മോഹൻലാൽ - ഫാസിൽ കൂട്ടുകെട്ടിലുള്ള ചിത്രം സംവിധാനം ചെയ്യാനില്ലെന്ന് പറഞ്ഞു; അത് ദോഷം ചെയ്‌തെന്ന് ലാൽ ജോസ്!
ഫാസിൽ തിരക്കഥ എഴുതുന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫർ താൻ നിരസിച്ചതിനെ കുറിച്ച് ലാൽ ജോസ് പറയുന്നു.
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സംവിധായക കുപ്പായം അണിയുന്നത്. ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റാക്കി മാറ്റാൻ ലാൽ ജോസിന് സാധിച്ചിരുന്നു.
ഇതിനു ശേഷം ദിലീപ് - കാവ്യ മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയാണ് ലാൽ ജോസ് സംവിധാനം ചെയ്തത്. എന്നാൽ അതിനിടെ ഫാസിലിന്റെ തിരക്കഥയിൽ ഒരുങ്ങാനിരുന്ന മോഹൻലാൽ സിനിമയോട് താൻ നോ പറഞ്ഞിരുന്നു എന്ന് പറയുകയാണ് ലാൽ ജോസ്.
അതുകാരണം താൻ അറിയാതെ തന്നെ തന്റെ കരിയറിനെ അത് ദോഷം ചെയ്‌തെന്നും അദ്ദേഹം പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ഡിസ്കഷനുകൾ നടന്നത് ഷൊർണൂർ ഗസ്റ്റ് ഹൗസിലായിരുന്നു. അവിടെ സിനിമയിലെ പ്രമുഖരും സാഹിത്യകാരും രാഷ്ട്രീയ പ്രമുഖരെയും എല്ലാം കാണാം. അവരുടെയൊക്കെ താവളമായിരുന്നു ആ ഗസ്റ്റ് ഹൗസ്. അങ്ങനെ ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ ഡിസ്കഷനുകൾ പുരോഗമിക്കുമ്പോഴാണ് ആലപ്പി അഷറഫ് എന്നെ കാണാൻ വരുന്നത്, '
'അന്ന് കാസ്റ്റിംഗ് ഒക്കെ ഒരുവിധം ആയിട്ടുണ്ട്. ദിലീപിനോട് കഥയൊക്കെ പറഞ്ഞ് അവൻ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. ആ സമയത്താണ് ആലപ്പി അഷറഫ് വരുന്നത്. അദ്ദേഹം വന്നത് ഫാസിൽ സാർ കഥ തിരക്കഥ സംഭാഷണം ഒരുക്കുന്ന ഒരു സിനിമ ഞാൻ ഡയറക്റ്റ് ചെയ്യണം എന്ന ആവശ്യവുമായിട്ടാണ്. അത് അന്ന് വലിയൊരു ഓഫറാണ്. ഞാൻ ചെയ്യാമെന്ന് പറഞ്ഞു,'
'ഞാൻ പറഞ്ഞു ഒരു സിനിമ ഡിസ്കഷനിലാണ് അത് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാമെന്ന് പറഞ്ഞു. അപ്പോൾ ആലപ്പി അഷറഫ് പറഞ്ഞു, അത് പറ്റില്ല. ഫാസിൽ സാറിന്റെ പ്രൊഡക്ഷൻ ആണ്. ഞങ്ങൾക്ക് വേണ്ടത് മറവത്തൂർ കനവിന് ശേഷം ലാൽ ജോസ് ചെയ്യുന്ന സിനിമ ആയിട്ടാണെന്ന്. ഞാൻ അത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കാരണം മറ്റവർക്ക് വാക്ക് കൊടുത്തു പോയി,'
'പക്ഷെ അഡ്വാൻസ് ഒന്നും വാങ്ങിയിരുന്നില്ല. സുഖമായിട്ട് എനിക്ക് അങ്ങോട്ട് പോകാമായിരുന്നു. സുരേഷ് ഗോപി ഒക്കെ അഭിനയിക്കുന്ന സിനിമ ആയിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്. ദിലീപിനൊക്കെ വാക്ക് കൊടുത്ത് പോയെന്ന് പറഞ്ഞപ്പോൾ ആ സിനിമയിലും ദിലീപിനെ ഉൾപ്പെടുത്താമെന്നായി.പക്ഷെ അതൊന്നും എനിക്ക് ദഹിച്ചില്ല. ഈ സിനിമയുടെ സമയത്ത് അത് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു,'
'ലാലു ഒന്ന് ആലോചിക്ക് എന്ന് പറഞ്ഞ് നമ്പറും തന്നിട്ട് അദ്ദേഹം പോയി. ദിലീപിന് അന്ന് കുറച്ചു സിനിമകളൊക്കെ പ്രശ്നമായിട്ട് നിൽക്കുകയാണ്. ഞാൻ ചെയ്യുന്ന സിനിമ എന്ന് പറയുമ്പോൾ അതിന് ഒരു ന്യൂസ് വാല്യൂ ഉണ്ട്. എന്നാലും പ്രൊഡ്യൂസറേയും തിരക്കഥകൃത്തിനെയും എല്ലാം പാതി വഴിയിൽ ഇട്ട് ഞാൻ അങ്ങൊട് പോയാൽ ശരിയാവില്ലെന്ന് തോന്നി ചെയ്യേണ്ടന്ന് തീരുമാനിച്ചു,'
'കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാൻ ഞാൻ അത് വിട്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണു ഞാൻ അറിയുന്നത് മോഹൻലാലിനെയാണ് അവർ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്ന്. ആ സംഭവം ലാലേട്ടന്റെയും പാച്ചിക്കയുടെയും മുന്നിൽ എങ്ങനെയാണു പ്രസന്റ് ചെയ്യപ്പെട്ടതെന്ന് അറിയില്ല. ഞാൻ എനിക്ക് ശരിയെന്ന് തോന്നിയത് പോലെയാണ് പറഞ്ഞത്,'

'പക്ഷെ അവർ അതിനെ എടുത്തത് ലാലേട്ടനെയും പാചീക്കയെയും പോലുള്ള സീനിയർ ആയ രണ്ടുപേരുടെ ഓഫർ ഒരു സിനിമ ഹിറ്റായപ്പോൾ ഒരു പയ്യൻ നിഷേധിച്ചു എന്ന നിലയിലാണ് അവർ കണ്ടത്. അത് ഞാൻ അറിയുന്നത് വർഷങ്ങൾക്ക് ശേഷം പാചീക്കയുമായിട്ടൊക്കെ നല്ല ബന്ധം ആയ ശേഷമാണ്,'
'അന്ന് ഞാൻ പഠിച്ച വലിയ പാഠം. നമ്മൾ എത്ര ആത്മാർത്ഥമായിട്ടാണ് ഒരു കാര്യം പറയുന്നത് എന്ന് വെച്ചാലും അത് അപ്പുറത്തെയാൾക്ക് ബോധ്യപ്പെടണം എന്നില്ല. ബോധ്യപ്പെട്ടു എന്ന് നമ്മൾ ഉറപ്പാക്കണം. ഇലെങ്കിൽ ഇതുപോലെ വർഷങ്ങൾ നീളുന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാം. സിനിമ പോലുള്ള മേഖലയിൽ അത് ഒരുപാട് ദോഷം ചെയ്യും. ഞാൻ അറിയാതെ എനിക്ക് അത് ദോഷം ചെയ്തിരുന്നു,' ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications











