'വാപ്പിച്ചിയെക്കാൾ ഹാൻസമാണ് മുത്തച്ഛൻ, പേർഷ്യൻ നായകനെ പോലെയിരിക്കും'; ദുൽഖർ പറയുന്നു
മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ ഇന്ന്. തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിൽ നിന്ന് അടുത്തകാലത്തായി ഒരു നടനും എത്താത്ത ഉയർച്ചകളിലേക്കാണ് മലയാളികളുടെ കുഞ്ഞിക്ക എത്തിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമാണ് താരത്തിന് ഉള്ളത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായാണ് സിനിമയിലെത്തിയതെങ്കിലും തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു പാത സൃഷ്ടിച്ചെടുക്കാൻ ദുൽഖറിന് സാധിച്ചിരുന്നു. ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് ദുല്‍ഖറിന്.

പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും ഊർജ്ജത്തോടെയും മമ്മൂട്ടി മലയാള സിനിമയിൽ അങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ തന്നെയാണ് ദുൽഖറും വലിയ താരമായി വളർന്നു വരുന്നത്. എന്നാൽ കാലത്തിനൊപ്പം അടിമുടി മാറുന്ന എല്ലാ കാര്യങ്ങളിലും ചെറുപ്പം സൂക്ഷിക്കുന്ന തന്റെ വാപ്പയെ പോലെ തനിക്ക് ഒരിക്കലും ആവാൻ കഴിയില്ലെന്ന് ദുൽഖർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കുറച്ചു നാൾ കൂടെ കഴിഞ്ഞാൽ വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നും തമാശയായി ദുൽഖർ അടുത്തിടെ പറഞ്ഞിരുന്നു. അങ്ങനെ ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം വാപ്പയെ കുറിച്ച് വാചാലനാവുന്ന ദുൽഖർ ഇപ്പോൾ തന്റെ വാപ്പയുടെയും മുത്തച്ഛന്റെയും സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മസാല ഓണലൈൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.

വാപ്പിച്ചി ഹൻസമാണെങ്കിൽ അതിനേക്കാൾ ഹാൻസമാണ് മുത്തച്ഛനെന്നും മുത്തച്ഛനെ കാണാൻ പേർഷ്യൻ നായകനെ പോലെയാണെന്നുമാണ് ദുൽഖർ പറഞ്ഞത്. ഇരുവരുടെ സൗന്ദര്യവുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യില്ലെന്നും ദുൽഖർ പറഞ്ഞു. ദുൽഖറിന്റെ സൗന്ദര്യം തന്റെ ജോലിയെ മറികടക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിക്കൊണ്ടാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.
തന്റെ സൗന്ദര്യത്തോടുള്ള കാഴ്ചപ്പാടും ദുൽഖർ തുറന്നു പറഞ്ഞു. 'ഞാൻ എന്നെ വളരെ സുന്ദരനായി കണക്കാക്കുന്നില്ല. അതിനെയൊരു പ്രശ്നമായി ഞാൻ കാണുന്നതുമില്ല. പക്ഷെ ശരിയാണ്, അഭിനേതാക്കൾ സ്വതന്ത്രമായി അവരുടെ ജോലി ചെയ്യുമ്പോൾ അവരുടെ സൗന്ദര്യത്തെ കുറിച്ചും ഒരുപാട് ചർച്ച ചെയ്യപ്പെടാറുണ്ട്. അഭിനയത്തിനാണ് കൈയ്യടി നൽകേണ്ടത്. ഞാൻ ചെയ്യുന്ന ഒരു സിനിമ കൊണ്ട് ആ വർഷം എനിക്ക് അത്ര നല്ലതാവണമെന്നില്ല. അത് എനിക്ക് മറ്റൊരു സിനിമ ചെയ്യാനുള്ള ചെയ്യാനുള്ള ആത്മവിശ്വാസമാണ് നൽകുക',

താര പുത്രൻ എന്ന ടാഗിൽ നിന്ന് പുറത്തു വന്നതിനെ കുറിച്ചും ദുൽഖർ സംസാരിക്കുന്നുണ്ട്, 'ഞാൻ എന്റെ വാപ്പയുടെ മകനാണെന്നതിൽ ആത്മാർത്ഥമായി അഭിമാനിക്കുന്നയാളാണ്. എന്നിരുന്നാലും, ഞാൻ എന്റേതായ ഒരു പേര് ഉണ്ടാക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്, കാരണം എനിക്ക് പിന്നിൽ ഇത്രയും വലിയ ഒരു പേരുണ്ട്. അതിനാൽ, എങ്ങനെയും ആ പേരിൽ നിന്ന് പുറത്ത് വരാൻ ശ്രമിക്കുന്നത് വാപ്പിച്ചിയുടെ മകൻ എന്ന പേരിനോടുള്ള ബഹുമാനമാണ്. 'അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും' എന്ന് ആരെങ്കിലും പറയുന്നത് തന്നെ എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്', എന്നും ദുൽഖർ പറഞ്ഞു.

അതേസമയം, ചുപ് എന്ന ഹിന്ദി ചിത്രമാണ് ദുൽഖറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതിന് മുൻപ് ഇറങ്ങി തെലുങ്കിൽ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രം സീതാരാമവും ഗംഭീര വിജയമായിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖർ നായകനാകുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, ഐഷ്വര്യ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദുൽഖറിന്റെ വേഫറെർ ഫിലിംസ് ആണ് നിർമ്മാണം.


Click it and Unblock the Notifications











