പ്രണയിച്ചയാൾക്ക് വേണ്ടി അച്ഛനെയും അമ്മയെയും വിഷമിപ്പിച്ച് വീടുവിട്ടിറങ്ങി, ചെയ്തത് വലിയ തെറ്റ്; അപർണ തോമസ്
സോഷ്യൽ മീഡിയയിലൊക്കെ ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് ജീവയും അപർണ തോമസും. അവതാരകരായ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. പരസ്പരം കളിയാക്കിയും സ്‌നേഹിച്ചുമൊക്കെ നടക്കുന്ന ഇരുവരും പലര്‍ക്കും മാതൃകാദമ്പതിമാരാണ്. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങളൊക്കെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇവർ ഒന്നിച്ചെത്തുന്ന അഭിമുഖങ്ങൾക്കും ആരാധകർ ഏറെയാണ്.
ആദ്യമായി കണ്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ പറ്റിയുമൊക്കെ ജീവയും അപർണയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അപർണ ബ്രേക്കപ്പിലൂടെ കടന്നുപോകുന്ന സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. അച്ഛനും അമ്മയുമായി യാതൊരു ബന്ധവുമില്ലാതെ അപർണ വീടു വിട്ടു നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. മറ്റൊരു പ്രണയം വീട്ടിൽ സമ്മതിക്കാതെ വന്നതോടെയാണ് അപർണ വീടുവിട്ടത്. ജീവയുമായി പ്രണയത്തിലാകുന്ന ഘട്ടത്തിലാണ് അപർണ പിന്നീട് വീട്ടിലേക്ക് പോകുന്നത്.

താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണതെന്നാണ് അപർണ ഇപ്പോൾ പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വീടുവിട്ടിറങ്ങിയതും അച്ഛനെ വിളിച്ച് ഇനി വീട്ടിലേക്ക് വരില്ലെന്ന് പറഞ്ഞതുമൊക്കെ അപർണ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
'ഞാൻ അന്ന് ചെയ്‌തത് വലിയ തെറ്റാണെന്ന് ഇന്നെനിക്ക് അറിയാം. അങ്ങനൊരു കാര്യം ചെയ്യാൻ പാടില്ലായിരുന്നു എന്നത് അതിന്റെ തിരിച്ചടികൾ നേരിട്ട് തുടങ്ങിയപ്പോഴാണ് ഞാൻ മനസിലാക്കിയത്. നമ്മൾ ഒരു റിലേഷൻഷിപ്പിലാകുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ലെന്ന് പറയുന്നത് വളരെ ശരിയാണ്. ആ സമയത്ത് നമുക്ക് നമ്മുടെ കാമുകനോ, കാമുകിയോ ആയിരിക്കും വലുത്. അവർ പറയുന്നതാകും നമുക്കെല്ലാം. അവർക്കൊപ്പം സ്വപ്നതുല്യമായ ജീവിതമുണ്ടാകാൻ പോകുന്നു എന്ന് മാത്രമേ നമ്മൾ ചിന്തിക്കൂ',
'അങ്ങനെ ചിന്തിച്ചാണ് ഞാൻ ഒരു ഡിസിഷൻ എടുക്കുന്നെ. അയാൾ മറ്റൊരു മതസ്ഥനായിരുന്നു. ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒറ്റ മകളുമാണ്. ആ ഒരു ബന്ധത്തിന് അച്ഛനും അമ്മയും ഒരിക്കലും സമ്മതിക്കില്ല. സാധാരണ ഒരു പെൺകുട്ടിയുടെ വീട്ടിൽ പ്രണയം പിടിച്ചാൽ എന്താണ് സംഭവിക്കുക എന്നത് തന്നെയാണ് എന്റെ വീട്ടിലും സംഭവിച്ചത്. ഫോൺ മാറ്റിവെച്ചു, പുറത്തുവിടാതെ ആയി. കമ്പ്യൂട്ടറും എല്ലാം അടച്ചുപൂട്ടി വെച്ചു. സത്യം പറഞ്ഞാൽ എന്നെ മുറിക്കുളിലാക്കി'.
'അങ്ങനെയിരിക്കെ കോളേജിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ ഞാൻ ഒരുദിവസം വീട്ടിലേക്ക് തിരികെ പോകണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഒരിടത്ത് പോയി പേയിങ് ഗസ്റ്റായി താമസം തുടങ്ങി. നിങ്ങൾ കണ്ടുപിടിക്കുന്ന ആളെയൊന്നും എനിക്ക് വേണ്ട. എനിക്ക് അയാളോടൊപ്പം ജീവിച്ചാൽ മതി. ഞാൻ ഇനി വീട്ടിലേക്ക് ഇല്ലെന്ന് അച്ഛനെ വിളിച്ചു പറഞ്ഞു. നാളെ എന്റെ കുഞ്ഞ് ഇതുപോലെ എന്നെ വിളിച്ചുപറയുന്നത് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്ന കാര്യമല്ല',
'അവരെ അന്നത് വളരെ മോശമായി ബാധിച്ചിട്ടുണ്ടാകും. അങ്ങനെ പേയിങ് ഗസ്റ്റായി താമസം മാറിയപ്പോഴാണ് സൂര്യയിൽ ആങ്കറായി ഞാൻ പോകുന്നത്. കാരണം വീട്ടുകാരുമായുള്ള എല്ലാ ബന്ധവും വിട്ട സ്ഥിതിക്ക് എനിക്ക് എന്റെ ഭക്ഷണത്തിന്റെയും താമസത്തിന്റെയുമെല്ലാം ചെലവ് നോക്കണം. അങ്ങനെ സൂര്യ മ്യൂസിക്കിൽ ജോലി തുടരുന്നതിനിടെയാണ് എന്റെ ആ ബന്ധം പതിയെ തകർന്നു തുടങ്ങുന്നത്', അപർണ ഓർക്കുന്നു. ജീവയാണ് ആ വേദനകളൊക്കെ മറികടക്കാൻ സഹായിച്ചതെന്നും അപർണ പറയുന്നു.
ജീവ എന്ന ഭർത്താവിലെ നല്ല ക്വാളിറ്റികളെ കുറിച്ചും അപർണ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഒരിക്കലും നമ്മളെ ജഡ്‌ജ് ചെയ്യാത്ത ഒരുപാട് മനസിലാക്കുന്ന ആളാണ് ജീവയെന്നാണ് അപർണ പറയുന്നത്. ഒരു ഫാമിലി പേഴ്സണാണ്. കല്യാണം കഴിഞ്ഞെന്ന് കരുതി അച്ഛനെയും അമ്മയെയും മറന്നിട്ടില്ല. കുടുംബത്തിന് ഒരുപാട് പ്രാധാന്യ കൊടുക്കുന്ന ആളാണ്.
അമ്മയും കുടുംബവും ഒക്കെ കഴിഞ്ഞിട്ടേ ജീവയ്ക്ക് ഞാനുള്ളൂ. അതിൽ എനിക്ക് പരാതിയുമില്ല. എട്ട് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഒരു കാര്യവും എനിക്ക് ജീവയെ പറഞ്ഞു മനസിലാക്കേണ്ട അവസ്ഥ വന്നിട്ടില്ല. ഒരു കാര്യം പറയുമ്പോൾ തന്റെ ഇഷ്ടം അതാണെന്ന് ഒരു കാര്യത്തിലും പറഞ്ഞിട്ടില്ല. ആരെയും വേദനിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്ന ജീവയ്ക്ക് നോ പറയാനും മടിയാണ്. ഒരു ഈസി ഗോ ലക്കി പേഴ്സണാണ് ജീവ എന്ന് അപർണ പറയുന്നു.


Click it and Unblock the Notifications











