'ഭീമൻ രഘു പണ്ടേ ഒരു കോമാളിയാണ്, മസിൽ ഉണ്ടെന്നേ ഉള്ളൂ; അന്ന് അതുപോലും പുള്ളിക്ക് മനസിലായില്ല'; രഞ്ജിത്
തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലൂടെയും പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയും ക്യാരക്ടർ വേഷങ്ങളിലൂടെയുമെല്ലാം മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഭീമൻ രഘു. 80 കളുടെ തുടക്കത്തിൽ സിനിമയിലേക്കെത്തിയ അദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ്. അടുത്ത കാലത്തായി സിനിമകളിൽ അത്ര സജീവമല്ലെങ്കിലും തന്റെ നിലപാടുകളുടെയും പ്രവർത്തികളുടെയും പേരിൽ ഭീമൻ രഘു നിരന്തരം വാർത്തകളിൽ നിറയാറുണ്ട്.
ഇതിന്റെ പേരിൽ ധാരാളം വിമർശനങ്ങളും ഒപ്പം തന്നെ പരിഹാസങ്ങളും നടന് കേൾക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ ഭീമൻ രഘു നിരന്തരം ട്രോൾ ചെയ്യപ്പെടാറുമുണ്ട്. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് താരത്തിനെ ട്രോളിയും വിമർശിച്ചും രംഗത്ത് എത്തിയത്.

ബിജെപി വിട്ട് ഇടതുപക്ഷ അനുഭാവിയായി മാറിയ ഭീമന്‍ രഘു സീറ്റ് കിട്ടാൻ വേണ്ടി കാണിച്ചു കൂട്ടുന്നതാണ് ഇതൊക്കെ എന്നായിരുന്നു വിമർശനം. എന്നാൽ തനിക്ക് മുഖ്യമന്ത്രിയോട് അച്ഛനോട് എന്നുള്ള തരത്തിൽ ബഹുമാനമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എഴുന്നേറ്റ് നിന്നത് എന്നാണ് ഭീമൻ രഘു പറഞ്ഞത്. ഇതും ട്രോളായി മാറിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീമൻ രഘു എഴുന്നേറ്റ് നിന്ന ഭാഗത്തേക്കേ മുഖ്യമന്ത്രി നോക്കിയില്ല, അതിൽ അദ്ദേഹത്തോട് ബഹുമാനമുണ്ടെന്ന് രഞ്ജിത് പറയുന്നു. 'രഘൂ അവിടെ ഇരിക്കൂ' എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. 'പണ്ടേ അവൻ (ഭീമൻ രഘു) ഒരു കോമാളിയാണ്, മസിൽ ഉണ്ടെന്നേ ഉള്ളൂ, ഞങ്ങൾ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. ആളൊരു മണ്ടൻ ആണ്,' രഞ്ജിത് പറഞ്ഞു.

'നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ ആർക്കും ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് അവൻ മറുപടി നൽകി. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു, ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് നിനക്ക് മനസിലായില്ലല്ലോ എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്,' രഞ്ജിത്ത് പറയുന്നു. രഞ്ജിത്തിന്റെ വാക്കുകൾ ഇതിനകം വൈറലായി മാറിയിട്ടുണ്ട്.
അതേസമയം തന്റെ കഥാപാത്രങ്ങളിൽ എന്തുകൊണ്ടാണ് ആൽഫ മെയിൽ വേർഷനുകൾ ഉണ്ടായതെന്നും രഞ്ജിത് അഭിമുഖത്തിൽ സംസാരിച്ചു. 'അത് ചിലപ്പോൾ ഞാൻ വളർന്നുവന്ന സാഹചര്യങ്ങൾ കൊണ്ടാകാം. ഞാൻ കുട്ടിക്കാലം മുതൽ കാണുന്ന അമ്മാവന്മാരും ബന്ധുക്കളും ഒക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. ആൺ മേൽക്കോയ്മ കണ്ടാണ് ഞാൻ വളർന്നത്. വീട്ടിൽ ഒതുങ്ങിയിരുന്ന അമ്മമാരെയാണ് കണ്ടിട്ടുള്ളത്. ഇതൊക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ടാകാം. ഞാൻ അത്തരത്തിൽ ഉള്ള ആളാണോ എന്ന് എന്റെ കൂടെ ജീവിച്ച ആളുകൾക്കെ അറിയൂ,' രഞ്ജിത്ത് പറഞ്ഞു.


Click it and Unblock the Notifications