ആ രംഗത്തിന് ശേഷം കുറേനേരം ശാന്തി ചേച്ചിയെ കെട്ടിപ്പിടിച്ചു നിന്നു; മോഹൻലാൽ നൽകിയ ഉപദേശം; അനശ്വര പറയുന്നു
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിനെ മികച്ചൊരു വേഷത്തിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ മോഹൻലാലിനൊപ്പം മറ്റൊരു താരം കൂടി കയ്യടികൾ വാങ്ങികൂട്ടുന്നുണ്ട്. നടി അനശ്വര രാജനാണത്.
മോഹൻലാൽ, സിദ്ധിഖ്, ജഗദീഷ് തുടങ്ങി മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്കൊപ്പം തന്റെ പ്രകടനം കൊണ്ട് കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ അനശ്വരയ്ക്ക് സാധിച്ചുവെന്ന് ആരാധകർ പറയുന്നു. അനശ്വരയുടെ കരിയർ ബെസ്റ്റ് എന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. മുൻവിധികളെ മാറ്റിയെഴുതുന്ന തരത്തിൽ അത്രയേറെ പക്വതയോടുള്ള അഭിനയമാണ് അവർ കാഴ്ചവെച്ചതെന്ന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു. ഇപ്പോഴിതാ നേരിലെ സാറയായ അനുഭവവും അതിനയെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചൊക്കെ സംസാരിക്കുകയാണ് അനശ്വര.

"സാറയാകാൻ ഒരുപാട് ഹോംവർക്ക് ചെയ്തിട്ടുണ്ട്. അധികം എഫോർട്ട് എടുക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ എൻഡ് നല്ലതായതിൽ സന്തോഷമുണ്ട്. അഭിമാനമുണ്ട്. യഥാർത്ഥത്തിൽ ബ്ലൈൻഡ് ആയ ആളുകളുടെ അഭിമുഖങ്ങൾ ഞാൻ കണ്ടിരുന്നു. സാധാരണ സിനിമയിൽ കാണുന്നത് പോലെ അല്ല അവർ സംസാരിക്കുന്നത്. നേർക്കുന്നേർ നോക്കിയാണ് സംസാരിക്കുക. അവർക്ക് കൃത്യമായി മനസിലാകും നമ്മൾ എവിടെയാണ് ഇരിക്കുന്നത് എന്നെല്ലാം. അതൊക്കെ നോക്കിയിട്ടാണ് ഞാൻ സെറ്റിലേക്ക് പോയത്.
ആ കഥാപാത്രത്തിന്റെ മെന്റൽ സ്‌പേസിൽ നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗം ഷൂട്ട് ചെയ്ത സമയത്ത് അധികം ആളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ അത് ആലോചിക്കുക എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. അത് കഴിഞ്ഞ് റൈറ്റർ ശാന്തി ചേച്ചിയെ കുറെനേരം ഞാൻ കെട്ടിപ്പിടിച്ചു നിന്നു. അത്രയും ബുദ്ധിമുട്ട് ആയിരുന്നു സാറയുടെ ഹെഡ്സ്‌പേസിൽ നിൽക്കുക എന്നത്," ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞു.
ഷൂട്ട് കഴിഞ്ഞ ശേഷവും ബ്ലൈൻസ് ആയ സർവൈവർ ആയ ആ പെൺകുട്ടിയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്. അങ്ങനെയൊരു കഥാപാത്രം ചെയ്തത് കൊണ്ട് തന്നെ ഞാൻ സെറ്റിലൊക്കെ അൽപം സൈലന്റായി പോയി. സാധാരണ എങ്ങനെ ആയിരുന്നോ അങ്ങനെ ആയിരുന്നില്ല ഉണ്ടായിരുന്നത്. ക്യാരക്ടർ പിടിച്ച് നിന്നതൊന്നും ആയിരുന്നില്ല. അങ്ങനെ ആയിപോയതാണെന്നും അനശ്വര പറഞ്ഞു.

മോഹൻലാലിനും സിദ്ദിഖിനുമൊപ്പം സ്ക്രീൻ പങ്കിട്ട അനുഭവവും അനശ്വര പങ്കുവെച്ചു. 'സിദ്ദിഖ് ഇക്കയുടെ കൂടെ വർക്ക് ചെയ്യുക എന്നത് തന്നെ നല്ല രസമാണ്. നല്ലൊരു മനുഷ്യനാണ്. അദ്ദേഹം വളരെ ചില്ലായിട്ടാണ് ഷൂട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയൊക്കെ വൗ എന്ന് തോന്നിപ്പിക്കുന്നതാണ്. അദേഹമൊക്കെ പ്രൂവൻ ആക്ടർ ആണ്. ലാലേട്ടനും ജഗദീഷേട്ടനുമൊക്കെ അങ്ങനെ ഉള്ളവരാണ്. ലാലേട്ടനും സിദ്ദിഖിക്കയുമൊക്കെ പെർഫോം ചെയ്യുന്നതും അവരുടെ ഡയലോഗ് ഡെലിവറിയുമൊക്കെ കണ്ടു നിൽക്കുന്നത് തന്നെ അടിപൊളി അനുഭവമായിരുന്നു,' അനശ്വര പറഞ്ഞു.
ഡയലോഗ് പറയുന്ന കാര്യത്തിലൊക്കെ മോഹൻലാൽ ഉപദേശം നൽകിയിരുന്നെന്നും സംവിധായകൻ ജീത്തു ജോസഫ് നല്ലൊരു ടീച്ചറായിരുന്നുവെന്നും അനശ്വര അഭിമുഖത്തിൽ പങ്കുവെച്ചു. 'എനിക്ക് ഡയലോഗ് പറയുമ്പോൾ സ്പീഡ് കൂടുതലായിരുന്നു. സ്‌പീഡ് കുറച്ചോളൂ ഇല്ലെങ്കിൽ ഡബ്ബിങ്ങിൽ പണിയാകുമെന്ന് ഉപദേശിച്ചത് ലാൽ സാറായിരുന്നു,' അനശ്വര രാജൻ പറഞ്ഞു.


Click it and Unblock the Notifications