ജയറാമിനൊപ്പം നായകനാവാൻ മുകേഷിന് ഡിമാൻഡുകൾ; അത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന് രാജസേനൻ
കുടുംബ പ്രേക്ഷകരുടെ പൾസ് അറിഞ്ഞുള്ള സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിതങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിൽക്കാലത്ത് ഈ കൂട്ടുക്കെട്ട് പിരിഞ്ഞെങ്കിലും ഇന്നും രാജസേനൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഏകദേശം 16 ഓളം ചിത്രങ്ങളാണ് ജയറാം - രാജസേനൻ കൂട്ടുകെട്ടിൽ പിറന്നത്. അതിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സിഐഡി ഉണ്ണികൃഷ്‍ണൻ ബി.എ ബി. എഡ്.
ശശിധരൻ ആറാട്ടുവഴി തിരക്കഥ എഴുതിയ ചിത്രത്തിൽ ജയറാം, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ദ്രൻസ്, സുകുമാരൻ, രോഹിണി എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. മാണി സി കാപ്പൻ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയിരുന്നു.

ഇപ്പോഴിതാ, ആ സിനിമ രൂപപ്പെട്ടതിനെ കുറിച്ചും ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ രാജസേനൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെ കുറിച്ച് സംസാരിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിലേക്ക് മുകേഷിനെ ആലോചിച്ചതിനെ കുറിച്ചും മുകേഷ് വെച്ച ഡിമാൻഡുകൾ കാരണം മാറി ചിന്തിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. രാജസേനന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'മേലേപ്പറമ്പിൽ ആൺവീട് കഴിഞ്ഞ ശേഷം ഇനി ഏത് തരം സിനിമ ചെയ്യണം എന്നതായിരുന്നു എന്റെയും ജയറാമിന്റെയും ആലോചന. കാരണം അത്ര വലിയ വിജയമായ സിനിമ ആയിരുന്നു മേലേപ്പറമ്പിൽ ആൺവീട്. അതുകൊണ്ട് അടുത്ത സിനിമ പരാജയമാക്കരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. ജയറാമും ചില കഥകൾ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ അയലത്തെ വീട്ടിലെ അദ്ദേഹം എഴുതിയ ശശിയെ വിളിച്ചു സംസാരിച്ചു. വ്യത്യസ്താമായ കഥകൾ വല്ലതും ഉണ്ടോയെന്ന് ചോദിച്ചു,'

'അങ്ങനെ ഞങ്ങൾ കണ്ടു. അപ്പോഴാണ് മൂന്ന് ചെറുപ്പക്കാർ സിഐഡി ആവാൻ നടക്കുന്ന കഥ അദ്ദേഹം പറയുന്നത്. അതിൽ ഒരാൾ ബി.എഡ് കാരനാണ്. അയാളുടെ മനസ്സിൽ സിഐഡി ആവുന്നതാണ് ആഗ്രഹം അതുകൊണ്ട് അധ്യാപകനായി ജോലി കിട്ടിയാൽ പോകില്ല. ഇത് കേട്ടപ്പോൾ എനിക്ക് പുതിയത് ആണെന്ന് തോന്നി. നമ്മുക്ക് ആലോചിക്കാവുന്നത് ആണെന്ന് പറഞ്ഞു. ശശിയോട് അത് ഡെവലപ് ചെയ്യാമെന്ന് പറഞ്ഞിട്ട് ഞാൻ ജയറാമിനെ വിളിച്ചു പറഞ്ഞു,'
'ജയറാമും പറഞ്ഞു ഇത് കൊള്ളാമെന്ന്. അങ്ങനെ ഞങ്ങൾ ഇരുന്ന് ഡിസ്കസ് ചെയ്ത് കഥ ഡെവലപ് ആയി. ആദ്യം തന്നെ സിനിമയ്ക്ക് പേര് ഇട്ടു സിഐഡി ഉണ്ണികൃഷ്‍ണൻ ബിഎ ബിഎഡ്. ഒരു സോഫ്റ്റ് പേര് തന്നെ ടൈറ്റിലാക്കി. അതിൽ നിന്ന് തുടങ്ങിയ ചർച്ച കഥയായി സിനിമ 101 ദിവസം തിയേറ്ററുകളിൽ ഓടി,'

'പിന്നീടത്തെ കാര്യം ഇതിന്റെ കാസ്റ്റിംഗ് ആയിരുന്നു. മൂന്ന് ഹീറോയാണ് ചിത്രത്തിൽ ഉള്ളത്. മൂന്ന് ഹീറോസിലേക്ക് പോകാതെ ഹ്യുമർ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗ്ലാമറസ് ആയവരെ ചിന്തിച്ചു. ആദ്യത്തെ ആൾ ജയറാം തന്നെ. പിന്നെ ഉമ്മച്ചൻ എന്ന റോളിലേക്ക് ജഗതി ചേട്ടനെ ആലോചിച്ചു. അതിന് മറ്റൊരാളും പറ്റില്ല. അടുത്തത് ആയിരുന്നു കൺഫ്യുഷൻ,'
'ആദ്യം മുകേഷിനെ വെച്ച് ആലോചിച്ചു. അപ്പോൾ മൂന്ന് ഹീറോയെന്ന് പറഞ്ഞപ്പോൾ മുകേഷിന് ചില പ്രശ്നങ്ങൾ വന്നു. മുകേഷ് അന്ന് കത്തി നിൽക്കുന്ന സമയമാണ്. ആർട്ടിസ്റ്റ് എന്ന നിലയിൽ സ്വാഭാവികമാണ്. മുകേഷ് ഒന്ന് രണ്ട് കണ്ടീഷൻസ് പറഞ്ഞു. അത് അംഗീകരിക്കാം പറ്റാത്തത് കൊണ്ട് വേറെയാര് എന്ന് നോക്കി. അപ്പോൾ എന്റെ മനസിലേക്ക് വന്നതാണ് മണിയൻപിള്ള രാജു,'

'കഥ കേട്ടപ്പോൾ തന്നെ മണിയൻപിള്ള രാജു പറഞ്ഞു സൂപ്പർ സംഭവം ആണെന്ന്. അതിലെ ഇന്ദ്രൻസിന്റെ റോൾ ഗംഭീരമാണെന്ന്. സിനിമ ചെയ്യാം. യാതൊരു ഡിമാൻഡ്‌സും ഇല്ലെന്ന് പറഞ്ഞു. അങ്ങനെയാണ് മൂന്ന് ഹീറോസായി ജയറാമിന്റെയും ജഗതി ശ്രീകുമാറിനെയും മണിയൻപിള്ള രാജുവിനെയും കാസ്റ്റ് ചെയ്യുന്നത്.
അന്ന് സ്ക്രിപ്റ്റ് വായിച്ചിട്ട് മണിയൻപിള്ള രാജു പറഞ്ഞത്, ഇതിൽ ഏത് റോൾ വേണമെന്ന് ചോദിച്ചാൽ ഇന്ദ്രൻസിന്റെ റോളെ പറയൂ എന്നാണ്. കാരണം അതായിരുന്നു അതിലെ ഏറ്റവും മികച്ച വേഷം. ഇന്ദ്രൻസിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും സിഐഡി ഉണ്ണികൃഷ്ണനാണ്,' രാജസേനൻ പറഞ്ഞു.


Click it and Unblock the Notifications