'ചെമ്മീനിൽ അഭിനയിക്കാൻ എംജിആറിന്റെ സിനിമ ഒഴിവാക്കി, അന്നത്തോടെ തമിഴിൽ നിന്ന് ഔട്ടായി': ഷീല
നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ അഭിനയ സരസ്വതി എന്ന വിശേഷണം നേടിയെടുത്ത നടിയാണ് ഷീല. ഏറ്റവും കൂടുതൽ തവണ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ നായികയായി എന്നതടക്കമുള്ള നിരവധി നേട്ടങ്ങളും ഷീല സ്വന്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളിയുടെ നായികാ സങ്കല്പങ്ങളില്‍ ഇന്നും ഷീലയുണ്ട്.
1962 ൽ എംജിആർ നായകനായ 'പാസം' എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീലയുടെ സിനിമാ അരങ്ങേറ്റം. കേവലം 17 വയസ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു അത്. പിന്നീട് അടുത്തടുത്ത വർഷങ്ങളിൽ എംജിആറിനൊപ്പം ചിത്രങ്ങൾ ചെയ്ത ഷീല, എം ജി ആറിന്റെ പ്രിയപ്പെട്ട നായികയായി മാറിയിരുന്നു. എന്നാൽ പിൽകാലത്ത് ആ ബന്ധത്തിന് വിള്ളൽ വീണു. തമിഴ് സിനിമാ ലോകത്ത് നിന്ന് ഷീല പുറത്താകുന്നതിന് വരെ അത് കാരണമായി.

അങ്ങനെയൊരു സാഹചര്യത്തിലേക്ക് നയിച്ച സംഭവം വിവരിക്കുകയാണ് ഷീല ഇപ്പോൾ. മനോരമ ആഴ്ചപ്പതിപ്പിലെ പ്രത്യേക അഭിമുഖത്തിലാണ് ഷീല ഇക്കാര്യങ്ങൾ പറഞ്ഞത്. പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ചെമ്മീനിൽ അഭിനയിക്കുന്നതിനായി എംജിആർ ചിത്രം വേണ്ടന്ന് വെച്ചതിനെ കുറിച്ചും ഷീല സംസാരിക്കുന്നുണ്ട്. ഷീലയുടെ വാക്കുകൾ വായിക്കാം തുടർന്ന്.
'എംജിആറിന്റെ കൂടെ 'പണത്തോട്ടം' എന്നൊരു സി നിമയിൽ അഭിനയിച്ചിരുന്നു. രണ്ടു മൂന്ന് സീനേ ഉണ്ടായിരുന്നുള്ളു. എനിക്കു മലയാളത്തിൽ ഒരുപാടു സിനിമകളുള്ള സമയമാണ്. അതിൽ അഭിനയിക്കാൻ പോകണം. എംജിആറിന്റെ കോൾഷീറ്റ് പ്രകാരമാണ് ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്. പ്രൊഡക്ഷനിൽ നിന്ന് ഇവിടുന്നു വിടാൻ പറ്റില്ല എന്ന് പറഞ്ഞു. അമ്മ സംസാരിച്ചു. അവർ സമ്മതിച്ചില്ല. ഒടുവിൽ രണ്ടും കൽപിച്ചു ഞങ്ങൾ കേരളത്തിലേക്കു പോന്നു. ഇതറിഞ്ഞപ്പോൾ എംജിആറിന് വലിയ ദേഷ്യമായി. എന്റെ കഥാപാത്രത്തെ തന്നെ കട്ട് ചെയ്യാൻ പറഞ്ഞു. അതോടെ എംജിആറുമായുള്ള അടുപ്പവും അവസാനിച്ചു,'

'കുറെക്കാലം കഴിഞ്ഞ് എംജിആറിന്റെ ഒരു സിനിമയിൽ നായികയായി എന്നെ വിളിച്ചു. പക്ഷേ, അന്നേരമായിരുന്നു ചെമ്മീന്റെ കോൾഷീറ്റ്, എംജിആറിന്റെ സിനിമയിൽ അഭിനയിക്കണോ ചെമ്മീനിൽ അഭിനയിക്കണോ എന്ന് ആശയക്കുഴപ്പമായി. എന്റെ അമ്മ ഒരുപാടു വായിക്കുമായിരുന്നു. തകഴിയുടെ ചെമ്മീനും ചങ്ങമ്പുഴയുടെ രമണനുമൊക്കെ അമ്മ നേരത്തേ വായിച്ചിരുന്നു. അപ്പോൾ അമ്മ പറഞ്ഞു, 'എന്ത് സിനിമയായാലും ശരി, ചെമ്മീനിൽ അഭിനയിച്ചിട്ടുള്ളതിന്റെ ബാക്കി മതി നമുക്ക്' എന്ന്,'
'അങ്ങനെ ഞാൻ ചെമ്മീൻ മതിയെന്നു തീരുമാനിച്ചു. പക്ഷേ, അന്നത്തോടെ ഞാൻ തമിഴ് സിനിമയിൽ നിന്നു പൂർണമായി ഔട്ടായി. അവിടുന്നങ്ങോട്ട് ഞാൻ മലയാളത്തിൽ മാത്രം ശ്രദ്ധിച്ചു. മലയാളത്തിൽ തിരക്കിലായ കാലത്തും ഇടയ്ക്കൊക്കെ ഞാൻ തമിഴിൽ അഭിനയിച്ചിരുന്നു. ഞാനും ജയലളിതയും കൂടി അഭിനയിച്ച പെണ്ണ വാഴ വിടുങ്കൾ ഒക്കെ നല്ല സിനിമയായിരുന്നു,' ഷീല പറഞ്ഞു.

ജയലളിതയുമായുള്ള സൗഹൃദത്തെ കുറിച്ചും എംജിആർ പിന്നീട് ഒരിക്കൽ വീട്ടിൽ വന്നതും ഷീല പറയുന്നുണ്ട്. 'ജയലളിത ഇടയ്ക്കിടെ എന്റെ വീട്ടിൽ വരുമായിരുന്നു. ഒരിക്കൽ എംജിആറും വീട്ടിൽ വന്നിട്ടുണ്ട്. ഒരേ ഒരു തവണ, ജയലളിത ഉള്ളപ്പോൾ പത്തു മിനിറ്റിരുന്നു സംസാരിച്ചിട്ട് അദ്ദേഹം പോയി. അന്നു മുഖ്യമന്ത്രിയായിരുന്നു. നമ്മുടെ കമൽഹാസന്റെ മലയാളം പോലെയായിരുന്നു എംജിആറിന്റെ മലയാളവും. എന്നെ ഷീലേ' എന്നു തന്നെയാണു വിളിച്ചിരുന്നത്. നല്ല മനുഷ്യനായിരുന്നു,'
വീട്ടിൽ വന്നപ്പോൾ എന്റെ ഡ്രൈവർ അദ്ദേഹത്തോട് മകളുടെ കല്യാണമാണ് എന്തെങ്കിലും സഹായിക്കണം എന്ന് പറഞ്ഞു. അദ്ദേഹം കൂടെയുണ്ടായിരുന്ന ആളോട് അഡ്രസ് വാങ്ങിക്കോളാൻ പറഞ്ഞു. ഡ്രൈവറുടെ മകളുടെ കല്യാണത്തിനുള്ള മുഴുവൻ ആഭരണങ്ങളും നൽകി കല്യാണം നടത്തിക്കൊടുത്തത് എംജിആറാണ്. അതാണ് അദ്ദേഹത്തിന്റെ വലിയ മനസ്,' ഷീല ഓർത്തു.


Click it and Unblock the Notifications