'ഇന്ന് അമ്മയുടെ പേരിലാകും ഞാൻ അറിയപ്പെടുക, ഭാവിയിൽ എന്റെ പേരിൽ അമ്മ അറിയപ്പെടണം': ശ്രീസംഖ്യ
മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് കല്‍പ്പന. വിടപറഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും അവതരിപ്പിച്ച നിരവധി വേഷങ്ങളിലൂടെ കൽപന ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ കൽപ്പന, ഹാസ്യ വേഷങ്ങളിലൂടെയാണ് സ്വന്തമായ ഒരിടം കണ്ടെത്തുന്നത്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും കല്‍പ്പന സമ്മാനിച്ചിട്ടുണ്ട്.
കൽപന പോയതോടെ വന്ന വിടവ് നികത്താൻ മലയാള സിനിമയ്ക്ക് ഇത് വരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അവസാന കാലങ്ങളിൽ മികച്ച ക്യാരക്ടർ വേഷങ്ങളിലൂടെയും കൽപ്പന തിളങ്ങിയിരുന്നു. കൽപ്പനയുടെ ഏറ്റവും മികച്ച ക്യാരക്ടർ വേഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കവെ ആയിരുന്നു അപ്രതീക്ഷിത വിടവാങ്ങൽ. ഇപ്പോഴിതാ കൽപ്പനയുടെ പാത പിന്തുടർന്ന് മകൾ ശ്രീമയി എന്ന ശ്രീസംഖ്യയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

അതിനിടെ ശ്രീസംഖ്യയുടെ ആദ്യ അഭിമുഖവും ശ്രദ്ധനേടുകയാണ്. സിനിമയിലേക്ക് വരുമ്പോൾ താൻ അമ്മയുടെ പേരിലാകും അറിയപ്പെടുക എന്നാൽ ഭാവിയിൽ തന്റെ പേരിൽ അമ്മ അറിയപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശ്രീസംഖ്യ പറയുന്നു. ആദ്യ സിനിമ തന്നെ വലിയ ആക്ടേഴ്സിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരപുത്രി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീസംഖ്യ.
'സിനിമയിലേക്ക് വരുമ്പോൾ സ്വാഭാവികമായും ഞാൻ അമ്മയുടെ പേരിലാകും ആദ്യം അറിയപ്പെടുക. കൽപനയുടെ മകളാണ്, അല്ലെങ്കിൽ കലാരഞ്ജിനിയുടെ മകളാണ്, ഉർവശിയുടെ മകളാണ് എന്ന പേര് എനിക്കുണ്ടാകും. പക്ഷെ ഒരു നിലയുറപ്പിച്ച് കഴിഞ്ഞ് ഭാവിയിൽ അവർ എന്റെ അമ്മമാരാണെന്ന നിലയിൽ അറിയപ്പെടണമെന്നാണ് ആഗ്രഹം. തുടക്കത്തിൽ ഞാനവരുടെ പേരിലേ അറിയപ്പെടുകയുള്ളൂ, അത് അങ്ങനെയായിരിക്കും. പക്ഷെ ഭാവിയിൽ ശ്രീസംഖ്യയുടെ അമ്മമാരാണ് ഇവരെന്ന രീതിയിൽ അറിപ്പെടണം, അത്രയും പ്രൗഡാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്', ശ്രീസംഖ്യ പറഞ്ഞു.
ഉർവശി, ഇന്ദ്രൻസ് എന്നിവർക്കൊപ്പമാണ് ശ്രീസംഖ്യയുടെ അരങ്ങേറ്റ ചിത്രം. ആദ്യ സിനിമയിൽ തന്നെ വലിയ ആഴ്സിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീസംഖ്യ പറഞ്ഞു. 'ഉർവശി എന്റെ ചെറിയമ്മയാണെന്ന് മാറ്റി നിർത്തിയാൽ വലിയ കലാകാരി തന്നെയാണ്. പൊടിയമ്മയ്‌ക്കൊപ്പം (ഉർവശി) അഭിനയിക്കുമ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഒരിക്കലും ഞാൻ മോളാണെന്ന രീതിയിലല്ല ആ സമയത്ത് കാണുന്നത്, മറ്റൊരു ആക്ടർ ആണെന്ന രീതിയിലേ കാണുകയുള്ളൂ',
'അപ്പോൾ തെറ്റ് ചെയ്ത് കഴിഞ്ഞാൽ എങ്ങനെയാണ് പ്രതികരിക്കുക എന്ന പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ ഓൺ സ്ക്രീനിൽ അത്രയും വലിയ കലാകാരിയുടെ കൂടെ എങ്ങനെ അഭിനയിക്കുമെന്ന പേടിയും ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ ഈസിയായി നടന്നു. പൊടിയമ്മയുടെ കൂടെ തന്നെ എനിക്ക് അഭിനയിക്കാനും പറ്റി', ശ്രീസംഖ്യ പറഞ്ഞു.
'പൊടിയമ്മയുടെ മുന്നിൽ നന്നായി പെർഫോം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ആ സമത്ത് ഞാൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല നടന്നത്. എനിക്ക് ചെറിയ തെറ്റ് പറ്റിയപ്പോൾ പൊടിയമ്മ പറഞ്ഞുതന്നു. മക്കളേ ഇങ്ങനെ ചെയ്യണമെന്ന്. പിന്നെ അതിന്റെ കൂടെ കാർത്തു (കലാരഞ്ജിനി ) എന്റെ വല്യമ്മ എല്ലാം പറഞ്ഞുതരും', ശ്രീസംഖ്യ പറഞ്ഞു.

അമ്മമാരുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും ശ്രീസംഖ്യ സംസാരിച്ചു. 'എനിക്ക് മിനുവിന്റെ (കൽപന) സ്പിരിറ്റിലെ ക്യാരക്ടർ നല്ല ഇഷ്ടമാണ്. ആ പടത്തിലെ സിരിയസ് ആയിട്ടുള്ള റോളെനിക്ക് നല്ല ഇഷ്ടമാണ്. പിന്നെ കാർത്തുവിന്റെ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കത്തിലെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ ചെയ്യുന്ന ക്യാരക്ടേഴ്സ് പോലെയല്ല അപ്പോഴത്തെ കാർത്തുവിന്റെ ക്യാരക്ടേഴ്സ്. ഭയങ്കര വ്യത്യസ്തമായിരുന്നു. പൊടിയമ്മയുടെ ഭരതത്തിലൊക്കെയുള്ള സിരിയസ് ക്യാരക്ടറാണ് എനിക്കിഷ്ടം', ശ്രീസംഖ്യ പറഞ്ഞു.
ജയന്‍ ചേര്‍ത്തലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിങ്ങം ഒന്നിന് അടൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.


Click it and Unblock the Notifications