അച്ഛനെ പോലെയല്ല ഞാൻ, നേരെ തിരിച്ചാണ്; സിനിമയിൽ വന്നതോടെ എന്റെ ആ സ്വഭാവം മാറി; ഗോകുൽ സുരേഷ്
മലയാള സിനിമയിലെ താരപുത്രന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്. അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയ ഗോകുൽ കഴിഞ്ഞ ആറ് വർഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. രൂപത്തിലും ഭാവത്തിലുമെല്ലാം അച്ഛനെ പകർത്തി വെച്ചതുപോലെയാണ് ഗോകുൽ സുരേഷ്. എന്നാൽ കരിയറിൽ ശ്രദ്ധിക്കപ്പെടുക എന്നത് ഗോകുലിന് അത്ര എളുപ്പമായിരുന്നില്ല.
2016 ൽ പുറത്തിറങ്ങിയ മുത്ത്ഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സിനിമയിലേക്ക് എത്തുന്നത്. നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ വഴിത്തിരിവാകുന്ന ഒരു വേഷം നടന് ഇതുവരെ ലഭിച്ചിട്ടില്ല. ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിലാണ് ഗോകുൽ അവസാനമായി അഭിനയിച്ചത്.

അതിനിടെ ഗോകുലിന്റെ അനിയൻ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. വിൻസെന്റ് സിൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന സിനിമയിലാണ് മാധവ് അഭിനയിക്കുന്നത്. മാധവ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അനിയന്റെ സിനിമ അരങ്ങേറ്റത്തിൽ വലിയ പ്രതീക്ഷയാണ് ചേട്ടനുള്ളത്.
കഴിഞ്ഞ ദിവസം കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഗോകുൽ അനിയന്റെ അരങ്ങേറ്റത്തെ കുറിച്ച് മനസ് തുറന്നിരുന്നു. കൂടാതെ സിനിമയിൽ എത്തിയ ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും വാചാലനായി. അനിയൻ തന്നെക്കാളും സക്സസ്ഫുള്ളായി കാണണമെന്നാണ് ആഗ്രഹമെന്ന് ഗോകുൽ സുരേഷ് പറഞ്ഞു.
'എന്നേക്കാളും സക്‌സസായി അവനെ കാണാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എനിക്ക് പറ്റിയ മിസ്റ്റേക്കൊന്നും അവന് പറ്റരുതെന്ന് ആഗ്രഹമുണ്ട്. അവന്റേതായ ശരികളൊക്കെ അവനുണ്ട്. അവന്റേതായ സ്‌പേസ് കൊടുക്കുന്ന സിനിമയാണ്. സിനിമ കണ്ടാലേ നമുക്ക് കൂടുതൽ പറയാനാകൂ', ഗോകുൽ സുരേഷ് പറഞ്ഞു. തുടർന്ന് അച്ഛന്റെ സ്വഭാവത്തെ കുറിച്ചും ഗോകുൽ സംസാരിച്ചു. അതിനിടെ തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും നടൻ പറഞ്ഞു.
'അച്ഛന്‍ ഭയങ്കര സോഫ്റ്റായിട്ടുള്ള ആളാണ്. ഇടയ്‌ക്കൊരു അഗ്രസീവ് നേച്ചർ വരുന്നത് കൊണ്ട് പുള്ളി അങ്ങനെയാണെന്നങ്ങ് പറയുകയാണ് പലരും. പുള്ളിയുടെ വലുപ്പവും, അവതരിപ്പിച്ച ക്യാരക്ടറുമൊക്കെ കണ്ട് ഒരു സാധാരണ മനുഷ്യന് ആള്‍ അങ്ങനെയാണെന്ന് അങ്ങ് തോന്നുകയാണ്',
'ഞാന്‍ നേരെ തിരിച്ചാണ്, ഭയങ്കര അഗ്രസീവാണ്. സിനിമയില്‍ വന്ന ശേഷം എനിക്ക് ആ നേച്ചറില്ല. സിനിമയിലെ കഷ്ടപ്പാടുകളൊക്കെ കണ്ടതുകൊണ്ടാവണം അതങ്ങ് മാറി. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്കങ്ങനെ ഒരു പരിധിയില്‍ കൂടുതല്‍ അങ്ങനെ ആക്ഷേപങ്ങളൊന്നും വന്നിട്ടില്ല. എന്നോട് നന്നായി പെരുമാറുന്നവരോട് ജാഡയിട്ട് നില്‍ക്കാന്‍ എനിക്കറിയില്ല. അവരെ നോക്കി ചിരിക്കാനും സംസാരിക്കാനുമേ എനിക്ക് കഴിയൂ', ഗോകുൽ പറഞ്ഞു.

അച്ഛനെ കുറിച്ച് മോശം പറയുന്നവരെ തിരുത്താനാകില്ലെന്നും ഗോകുൽ പറയുന്നു. 'എത്രപേരെയെന്ന് വിചാരിച്ചാണ് നമ്മള്‍ തിരുത്തുക, നമ്മളെന്താണെന്നും, നമ്മുടെ അച്ഛനെന്താണെന്നും നമുക്കറിയാം. എനിക്ക് എന്‍ജോയ് ചെയ്യാനുള്ളത് വരെ പുറത്ത് എടുത്ത് കൊടുക്കുന്നയാളാണ് അച്ഛന്‍. എന്നിട്ടുവരെ നമ്മള്‍ ആക്ഷേപം കേള്‍ക്കുകയാണ്. അതിന്റെ ആവശ്യമില്ല. മകനായിട്ട് മാത്രമല്ല പുള്ളിയുടെ ഒരു സപ്പോര്‍ട്ടറായി നിന്നാണ് ഞാന്‍ റിയാക്റ്റ് ചെയ്യാറുള്ളത്', ഗോകുൽ സുരേഷ് വ്യക്തമാക്കി.
അതേസമയം അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ പോലീസ് വേഷത്തിലാണ് ഗോകുൽ എത്തിയത്. ഗോകുലിന്റെ വേഷത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ഗഗനചാരി, എതിരെ എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് ഗോകുലിന്റേതായി നിലവിൽ അണിയറയിൽ ഉള്ളത്.


Click it and Unblock the Notifications











