അച്ഛനോടാണ് മകളെ കുറിച്ച് അങ്ങനെ ചോദിക്കുന്നത്, എന്ത് മെന്റാലിറ്റിയാണ്; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസ്കൃതി
വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങൾ കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ശ്രദ്ധനേടിയ നടിയാണ് സംസ്‌കൃതി ഷേണായി. 2013ൽ മൈ ഫാൻ രാമു എന്ന സിനിമയിലെ ചെറിയ ഒരു വേഷത്തിലൂടെയാണ് സംസ്‌കൃതി കരിയർ ആരംഭിക്കുന്നത്. പിന്നീട് വേഗം എന്ന സിനിമയിലൂടെ നായികയാവുകയായിരുന്നു. വിനീത് കുമാർ നായകനായെത്തിയ ചിത്രം വലിയ വിജയമായില്ലെങ്കിലും സംസ്‌കൃതി കയ്യടി നേടി.
പിന്നീട് അനാർക്കലി എന്ന പൃഥ്വിരാജ് ചിത്രത്തിലും സംസ്കൃതി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അതിനിടെ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സാന്നിധ്യം അറിയിക്കാൻ സംസ്‌കൃതിക്കായി. എന്നാൽ 2017ൽ വിവാഹിതയായതോടെ താരം അഭിനയത്തിന് ഇടവേള നൽകുകയായിരുന്നു. പത്തൊൻപതാം വയസ്സിലായിരുന്നു സംസ്‌കൃതിയുടെ വിവാഹം. വിവാഹശേഷം ആറു വർഷങ്ങൾക്കിപ്പുറം വീണ്ടും സിനിമയിലേക്ക് വരാൻ ഒരുങ്ങുകയാണ് സംസ്‌കൃതി.

അതിനിടെ സിനിമയിൽ നിന്ന് തനിക്ക് ഉണ്ടായിട്ടുള്ള, തിരിച്ചുവരവിലും നേരിട്ടു കൊണ്ടിരിക്കുന്ന കാസ്റ്റിങ് കൗച്ച് പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തുടക്കകാലത്ത് അഡ്ജസ്റ്മെന്റ് ചെയ്യുന്നതിനെ കുറിച്ച് അച്ഛനോട് വരെ ചോദിച്ചിട്ടുണ്ടെന്ന് സംസ്‌കൃതി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടക്ക സമയത്ത് ഞാൻ അത്യാവശ്യം ചെറുപ്പമാണ്. അതുകൊണ്ട് അധികം ഞാൻ ഫേസ് ചെയ്തിട്ടില്ലായെങ്കിലും ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും തുറന്നു പറയാനുള്ള ഗട്ട്സ് ഉണ്ടായിട്ടില്ല. അച്ഛനായിരുന്നു കാര്യങ്ങൾ എല്ലാം മാനേജ് ചെയ്തിരുന്നത്. അതുകൊണ്ട് എന്നെ അത്രയും സേഫ് ആയി കൊണ്ടുനടന്നു',
'ആ ഒരു സമയത്ത് ഒരു ഓഫർ വന്നപ്പോൾ എന്റെ അച്ഛനോടാണ് ഫോണിലൂടെ അവർ ഇക്കാര്യം പറഞ്ഞത്. പുറത്താണ് ഷൂട്ട്, ജസ്റ്റ് ആ ഒരു രീതിയിലൊക്കെ നിന്ന് കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാ രീതിയിലും സഹായമാകുമെന്ന് അച്ഛനോടാണ് പറയുന്നത്. ഒരു മോളുടെ കാര്യം ഒരു അച്ഛനെ വിളിച്ച് സംസാരിക്കുകയാണ് എന്നുണ്ടെങ്കിൽ അത് എത്രത്തോളം വൃത്തികെട്ട മെന്റാലിറ്റി ആയിരിക്കണം. അത് അച്ഛൻ അച്ഛന്റെ രീതിയിൽ ഡീൽ ചെയ്തു. അത് ഒരു പ്രശ്നമാക്കാനൊന്നും നമ്മൾ നിന്നില്ല', സംസ്കൃതി പറയുന്നു.
'ഇപ്പോൾ ഞാൻ തിരിച്ചുവരാൻ ശ്രമിക്കുമ്പോഴും എല്ലാവരും ചോദിക്കുന്നത്, ഇതൊക്കെ സർവ്വസാധാരണമല്ലേ എന്നാണ്. അതെനിക്ക് മനസിലാകുന്നില്ല. സിനിമ ഇൻഡസ്ട്രി ഇങ്ങനെയാണ് എന്നൊക്കെയാണ് പറയുന്നത്. പക്ഷേ നല്ല ആളുകൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഈ കലയ്ക്ക് വേണ്ടി നിൽക്കുന്ന ആളുകളുണ്ട്. എനിക്ക് അങ്ങനെയുള്ളവരോടൊപ്പം വർക്ക് ചെയ്താൽ മതി',
'ഞാൻ കുടുംബവുമായി അറ്റാച്ഡായി നിൽക്കുന്ന വ്യക്തിയാണ്. എനിക്കൊരു പേഴ്സണൽ ലൈഫുണ്ട്. അതേസമയം സിനിമ ഒരുപാട് ഇഷ്ടമാണ്. ഒരുപാട് പാഷനുണ്ട്. അതിനോട് അത്രയും ആഗ്രഹം ഉള്ളത് കൊണ്ടാണ് നമ്മൾ ഇങ്ങനെയൊക്കെ വരുന്നത്. അങ്ങനെയുള്ളപ്പോൾ നമ്മളുമായി സഹകരിച്ചാൽ നിങ്ങൾക്ക് വർക്ക് തരാം എന്ന് പറയുന്നത് എന്ത് രീതിയാണെന്ന് മനസിലാകുന്നില്ല',

'ഇതൊക്കെ സർവ്വസാധാണരമല്ലേ. നമ്മളൊന്ന് ഇഷ്ടം പങ്കുവച്ചു എന്ന് കരുതി എന്താണ് എന്നൊക്കെ ചോദിക്കുന്നത് ആണ് മനസിലാകാത്തത്. ഇതൊക്കെ അവരുടെ വീട്ടിലെ ആരോടെങ്കിലും ചോദിച്ചാൽ ഇഷ്ടപ്പെടുമോ. എന്റെ ഹസ്ബന്റിനോടും അച്ഛനോടുമൊക്കെയാണ് ആളുകൾ ഇത് ചോദിക്കുന്നത്',
'തിരിച്ചുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഞാൻ പലരെയും കണ്ടു. എല്ലാവരും ഈ രീതിയിലാണ് സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞു എന്ന് കരുതി എന്താണ് എന്നൊക്കെയാണ് ചോദ്യം. വളരെ കാഷ്വൽ ചോദ്യമാണത്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇത് തുറന്നു പറയുന്നത്', സംസ്‌കൃതി ഷേണായി വ്യക്തമാക്കി. സിനിമയിലെ എല്ലാവരും ഇങ്ങനെ ആണെന്നല്ല താൻ പറയുന്നതെന്നും സംസ്‌കൃതി പറഞ്ഞു.


Click it and Unblock the Notifications