമാരിൽ ഒരാളാണ് ബിന്ദു പണിക്കർ. മലയാളത്തിലെ ഹാസ്യ രാജാക്കന്മാരായ കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പമെല്ലാം കോമഡി റോളുകളിൽ കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുള്ള താരമാണ് അവർ.
1992 ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. മുപ്പത് വർഷത്തിലേക്ക് എത്തി നിൽക്കുന്ന ഈ അഭിനയ ജീവിതത്തിനിടയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ബിന്ദു പണിക്കർ വെള്ളിത്തിരിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

അതിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച പലപ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് അവസാനം പുറത്തിറങ്ങിയ റോഷാക്കിലെ സീത. ബിന്ദു പണിക്കരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ചിത്രം മാറിയിരുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലം അധികം സിനിമകളിൽ ഒന്നും കാണാതിരുന്ന ബിന്ദു പണിക്കരുടെ ശക്തമായ തിരിച്ചുവരവായിരുന്നു ചിത്രം.
പ്രേക്ഷകരും സിനിമാ നിരൂപകരും ഒരുപോലെ ബിന്ദു പണിക്കർക്ക് കയ്യടിച്ച് രംഗത്ത് എത്തിയിരുന്നു. നിസാം ബഷീർ സംനേടിയതും നേടുന്ന ബിന്ദു പണിക്കരായിരുന്നു. ഇപ്പോഴിതാ, കഥാപാത്രത്തെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ബിന്ദു പണിക്കർ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കാലിന് സർജറി കഴിഞ്ഞ് പ്ലാസ്റ്റർ ഇട്ട് ഇരിക്കുന്ന സമയത്താണ് സംവിധായകൻ നിസാം ബഷീറും തിരക്കഥാകൃത്ത് സമീർ അബ്ദുല്ലയും ചേർന്നു തന്നോട് റോഷാക്കിന്റെ കഥപറയാൻ വരുന്നതെന്ന് ബിന്ദു പണിക്കർ പറയുന്നു. മമ്മൂട്ടി കമ്പനിയാണു നിർമാണം. മമ്മുക്ക കൂടി അറിഞ്ഞാണല്ലോ കാസ്റ്റിങ് എന്നോർത്തപ്പോൾ ചെറിയ ടെൻഷനും തോന്നിയിരുന്നു. മമ്മൂട്ടിയുടെ അമ്മയായും അനുജത്തിയായുമൊക്കെ നേരത്തെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കട്ടയ്ക്ക് എതിരെ നിൽക്കുന്ന റോൾ ആദ്യമായിട്ടായിരുന്നു എന്നും താരം പറഞ്ഞു.

തന്റെ മുപ്പത് വർഷത്തെ സിനിമാ ജീവിതത്തിൽ ഒരു സ്ക്രിപ്റ്റ് മുഴുവൻ കയ്യിൽ കിട്ടുന്നത് റോഷാക്കിൽ വന്നപ്പോഴാണെന്നും ബിന്ദു പണിക്കർ പറയുന്നുണ്ട്. കഥ പറഞ്ഞ അടുത്ത ദിവസം നിസാമിന്റെ അസിസ്റ്റന്റ് കൊണ്ടുവന്നാണ് ആ സ്ക്രിപ്റ്റ് ഏല്പിച്ചത്. അപകടത്തിൽ മരിച്ച സഹോദരൻ ബാബു രാജിന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് പിറ്റേ ദിവസമാണ് റോഷാക്ക് സിനിമയുടെ സെറ്റിലെത്തിയത്. സിനിമയിൽ മകന്റെ വേർപാടിൽ നോവുന്ന സീതയുടെ ഭാവങ്ങൾക്ക് സ്വന്തം നഷ്ടവും അഗ്നി പകർന്നെന്നും ബിന്ദു പണിക്കർ പറയുന്നുണ്ട്.

തന്റെ സിനിമാ പ്രവേശനത്തിനെ കുറിച്ചും ബിന്ദു പണിക്കർ പറഞ്ഞു, '1992 ൽ കമലദളം എന്ന സിനിമയിൽ മോനിഷ ചെയ്ത റോളിൽ പുതുമുഖങ്ങളെ ക്ഷണിച്ചുള്ള അറിയിപ്പു കണ്ട് കൂട്ടുകാരി ശർമിളയാണ് എന്റെ ചിത്രം അയച്ചു കൊടുത്തത്. ഓഡിഷനു വിളിച്ചപ്പോഴാണു വീട്ടിലറിയുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായ അച്ഛൻ ദാമോദര പണിക്കർക്ക് മകളെ സിനിമയിലയക്കാൻ താത്പര്യമുണ്ടായിരുന്നില്ല. അമ്മ നീന അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചാണ് ലൊക്കേഷനിലെത്തിയത്. ചിത്രത്തിൽ മുരളിയുടെ ഭാര്യയുടെ റോളാണു കിട്ടിയത്. വാത്സല്യത്തിലാണ് സ്വന്തമായി ആദ്യം ഡബ്ബ് ചെയ്തതെന്നും നടി പറഞ്ഞു.
കരിയറിൽ മിക്ക സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിക്കാനായിട്ടുണ്ട്. അതൊരു ഒഴുക്കായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി. എങ്കിലും നമുക്കുള്ള സ്പേസ് ഉണ്ട്. അത് വലിയ കാര്യമാണെന്നും സന്തോഷമുണ്ടെന്നും ബിന്ദു പണിക്കർ പറഞ്ഞു.


Click it and Unblock the Notifications











