മമ്മൂക്കയ്ക്ക് 34 വർഷം മുമ്പ് കഥ പറഞ്ഞ സ്ഥലം വരെ ഓർമയുണ്ട്; അപ്പോഴാണ് ഇപ്പോഴത്തെ പിള്ളേരുടെ ഓർമക്കുറവ്: ഒമർ
ഒരൊറ്റ കണ്ണിറുക്കലിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധനേടിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവ് എന്ന സിനിമയിലെ 'മാണിക്യ മലരായ' എന്ന ഗാനത്തിലെ രംഗമാണ് പ്രിയയെ താരമാക്കിയത്. സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും നടിയെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. നിരവധി അവസരങ്ങളാണ് ഇതിനു പിന്നാലെ പ്രിയയെ തേടി എത്തിയത്.
അതേസമയം വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രിയയുടെ കണ്ണിറുക്കൽ ചർച്ചയാവുകയാണ്. അടുത്തിടെ പേളി മാണിയുമായി നടത്തിയ അഭിമുഖത്തിൽ കണ്ണിറുക്കൽ താൻ കയ്യിൽ നിന്ന് ഇട്ടതാണെന്ന് പ്രിയ പറയുകയുണ്ടായി. ഇതിനെതിരെ ഒമർ ലുലു രംഗത്ത് വന്നതോടെയാണ് കണ്ണിറുക്കൽ വീണ്ടും ചർച്ചയാകുന്നത്.

സംവിധായകൻ പറഞ്ഞത് അനുസരിച്ചാണ് ചെയ്തതെന്ന് പറയുന്ന പ്രിയയുടെ പഴയൊരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. 'അഞ്ച് വർഷമായി പാവം കുട്ടി മറന്നതാകും. വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ' എന്നും സംവിധായകൻ കുറിച്ചു. ഇത് വാർത്തയാവുകയും ചെയ്തു. ഇപ്പോഴിതാ താൻ അങ്ങനെ പ്രതികരിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഒമർ ലുലു. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
'നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് അതിൽ അഭിനയിക്കുന്നവർക്കാണ്. പുതുമുഖങ്ങളെ സംബന്ധിച്ച്, അവർക്ക് റീച് ലഭിക്കുകയാണ്. സിനിമ ഹിറ്റായി കഴിയുമ്പോൾ പരസ്യങ്ങൾ, സോഷ്യൽ മീഡിയ ഫോളോവേഴ്സ് അങ്ങനെ പലതും ലഭിച്ചു തുടങ്ങും. ആ കുട്ടിയെ സംബന്ധിച്ച് (പ്രിയ വാര്യർ) ഇൻസ്റ്റാഗ്രാമിൽ നാല് മില്യൺ ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്,'
'അതിൽ നിന്നൊക്കെ വരുമാനമുണ്ട്. അങ്ങനെ ഒരുപാട് ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഡയറക്ടർക്കും ക്യമറാമാനും മറ്റു ടെക്‌നീഷ്യന്മാർക്കും ലഭിക്കുന്നത് ആകെയൊരു ക്രെഡിറ്റാണ്. അഭിനയിച്ചയാളുടെ ജീവിതം തന്നെ മാറുകയാണ്. എന്റെയടുത്ത് ഒരു ഡയലോഗ് മാത്രം മതിയെന്ന് പറഞ്ഞ് വന്ന കുട്ടിയാണ് പ്രിയ. അവർ കയ്യിൽ നിന്ന് ഇട്ടതാണ് അതെന്ന് പറയുമ്പോൾ നമ്മുടെ വർക്കിനെ കൂടി ഹൈജാക്ക് ചെയ്യുകയാണ്', ഒമർ ലുലു പറയുന്നു.
'സംവിധായകനെ സംബന്ധിച്ച് അവർക്ക് ലഭിക്കുന്നത് ആ ഒരു ക്രെഡിറ്റ് മാത്രമാണ്. അതുകൂടി നമ്മുടെ കയ്യിൽ നിന്ന് കൊണ്ടുപോവുക എന്ന് പറയുമ്പോൾ എന്താണ് പറയുക. ഈ സംഭവം നടന്നപ്പോൾ എനിക്ക് ഓർമവന്നത് മറ്റൊരു കാര്യമാണ്. ഡെന്നിസ് ജോസഫ് സാറുമായി ചേർന്ന് പവർസ്റ്റാർ എന്നൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന്റെ ആവശ്യത്തിനായി ഞാൻ ഡെന്നിസ് ജോസഫ് സാറിനെ അവസാനമായി കാണുമ്പോൾ മമ്മൂക്ക കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ച കാര്യം പറഞ്ഞു',

'നിറക്കൂട്ട് സിനിമയുടെ കഥപറയാനായി ഡെന്നിസേട്ടൻ മമ്മൂക്കയെ കണ്ട സ്ഥലത്ത് എത്തിയപ്പോൾ അത് പറയാൻ വേണ്ടി മാത്രം മമ്മൂക്ക അദ്ദേഹത്തെ രാത്രി വിളിച്ചു എന്നാണ് ഡെന്നിസേട്ടൻ പറഞ്ഞത്. പത്ത് മുപ്പത്തിനാല് വർഷം മുൻപ് നടന്ന സംഭവം ഓർത്താണ് അദ്ദേഹം വിളിച്ചത്. ആ സമയത്താണ് ഇപ്പോഴത്തെ പിള്ളേർ കയ്യിൽ നിന്ന് ഇട്ടതാണ്, അവർക്ക് ഓർമയില്ല എന്നൊക്കെ പറയുന്നത്,' ഒമർ ലുലു പറഞ്ഞു.
നമ്മളും മനുഷ്യരല്ലേ. ഇങ്ങനെയൊക്കെ കാണുമ്പോൾ വിഷമം വരും. അതുകൊണ്ടാണ് അങ്ങനെ കളിയാക്കി കൊണ്ടൊരു പോസ്റ്റ് ഇട്ടതെന്നും ഒമർ ലുലു വ്യക്തമാക്കി. ഒരു സിനിമയുടെ പൂർണ ക്രെഡിറ്റ് അതിന്റെ സംവിധായകന് ആണെന്നും അവരാണ് സിനിമയിൽ എന്തൊക്കെ ഉൾപ്പെടുത്തണം വേണ്ടെന്ന് വയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നതെന്നും ഒമർ ലുലു പറഞ്ഞു.
ആ ഷോട്ട് എടുക്കുമ്പോഴേ ഇത് കുറഞ്ഞത് തെന്നിന്ത്യയിലെങ്കിലും ഹിറ്റാകുമെന്ന് ആ കുട്ടിയോട് പറഞ്ഞിരുന്നു. വളരെ പ്ലാൻ ചെയ്ത് എടുത്തതാണ്. സിനിമയിൽ താരങ്ങൾ ഡയലോഗുകൾ കയ്യിൽ നിന്ന് ഇടാറുണ്ട്. അതൊന്നും ആരും പേര് വെക്കണമെന്ന് പറയാറില്ല. ഒരു സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടർ തന്നെയാണെന്നും ഒമർ ലുലു പറഞ്ഞു.


Click it and Unblock the Notifications