ഇന്റർവെൽ ബാബുവെന്ന് വിളിക്കുന്നത് മമ്മൂക്ക, അത് ഞാൻ ആസ്വദിക്കാറുണ്ട്; 'അമ്മ'യ്ക്ക് പ്രായമായി!: ഇടവേള ബാബു
വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് നടൻ ഇടവേള ബാബു. നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ഇടവേള ബാബു അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റും അഭിപ്രായം പറഞ്ഞ് നടന്‍ പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുമുണ്ട്.
അടുത്തിടെ വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ മുഴുവൻ നെഗറ്റീവാണെന്ന പരാമർശം നടത്തി നടൻ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ, തന്റെ പരാമർശത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതേക്കുറിച്ച് സംസാരിച്ചത്.

തിരുവനന്തപുരത്തു നിയമസഭ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഇടവേള ബാബുവിന്റെ പരാമർശം. ചുരുളി എന്ന സിനിമ എ സർട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവർ കണ്ടാൽ മതി. അതുപോലെ മുകുന്ദനുണ്ണിക്കും അത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയാൽ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണു താൻ പറഞ്ഞതെന്ന് ഇടവേള ബാബു പറയുന്നു.
'സെക്സിനും വയലൻസിനും എ സർട്ടിഫിക്കറ്റ് നൽകാം. ഞാൻ മുകുന്ദനുണ്ണി കണ്ടിറങ്ങിയപ്പോൾ ഒരു ബാങ്ക് മാനേജർ അടുത്തു വന്നു പറഞ്ഞു. നിങ്ങളൊക്കെ സിനിമക്കാരല്ലേ. ഇത്തരം സബ്ജക്ട് എങ്ങനെ കുട്ടികളെ കാണിക്കുമെന്ന്. വിനീത് ശ്രീനിവാസൻ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞു കുട്ടികളെയും കൊണ്ട് വന്നതാണ് എന്ന് അയാൾ പറഞ്ഞു,'

ഞാൻ മുകുന്ദനുണ്ണി ഒരു മോശം സിനിമയാണെന്നോ അതാരും കാണരുതെന്നോ പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ സംവിധായകനോടും വിനീതിനോടും ഞാൻ സംസാരിച്ചിട്ടുണ്ട്. സിനിമ ഒടിടിയിൽ വന്നപ്പോൾ കൂടുതൽ പേർ ചിത്രം കാണാൻ ഈ സംഭവങ്ങൾ ഉപകരിച്ചിട്ടുണ്ടാവുമെന്നും ഇടവേള ബാബു പറഞ്ഞു.

വിമർശനവും പരിഹാസവും രൂക്ഷമായപ്പോഴാണ് കേസിന് പോയതെന്നും നടൻ പറഞ്ഞു. മരിച്ചുപോയ എന്റെ മാതാപിതാക്കളെപ്പോലും അസഭ്യം പറഞ്ഞപ്പോഴാണ് പരാതി നൽകിയത്. സംഭവം ഡിലീറ്റ് ചെയ്യിച്ചാൽ മതി. കേസുമായി മുന്നോട്ടു പോകേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തയാൾ പിറ്റേന്നു വീണ്ടും പോസ്റ്റിട്ടു. അമ്മയിലെ വനിത അംഗങ്ങൾക്ക് ഇത്തരം ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതാണ് പരാതിയിൽ ഉറച്ചു നിന്നതെന്ന് അദ്ദേഹം പറഞ്ഞു.

താര സംഘടന 'അമ്മ'യെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അമ്മയ്ക്ക് പ്രായമായി എന്നതാണ് വാസ്തവം. 124 പേരാണ് അമ്മയുടെ കൈനീട്ടം വാങ്ങുന്നത്. 10 വർഷമായി ഒരു സിനിമ പോലും ചെയ്യാത്തവരുണ്ട് അംഗങ്ങളിൽ. സിനിമ ഡിജിറ്റലിലേക്കു മാറിയിട്ട് ഒരു സിനിമ പോലും ചെയ്യാത്തവരുമുണ്ട്. 10 പേരാണ് എല്ലാവർക്കും വേണ്ട മോസ്റ്റ്വാണ്ടഡ് ലിസ്റ്റിലുള്ള താരങ്ങൾ.
50 പേർക്ക് മുടക്കമില്ലാതെ സിനിമയുണ്ട്. 100 പേർ വല്ലപ്പോഴും ഒന്നോ രണ്ടോ സിനിമ കിട്ടുന്നവരാണ്. ചിലർ തീർത്തും അവശരാണ്. പണ്ട് മദ്രാസിൽ ഒരു ആർട്ടിസ്റ്റ് മരിച്ചാൽ നസീർസാർ വന്നു പണമടച്ചാലേ മൃതദേഹം വീട്ടിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നുള്ളൂ. അതിൽ നിന്ന് ഏറെ മുന്നോട്ടു പോയെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ ഇന്റർവെൽ ബാബു എന്ന് വിളിക്കുന്നതിനോടും നടൻ അഭിമുഖത്തിൽ പ്രതികരിക്കുന്നുണ്ട്. ബാബുചന്ദ്രൻ എന്നാണ് എന്റെ യഥാർഥ പേര്. ഇടവേള എന്ന ആദ്യ ചിത്രം കഴിഞ്ഞ് ഒരു കല്യാണത്തിനു കണ്ടപ്പോൾ നിർമാതാവ് ടി. ഇ. വാസുദേവൻ ആണ് എന്നെ ഇടവേള ബാബുവെന്നു വിളിച്ചത്.
എന്നെ സ്നേഹത്തോടെ പണ്ടു മുതലേ ഇന്റർവെൽ ബാബു എന്നു വിളിക്കുന്നത് മമ്മുക്കയാണ്. അത് ഞാൻ ആസ്വദിക്കുന്നുണ്ട്. അഭിനയത്തിൽ എത്ര ദൂരം മുന്നോട്ടു പോകാൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്. ഇതുവരെ 250 ഓളം സിനിമകളിൽ അഭിനയിച്ചു. അതിൽ ഒരു ടെൻഷനുമില്ലെന്നും ഇടവേള ബാബു പറഞ്ഞു.


Click it and Unblock the Notifications