സുരേഷേട്ടനെതിരായ ആരോപണം നിർഭാഗ്യകരം; ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് തോന്നി: അഭിരാമി
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായി തിളങ്ങി നിൽക്കുമ്പോഴാണ് ഇടവേളയെടുത്ത് നടി വിദേശത്തേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോഴും പ്രേക്ഷകർ പഴയതു പോലെ തന്നെ അഭിരാമിയെ സ്വീകരിച്ചു. നിലവിൽ മലയാളത്തിലും തമിഴിലുമൊക്കെ ഒരുപിടി സിനിമകളുമായി വീണ്ടും സജീവമായിരിക്കുകയാണ്.
സൂപ്പർ ഹിറ്റായി മാറിയ ഗരുഡൻ ആണ് അഭിരാമിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാല് വർഷത്തിന് ശേഷം അഭിരാമി അഭിനയിച്ച മലയാള സിനിമയാണിത്. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഗരുഡൻ. നവാഗതനായ അരുൺ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മാധ്യമപ്രവർത്തകയോട് അനുചിതമായി പെരുമാറിയതിന് പേരിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാൽ നടനെതിരെ ഉയർന്ന ആരോപണങ്ങൾ ഒന്നും സിനിമയെ ബാധിച്ചിരുന്നില്ല. നിറഞ്ഞ സദസിൽ ആഴ്ചകളോളം ചിത്രം പ്രദർശനം തുടർന്നു. ഇപ്പോഴിതാ അതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി അഭിരാമി. സിനിമയെ ഒന്നും ബാധിച്ചിട്ടില്ലെന്നും സിനിമയെയും മറ്റു സംഭവങ്ങളെയും വേർതിരിച്ചു കാണാനുള്ള ബുദ്ധിയും വിവേകവുമൊക്കെ പ്രേക്ഷകർക്ക് ഉണ്ടെന്നും അഭിരാമി പറഞ്ഞു.
ചിത്രത്തിൽ സുരേഷ് ഗോപിയുടെ പെയറായിട്ടായിരുന്നു അഭിരാമി എത്തിയത്. പത്രം, അപ്പോത്തിക്കരി എന്നീ സിനിമകൾക്ക് ശേഷമാണ് ഗരുഡനിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചത്. അഭിരാമിയുടെ ആദ്യ സിനിമയായിരുന്നു പത്രം. അതിലേക്ക് തന്നെ വിളിച്ചത് സുരേഷ് ഗോപി ആണെന്ന് അഭിരാമി മുൻപ് പറഞ്ഞിട്ടുണ്ട്. അന്ന് മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അങ്ങനെ വർഷങ്ങളായി തനിക്ക് അറിയുന്ന ആളെ കുറിച്ച് ആരോപണം വന്നപ്പോൾ എന്ത് തോന്നി, എന്തുകൊണ്ട് അങ്ങനെയൊരു ആരോപണം എന്ന് ചിന്തിച്ചിരുന്നോ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം.
അങ്ങനെയൊന്നും താൻ ചിന്തിച്ചിട്ടില്ല. എന്നാൽ ആരോപണം നിർഭാഗ്യകരമായിരുന്നു എന്നും ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞു. 'അദ്ദേഹത്തിനെതിരെ വന്ന ആരോപണം നിർഭാഗ്യകരമാണ്. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. ഒരു ആരോപണം നടത്തുമ്പോൾ അത് കുറച്ചുകൂടെ ആലോചിച്ചിട്ട് ആവാമായിരുന്നു എന്നെനിക്ക് തോന്നി. അത് വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് കൊണ്ടാണ്',

'പക്ഷെ ഇത് പറയുമ്പോഴും ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പറയാൻ കഴിയണം. സമൂഹം അതിനെ പ്രോത്സാഹിപ്പിക്കണം. എന്നാൽ അതിനെ തെറ്റായി ഉപയോഗിക്കാൻ പാടില്ല. അതാണ് എനിക്ക് പറയാനുള്ളത്,' അഭിരാമി പറഞ്ഞു. മുൻപ് ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അഭിരാമി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറിയിരുന്നു.
സുരേഷ് ഏട്ടന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. എല്ലാവർക്കും ഒരു സഹോദരനെ പോലെയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ ഭയങ്കരമായി കെയർ ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാം. പുള്ളിക്ക് സഹായിക്കാൻ പറ്റുന്നത് ആണെങ്കിൽ തീർച്ചയായും സഹായിക്കും വളരെ നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെതായ കാപട്യമോ ഒന്നുമില്ലാത്ത മനുഷ്യനാണ്. പുള്ളിയുടെ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ മാറ്റി നിർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണെന്നാണ് അഭിരാമി പറഞ്ഞത്.


Click it and Unblock the Notifications