80കളിൽ എന്നെ വിമർശിച്ചവർ ഇപ്പോഴില്ല, ഇതൊന്നും കണ്ട് വിഷമിക്കണ്ട; മമ്മൂട്ടി നൽകിയ ഉപദേശം ഓർത്ത് ദുൽഖർ
മലയളത്തിലും തെന്നിന്ത്യൻ സിനിലോകത്തും ഒരുപോല ആരാധകരുളള നടനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലൂടെയാണ് ദുൽഖർ സിനിമയിൽ എത്തിയതെങ്കിലും താരം അധികം വൈകാതെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ തമിഴിലും ഹിന്ദിയിലും തെലുങ്കിലും എന്തിന് ഏറെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുൽഖർ. മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ ഇന്ന്.
തെലുങ്കിൽ നിന്നുള്ള ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം സീത രാമം ഗംഭീര വിജയമായിരുന്നു. ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുൽഖറിന്റെ അടുത്ത സിനിമയും ഒരു അന്യഭാഷ ചിത്രമാണ്. ഹിന്ദിയിൽ ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദുൽഖർ ഇപ്പോൾ.

ഇന്ന് സൂപ്പർതാരമായി തിളങ്ങുന്ന ദുൽഖർ കരിയറിന്റെ തുടക്കകാലത്ത് വലിയ രീതിയിൽ വിമർശനം നേരിട്ടിട്ടുണ്ട്. ആ സമയത്ത് അത് തന്നെ സ്വാധീനിച്ചിരുന്നെന്നും മോശം റിവ്യൂകളും കമന്റുകളും ഒക്കെ വന്നപ്പോൾ മമ്മൂട്ടിയോട് സംസാരിച്ചിരുന്നെന്നും പറയുകയാണ് ദുൽഖർ ഇപ്പോൾ. അന്ന് മമ്മൂട്ടിയെ നൽകിയ ഉപദേശവും താരം ഓർക്കുന്നുണ്ട്. ഛുപിന്റെ പ്രൊമോഷന്റെ ഭാഗമായി മിഡ് ഡേയ്ക്കു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
സോഷ്യൽ മീഡിയയിൽ വരുന്നതെല്ലാം വായിക്കാറുണ്ടായിരുന്നു. പോസിറ്റീവായിട്ടുള്ളത് വിട്ട് നെഗറ്റീവ് കമന്റ്സാണ് കൂടുതലും നോക്കിയിരുന്നത്. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ അതെന്നെ സ്വാധീനിക്കുന്നത് കുറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ആക്ടർ എന്ന നിലയിൽ സുരക്ഷിതമായ നിലയിലെത്തി എന്ന് തോന്നി. കരിയറിനെ പറ്റി കൂടുതൽ സുരക്ഷിതത്വബോധം തോന്നി.

ആദ്യ കാലത്ത് ഞാൻ എവിടെ പോവും, എനിക്ക് ഇൻഡസ്ട്രിയിൽ ഭാവി ഉണ്ടാകുമോ എന്ന ചിന്തകളെല്ലാം വന്നിരുന്നു. ആളുകൾ എന്നെ പറ്റി എഴുതുമ്പോൾ ഞാൻ തീർന്നെന്ന് വിചാരിച്ചു. സോഷ്യൽ മീഡിയയിൽ വരുന്നത് വായിക്കാറില്ലായിരുന്നു എന്ന് പറഞ്ഞാൽ നുണയാവും. തീർച്ചയായും ഞാൻ അതെല്ലാം നോക്കാറുണ്ട്' ദുൽഖർ പറഞ്ഞു.
കരിയറിൽ മമ്മൂട്ടി മമ്മൂട്ടി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ദുൽഖർ സംസാരിച്ചു, 'ഒരേ ചലച്ചിത്ര മേഖലയില്‍ ഒരേസമയം പ്രവര്‍ത്തിക്കാനാവുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ചില സിനിമകൾക്ക് മോശം റിവ്യൂ ലഭിക്കുമ്പോള്‍ ഞാന്‍ വാപ്പച്ചിയോട് അതേക്കുറിച്ച് സംസാരിക്കാറുണ്ട്. അതെല്ലാം ഞാന്‍ വായിച്ചു എന്നാവും അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം. എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ വിഷമിക്കണ്ട എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,' ദുല്‍ഖര്‍ പറഞ്ഞു.

അഭിനയരംഗത്ത് ഇത്രയും പ്രശസ്തനായ അച്ഛന്റെ മകന്‍ എന്നുള്ള ലേബലില്‍ നിന്നും മാറി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും കടന്നുവന്ന വഴികളില്‍ അതിന് സാധിച്ചുവെന്നാണ് കരുതുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.
'സ്ക്രീനിൽ എനിക്ക് എന്റേതായ ഐഡന്റിറ്റി വേണമായിരുന്നു. പ്രേക്ഷകർ എന്നിലെ നടനെയാണ് കാണേണ്ടത്, ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് കാണേണ്ടത്. എനിക്ക് എന്റേതായ സിനിമകൾ കണ്ടെത്തണമായിരുന്നു. വാപ്പച്ചി ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായത് എനിക്ക് ചെയ്യണമായിരുന്നു. ഒരുപാട് ദൂരം സഞ്ചരിച്ച് ഒരിടത്ത് എത്തി എന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ തോന്നി.' ദുൽഖർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications