വലിയ റിസ്‌കാണ് എടുത്തത്; സുരേഷേട്ടനോട് പറഞ്ഞിരുന്നെങ്കിൽ കൊന്നുകളഞ്ഞേനെ; ഒളിച്ചോട്ടത്തെ കുറിച്ച് ജോമോൾ
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ജോമോൾ. ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും താരത്തോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായാണ് ജോമോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു.
ജയറാം നായകനായ സ്‌നേഹം എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായ ജോമോൾ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒപ്പം ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും സ്വന്തമാക്കിയിരുന്നു. പിന്നീടങ്ങോട്ട് നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം തുടങ്ങിയ സിനിമകളിലൂടെ ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

എന്നാൽ 2002 ൽ വിവാഹിതയായതോടെ ജോമോൾ അഭിനയ ലോകത്ത് നിന്ന് പിന്മാറി. ചന്ദ്രശേഖര്‍ പിള്ളയെയാണ് ജോമോൾ വിവാഹം കഴിച്ചത്. സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ഇവരുടേത്. ഇന്ന് രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.
ചാറ്റിംഗിലൂടെയായിരുന്നു ജോമോള്‍ ചന്ദ്രശേഖറിനെ പരിചയപ്പെട്ടത്. ഇന്റർനെറ്റ് ഒക്കെ സജീവമാകുന്നതിന് ഏറെ നാൾ മുന്നേ പരസ്‌പരം ഒന്ന് കാണുക പോലും ചെയ്യാത്ത ഒരാളോടൊപ്പം ഇറങ്ങി പോയി വിവാഹം കഴിച്ചതിനെ കുറിച്ച് പറയുകയാണ് ജോമോൾ ഇപ്പോൾ. മിർച്ചി മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ജോമോളുടെ വാക്കുകൾ ഇങ്ങനെ.

'21 -മത്തെ വയസിലായിരുന്നു പ്രണയവും ഒളിച്ചോട്ടവും വിവാഹവും. പൊതുവെ ഒരുപാട് ചിന്തിച്ചു കൂട്ടുന്ന ആളാണ് ഞാൻ. എന്നാൽ അന്ന് അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല. സിനിമയിൽ നിന്ന് വിട്ടു പോവുകയാണെന്നോ അങ്ങനെയുള്ള ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഇന്ന് ആലോചിക്കുമ്പോൾ അത് അത്ഭുതമാണ്. ഒരുപരിചയവുമില്ലാത്ത ഇന്റർനെറ്റിലൂടെ മാത്രം അറിയുന്ന ഒരാളോടൊപ്പമാണ് പോയത്,'

'ഇന്ന് ഏത് ഒരാളുടെയും പേര് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ അയാളുടെ ബേസിക്ക് കാര്യങ്ങൾ നമ്മുക്ക് കിട്ടും. ഫെയ്‌സ്‌ബുക്ക് ഒക്കെ ഉണ്ടെങ്കിൽ ഫോട്ടോയോ എന്തെങ്കിലും ഒക്കെ കിട്ടും. ഇനി ഇപ്പോൾ ഫേക്കാണ് ഇട്ടിരിക്കുന്നതെങ്കിലും ഒരാളെ കുറിച്ച് എവിടെയോ എന്തോ നമ്മുക്ക് കിട്ടും.അന്ന് അതൊന്നും ഇല്ലായിരുന്നു. ഞാൻ നേരിട്ട് കാണുക പോലും ചെയ്യാത്ത ആളോടൊപ്പമാണ് പോയത്,'

'തീരുമാനം തെറ്റിപോകുമെന്നോ, അയാൾ ഫേക്ക് ആയിരിക്കുമോ എന്നോ അങ്ങനെ ഒരു ചിന്തയെ എനിക്കുണ്ടായിരുന്നില്ല. എല്ലാം നല്ലതിന് എന്നുള്ള വൈബ് ആയിരുന്നു എനിക്ക് തുടക്കം മുതൽ ഉണ്ടായിരുന്നത്. അതാണ് വീട്ടിൽ നിന്ന് ഇറങ്ങി വരാനും അങ്ങനെ പോയി കല്യാണം കഴിക്കാനും തോന്നിയത്,'
'സോഷ്യൽ മീഡിയ ഒക്കെ വ്യാപകമായ ഇന്നത്തെ കാലത്തെ ചില വാർത്തകൾ കാണുമ്പോൾ പൊട്ടനായിരുന്നോ ഇവളുടെ ഒപ്പം പോകാൻ പൊട്ടിയായിരുന്നോ എന്നൊക്കെ ചിന്തിക്കാറുണ്ട്. എന്നാൽ ഈ പൊട്ടത്തരം ഞാൻ വർഷങ്ങൾക്ക് മുൻപ് ചെയ്തിട്ടുണ്ട്. എന്തോ ഈ കാര്യത്തിലൊക്കെ എന്റെയുള്ളിൽ എന്തോ ഒരു പ്രൊട്ടക്ഷൻ ഉള്ളത് പോലെയാണ് തോന്നുന്നത്,'

'ഇന്നത്തെ കാലത്ത് അത് ആലോചിക്കുമ്പോൾ വലിയ റിസ്‌ക് ആയിട്ടുള്ള കാര്യമാണ് ചെയ്തത്. എന്റെ കല്യാണം ആ സമയത്ത് ഒരു വലിയ സംഭവം ആയിരുന്നു. സുരേഷ് ഏട്ടൻ (സുരേഷ് ഗോപി) റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും ഉൾപ്പെടെ വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. സുരേഷേട്ടനോട് നല്ല ബന്ധമായിരുന്നു. പക്ഷെ ഇക്കാര്യം പറഞ്ഞില്ല. പറഞ്ഞാൽ കൊന്നുകളയും. ബെസ്റ്റ് പാർട്ടിയ. അച്ഛനും അമ്മയുമൊക്കെ നിമിഷ നേരത്തിൽ അറിഞ്ഞേനെ. ആ റിസ്‌ക് ഞാൻ എന്തായാലും എടുക്കില്ല,' ജോമോൾ പറഞ്ഞു.


Click it and Unblock the Notifications