ആ സമയത്ത് സിനിമകളൊന്നും ചെയ്യാൻ തോന്നിയില്ല! മകളുടെ കാര്യങ്ങൾക്കായിരുന്നു മുൻഗണന; ഇടവേളയെ കുറിച്ച് സംഗീത
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സംഗീത മാധവൻ നായർ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് നടി. സ്വന്തം പേരിനേക്കാള്‍ മലയാളികൾ സംഗീതയെ തിരിച്ചറിയുന്നത് ശ്യാമള എന്ന പേരിലാകും. അത്രമാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞ കഥാപാത്രമാണത്. ഇതുകൂടാതെ നിരവധി ഹിറ്റ് സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.
2000ൽ വിവാഹം കഴിഞ്ഞതോടെയാണ് സംഗീത സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയത്. 14 വര്‍ഷത്തിന് ശേഷം നഗര വാരിധി നടുവില്‍ ഞാൻ എന്ന ശ്രീനിവാസൻ നായകനായ സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയെങ്കിലും സംഗീത വീണ്ടും അപ്രത്യക്ഷയായി. അതുകഴിഞ്ഞ് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സംഗീത വീണ്ടും സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ തിരിച്ചുവരവ്.

ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സംഗീതയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കാലം പിന്നിട്ടിട്ടും സംഗീതയുടെ പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചാവേറില്‍ ശക്തമായ വേഷം തന്നെയായിരിക്കും സംഗീതയുടേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇപ്പോഴിതാ കഴിഞ്ഞ ഒമ്പത് വർഷക്കാലം എവിടെ ആയിരുന്നു എന്ന ചോദ്യത്തിന് സംഗീത നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നുവെന്നും മകൾക്കും കുടുംബത്തിനുമാണ് താൻ മുൻഗണന നൽകിയതെന്നും സംഗീത പറയുന്നു. ഈ വർഷങ്ങൾക്കിടയിൽ മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും സംഗീത ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സംഗീതയുടെ പ്രതികരണം.
'എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ ഞാൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ മകളുടെയും കുടുംബത്തിന്റെയും കൂടെയായിരുന്നു. ഇനി ഒരിക്കലും അഭിനയിക്കേണ്ട എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഓരോ ഓഫറുകളും വരുമ്പോൾ എനിക്ക് പ്രയോറിറ്റി മകളും കുടുംബവും ആയിരുന്നു. മകളുടെ എക്സാം, മകളുടെ കാര്യങ്ങൾ, അവളുടെ ആരോഗ്യം അതൊക്കെയാണ് ഞാൻ നോക്കിയത്. ആ സമയത്ത് എനിക്ക് സിനിമകളൊന്നും ചെയ്യാൻ തോന്നിയില്ല',
'ഒമ്പത് വർഷത്തിന് ശേഷം വന്നപ്പോൾ എല്ലാം മാറ്റങ്ങൾ ആയിരുന്നു. അഭിനയിക്കാൻ പറയുന്നത് മാത്രം മാറിയിട്ടില്ല. ബാക്കി ടെക്നിക്കൽ സൈഡുകൾ എല്ലാം നല്ല മാറ്റങ്ങൾ വന്നു. ടിനു ആണ് ചാവേറിലേക്ക് വരാൻ വേണ്ടി ആദ്യം വിളിക്കുന്നത്. അജഗജാന്തരവും, സ്വാതന്ത്ര്യം അർദ്ധരാത്രിയിലും ഒക്കെ കണ്ടിട്ടാണ് ഞാൻ ഈ പ്രോജക്ട് ഇഷ്ടപ്പെട്ടത്. അഭിനയത്തിൽ ഇല്ലെങ്കിലും സിനിമകൾ എല്ലാം കാണാറുണ്ടായിരുന്നു',

'ചാവേറിൽ റിഹേഴ്സലുകൾ ഒന്നും ഉണ്ടായിരുന്നില്ല. റിഹേഴ്സൽ ഉണ്ടാകുമെന്ന് വിചാരിച്ചു പക്ഷേ നേരിട്ട് ടേക്കിലേക്കാണ് പോയത്, ഞാൻ അപ്പോൾ ശരിക്കും ഷോക്കായി. എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. ടേക്ക് എന്ന് പറയുമ്പോൾ പേടിക്കുന്നതും ആദ്യമായിട്ടാണ്', സംഗീത അഭിമുഖത്തിൽ പറഞ്ഞു. ഒരു മകളാണ് സംഗീതയ്ക്ക്. സായ് തേജസ്വതി എന്നാണ് മകളുടെ പേര്. ഛായാഗ്രാഹകനായ എസ് ശരവണൻ ആണ് സംഗീതയുടെ ഭർത്താവ്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് നടിയുടെ താമസം.
അതേ സമയം നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ഒരുക്കിയിരിക്കുന്ന ചിത്രമാണ് ചാവേർ. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വർഗീസും അർജുൻ അശോകനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications