'നാട്ടിൽ ട്രോളായെങ്കിലും തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്; ഗൗതം മേനോൻ വിളിച്ചത് അതു കണ്ട്': മഞ്ജിമ
ഒരുകാലത്ത് ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് മഞ്ജിമ മോഹൻ. ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മഞ്ജിമ ഇപ്പോൾ. ഇന്നലെയാണ് നടൻ ഗൗതം കാർത്തിക്കുമായി മഞ്ജിമയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് ഇരുവരും വിവാഹിതരായത്. ചെന്നെെയിൽസ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.
ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ 1997 ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് എട്ടോളം സിനിമകളിൽ ബാലതാരമായി എത്തിയ മഞ്ജിമ അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ബാല താരമായിരുന്നു. പ്രിയം എന്ന സിനിമയിലെ കഥാപാത്രമാണ് മഞ്ജിമയ്ക്ക് ഏറെ ജനപ്രീതി നൽകിയത്.

എന്നാൽ പിന്നീട് കുറേക്കാലം സിനിമകളിൽ നിന്നെല്ലാം നടി അപ്രത്യക്ഷമായിരുന്നു. പിന്നീട് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നായിക ആയിട്ടാണ് താരം തിരിച്ചെത്തിയത്.വടക്കൻ സെൽഫിയിക്ക് ശേഷം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മഞ്ജിമയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായ മഞ്ജിമ ഇതിനോടകം തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയിട്ടുണ്ട്.

മഞ്ജിമയുടെ കരിയറിൽ വഴിത്തിരിവായ സിനിമയാണ് ഒരു വടക്കൻ സെൽഫി. വിനീത് ശ്രീനിവാസൻ എഴുതി ജി പ്രജിത് സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും അജു വർഗീസുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. എന്നാൽ ചിത്രം ഇറങ്ങിയതിൽ പിന്നെ വലിയ രീതിയിൽ മഞ്ജിമ ട്രോളുകൾക്ക് ഇരയായിരുന്നു.
മഞ്ജിമയുടെ ഒരു കരച്ചിൽ രംഗമാണ് വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടത്. ഇപ്പോഴിതാ, ആ ട്രോളുകൾ കുറിച്ചും വടക്കൻ സെൽഫിയിലേക്ക് വന്നതിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് മഞ്ജിമ. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഒരു വടക്കൻ സെൽഫിയിൽ ചാൻസ് ചോദിച്ച് വാങ്ങിയതാണ് എന്നാണ് മഞ്ജിമ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമകളിലേക്ക് അവസരങ്ങൾ വന്നിരുന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വെച്ചു. എന്നാൽ അവസാനം ഇത് തന്നെയാണ് തനിക്ക് വേണ്ടതെന്ന് തോന്നിയപ്പോൾ വിനീതിനോട് അവസരം ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് മഞ്ജിമ പറഞ്ഞത്.
സിനിമയിലെ കരച്ചിൽ സീൻ ട്രോളായെങ്കിലും തനിക്ക് ഗുണം ചെയ്‌തെന്ന് മഞ്ജിമ പറയുന്നുണ്ട്. വളരെ ആത്മാർഥമായിട്ടാണ് അത് ചെയ്തത്, ഒരുപക്ഷേ, കുട്ടി മഞ്ജിമയുടെ ഇമേജു ഉള്ളതു കൊണ്ടാകും അതു ട്രോളായതെന്ന് മഞ്ജിമ പറഞ്ഞു. സിനിമ റിലീസായ ശേഷം തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്നു വിനീതിനോട് ചിലർ ചോദിച്ചിരുന്നു എന്നും മഞ്ജിമ പറയുന്നുണ്ട്.

'നാട്ടിൽ അങ്ങനെയാണെങ്കിലും തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. സിനിമയുടെ ട്രെയിലർ കണ്ട് ഗൗതം മേനോൻ എന്റെ നമ്പർ വാങ്ങി എന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്. പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ സാറിന്റെ കോൾ വന്നു. ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിൽ ഭാഗ്യമായത്,' ,മഞ്ജിമ പറഞ്ഞു.

അതേസമയം, അപകടം പറ്റിയ കാലിന്റെ സർജറിക്കു ശേഷം വണ്ണം വച്ചപ്പോഴും താൻ ഒരുപാടു ട്രോളുകൾ നേരിട്ടെന്നും മഞ്ജിമ പറയുന്നുണ്ട്. ഒരു നടൻ വണ്ണം വച്ചാൽ ആർക്കും ഒന്നും പറയാനില്ല. പക്ഷേ, നടി വണ്ണം വച്ചാലുടൻ ബോഡി ഷെയ്മിങ് തുടങ്ങുമെന്നും മഞ്ജിമ പറഞ്ഞു.
താൻ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചു വരികയാണെന്നും മഞ്ജിമ അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്ക് സിനിമ സംവിധാനം ചെയ്യണമെന്നും പ്രൊഡക്ഷൻ ചെയ്യണമെന്നുമുണ്ട്. ഈ മോഹങ്ങളിൽ നിന്ന് എനിക്കു കിട്ടാനുള്ളവയിലേക്ക് കൈപിടിച്ചു നടത്തണേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന. ജീവിതവും പുതിയ തലത്തിലേക്കു മാറുകയാണ് എന്നാണ് മഞ്ജിമ പറഞ്ഞത്.


Click it and Unblock the Notifications