നമ്മുക്കൊരു സിനിമ ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം അവിടെനിന്ന്: വിനയൻ
ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രമായി പത്തൊമ്പതാം നൂറ്റാണ്ട് മാറിയിരിക്കുകയാണ്. മലയാള സിനിമയിൽ നിന്ന് നേരിട്ട വിലക്കുകളെയൊക്കെ നിയമപരമായി തോൽപിച്ച് വീണ്ടും ഒരു തിരിച്ച് വരവ് നടത്തിയ വിനയന് കയ്യടിക്കുകയാണ് സിനിമ പ്രേക്ഷകർ. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കാരെ അവതരിപ്പിച്ച സിജു വിൽസന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.
ഒരു ചരിത്ര പുരുഷന്റെ കഥപറയുന്ന സിനിമയിൽ താരപരിവേഷമില്ലാത്ത ഒരു നടനെ വച്ച് വിനയൻ കയ്യടി നേടുമ്പോൾ എന്തുകൊണ്ട് സൂപ്പർ താരങ്ങളെയൊന്നും സിനിമയിലേക്ക് പരിഗണിച്ചില്ല എന്ന ചോദ്യം പ്രേക്ഷകരിൽ നിന്ന് ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പൃഥ്വിരാജിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നെന്നും തിരക്കായതിനാൽ അദ്ദേഹം ഒഴിയുകയായിരുന്നു എന്നും വിനയൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ആറാട്ടുപുഴ വേലായുധ പണിക്കാരായി ആദ്യം ആലോചിച്ചത് മോഹൻലാലിനെ തന്നെയാണെന്നും നമ്മുക്കൊരു സിനിമ ചെയ്യാം എന്ന് മോഹൻലാൽ പറഞ്ഞിടത്തു നിന്നാണ് ചിത്രത്തിന്റെ ആലോചനകൾ തുടങ്ങിയതെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്ഭുത ദ്വീപ് പോലെ വലിയ ക്യാൻവാസിൽ ചെയ്ത ഒരു ചിത്രം വിജയിച്ചപ്പോൾ മുതൽ തന്നെ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ സിനിമയാക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നെന്നും വൺ ലൈൻ എല്ലാം തയ്യാറാക്കിയിരുന്നു എന്നും അദ്ദേഹം പറയുന്നു. വിനയന്റെ വാക്കുകൾ ഇങ്ങനെ.

'സിനിമാക്കാരനായ നാൾ മുതൽ ഈ സിനിമയുടെ ആലോചനയുണ്ട്. എന്റെ നാടായ അമ്പലപ്പുഴയ്ക്ക് അടുത്താണ് ഈ ആറാട്ടുപുഴ. പണ്ട് മുതലെ ഈ കഥാപാത്രത്തെ കുറിച്ച് കേൾക്കുമ്പോൾ ഇയാൾ ഒരു ടെറർ ആണെന്ന് തോന്നിയിട്ടുണ്ട്. ഞാൻ സിനിമാക്കാരനായി അത്ഭുത ദ്വീപ് പോലെ വലിയ ക്യാൻവാസിൽ ചെയ്ത ഒരു ചിത്രം ചെയ്ത് കഴിഞ്ഞ് എനിക്ക് ഇത് പറ്റും എന്ന് തോന്നിയപ്പോഴാണ് സിനിമ പ്ലാൻ ചെയ്യുന്നത്. അന്ന് തന്നെ വൺ ലൈൻ ഒക്കെ എഴുതിയിരുന്നു. പിന്നീടാണ് സംഘടനാ പ്രശ്നമൊക്കെ വരുന്നത്. അതോടെ ഞാൻ അത് മറന്നു.'
'ഇപ്പോൾ ഇതൊക്കെ ഒന്ന് മാറിവന്നപ്പോൾ മോഹൻലാൽ എന്നോട് പറഞ്ഞു, നമ്മുക്കൊരു സിനിമ ചെയ്യാമെന്ന്. അങ്ങനെ ഡിസ്കഷൻസ് നടക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ ലാലിനോട് ആറാട്ടുപുഴ വേലായുധ പണിക്കരുടെ കാര്യം പറഞ്ഞു. അന്ന് കുഞ്ഞാലി മരക്കാർ ഷൂട്ട് തുടങ്ങിയിരുന്നു. ഇപ്പോഴല്ലേ ഒരു ചരിത്ര പുരുഷനെ ചെയ്തത്. നമുക്ക് മറ്റെന്തെങ്കിലും നോക്കാമെന്ന് മോഹൻലാൽ പറഞ്ഞു.'

'ശരിക്കും മോഹൻലാലിനെ കാസ്റ്റ് ചെയ്യുന്നത് കടന്നകൈ ആയിരുന്നു. കാരണം അത് വേലായുധ പണിക്കരുടെ മുപ്പതുകളിൽ നടക്കുന്ന കഥയാണല്ലോ. മേക്കോവർ ഒക്കെ ചെയ്യേണ്ടി വരും. ലാൽ അതിന് പറ്റിയ നടനാണല്ലോ അതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. മോഹൻലാലിനോട് കഥപറയുമ്പോൾ തന്നെ സ്ക്രിപ്റ്റ് ഒരുവിധം ആയിരുന്നു. അതിനിടെയാണ് ഗോകുലം ഗോപാലനെ കാണുന്നത്. അദ്ദേഹത്തോട് കഥ പറഞ്ഞു. അന്ന് നങ്ങേലിയൊന്നും കഥയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം അത് ചെയ്യാമെന്ന് ഏൽക്കുകയായിരുന്നു,' വിനയൻ പറഞ്ഞു.
സിനിമ കണ്ട ശേഷം ബ്ലെസ്സി അടക്കമുള്ള മലയാള സിനിമയിലെ മുൻനിര സംവിധായകർ തന്നെ വിളിച്ച് സിനിമയെ കുറിച്ച് സംസാരിച്ചു എന്ന സന്തോഷവും വിനയൻ പങ്കുവയ്ക്കുന്നുണ്ട്.


Click it and Unblock the Notifications











