ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ അത് ചെയ്തു; ആദ്യമായി നായകനായതിന് പിന്നിലെ കഥ പറഞ്ഞ് ബാലചന്ദ്രമേനോൻ
സിനിമയുടെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും തിളങ്ങിയിട്ടുള്ള ബഹുമുഖ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം, സംഗീതം, അഭിനയം, ആലാപനം തുടങ്ങി എല്ലാത്തിലും അദ്ദേഹം കഴിവ് തെളിയിച്ചു. 1978ൽ ഉത്രാട രാത്രി എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ബാലചന്ദ്രമേനോൻ കരിയർ ആരംഭിക്കുന്നത്. തുടർന്നാണ് അഭിനയം അടക്കമുള്ള മേഖലകളിലേക്ക് അദ്ദേഹം തിരിയുന്നത്.
സ്വന്തം സിനിമകളിലൂടെ തന്നെയാണ് ബാലചന്ദ്രമേനോന്റെ അഭിനയത്തിലേക്കുള്ള വരവ്. ആദ്യം ചെറിയ വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം പിന്നീട് നായകനുമായി. എന്നാൽ അഭിനയിക്കണമെന്ന് താൻ ഒരിക്കലും കരുതിയതല്ലെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം താൻ നടനായി മാറുകയായിരുന്നുവെന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. ഒരു ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാണ് താൻ ആദ്യമായി നായകനായതെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോൻ ഇക്കാര്യം പറഞ്ഞത്.

'അന്നും ഇന്നും ഞാന്‍ അഭിനയിക്കാന്‍ വന്നയാളല്ല. ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാണ്. പടത്തിന്റെ പേര് പറയില്ല. നിര്‍മാതാവിന്റെ മനസ്സില്‍ എന്തൊക്കെയാണെന്ന് നമുക്കറിയില്ല. ശങ്കറിനെ നായകവേഷത്തില്‍ വേണമെന്നായിരുന്നു എന്റെ താല്പര്യം. ചര്‍ച്ചകള്‍ക്കിടയില്‍ ശങ്കറിന്റെ ഡേറ്റ് വാങ്ങുന്ന കാര്യം പറയുമ്പോള്‍ നിര്‍മാതാവ് ഉഴപ്പുന്നു. എനിക്ക് സംശയമായി', ബാലചന്ദ്രമേനോൻ പറഞ്ഞു തുടങ്ങി.
'ഷൂട്ടിങ് അടുത്തുവരികയാണ്. ബാക്കിയെല്ലാവരുടെയും ഡേറ്റുണ്ട്. ശങ്കറിനെ കിട്ടുന്നില്ല എന്ന മുടക്കുന്യായം. ഷൂട്ട് തുടങ്ങി. പത്തു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് ഞാൻ നിർമാതാവിനോട് പറഞ്ഞു. ഒരു ദിവസം സെറ്റിലെത്തിയപ്പോള്‍ അതില്‍ അഭിനയിക്കുന്ന ഒരു സുഹൃത്ത് വന്നു പറഞ്ഞു, എടോ പ്രൊഡ്യൂസറെ കൊണ്ട് വലിയ ശല്യമാണ്. രാത്രിയായാല്‍ ഒരു പൈന്റുമായി മുറിയില്‍ വരും. രണ്ടെണ്ണം അടിച്ചിട്ട് അഭിനയിച്ചു കാണിച്ചിട്ട് എങ്ങനുണ്ട് ഞാന്‍ കൊള്ളാമോ എന്ന് ചോദിക്കും',
'അയാള്‍ക്ക് അഭിനയിക്കാനൊന്നും അറിയില്ല, പക്ഷെ ഞങ്ങള്‍ കൊള്ളാമെന്ന് പറഞ്ഞ് പൊക്കിവിടും. ഒരിടത്തല്ല പല മുറിയിലും പോകുന്നുണ്ട്. ഈ പടത്തില്‍ പുള്ളി അഭിനയിക്കുമോ എന്ന് ബലമായ സംശയമുണ്ടെന്നും പറഞ്ഞു. ഞാന്‍ അപകടം മണത്തു. നല്ല വേഷമാണ്. ഒരു ദിവസം ഞാന്‍ അയാളോട് ശങ്കറിന്റെ ഡേറ്റിനെക്കുറിച്ച് ചോദിച്ചു. അയാളോട് പോകാന്‍ പറ, ഇവനെയൊക്കെ താങ്ങിനടക്കേണ്ട ആവശ്യമെന്താണെന്നായി നിര്‍മാതാവ്. എനിക്ക് അയാളൊന്നും വേണ്ട. നിങ്ങളെ വിശ്വാസമാണെന്ന് എന്നോട് പറഞ്ഞു',
'ഞാൻ അതിൽ പിടിച്ചു. ഇനി ഒരാളെ കണ്ടെത്തി ആ വേഷം ചെയ്യിക്കുക ബുദ്ധിമുട്ടായതിനാല്‍ ഞാന്‍ തന്നെ ആ വേഷം ചെയ്‌തോളാമെന്ന് പറഞ്ഞു. പുള്ളി അതുകേട്ട് പെട്ടെന്നങ്ങ് നിന്നുപോയി. അങ്ങനെ ആ സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്തു. അത് ക്ലിക്കായി. അത് പ്രതീക്ഷിച്ച് ചെയ്തതൊന്നുമല്ല. അല്ലെങ്കില്‍ മറ്റെയാള്‍ കേറി അഭിനയിക്കും. പടം അതോടെ തീരും', ബാലചന്ദ്രമേനോൻ പറഞ്ഞു.

മണിയന്‍ പിള്ള അഥവാ മണിയന്‍ പിളളയാണ് ബാലചന്ദ്രമേനോൻ അഭിനയിച്ചതായി പറയപ്പെടുന്ന ആദ്യ സിനിമ. എന്നാൽ താൻ ആദ്യമായി അഭിനയിക്കുന്നത് ഉത്രാടരാത്രി എന്ന സിനിമയിലാണെന്ന് ബാലചന്ദ്രമേനോൻ അഭിമുഖത്തിൽ വ്യക്തമാക്കി. കൈയടിവാങ്ങുന്ന ഒരു ഷോട്ടിലാണ് ആദ്യം അഭിനയിച്ചത്. ശശിയുടെ കഥാപാത്രമായ ഗോപനെ വേലക്കാരിയുടെ മുറിയിലേക്ക് പോകാന്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകനായിരുന്നു ആ കഥാപാത്രം. കാമലീലകളുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന കഥാപാത്രമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലാണ് ബാലചന്ദ്രമേനോൻ അവസാനമായി അഭിനയിച്ചത്. 2021ലാണ് സിനിമ റിലീസ് ചെയ്തത്. 2018ൽ പുറത്തിറങ്ങിയ എന്നാലും ശരത്? ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ. ബാലചന്ദ്രമേനോന്റെ ശക്തമായ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒന്നാണ്.


Click it and Unblock the Notifications











