'പ്രേമത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ലാലേട്ടന് റോൾ ഉണ്ടായിരുന്നു; ആ കാരണം കൊണ്ടാണ് മാറ്റിയത്'; കൃഷ്ണ ശങ്കർ
മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമം. മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതുചരിത്രം കുറിച്ച സിനിമയാണ് പ്രേമം. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗമൊക്കെ പ്രചരണത്തില്‍ വരുന്നതിലും ഒരുപാട് മുമ്പേ അത്തരമൊരു വിജയമാണ് പ്രേമം സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ 200 ദിവസത്തിലധികം ചിത്രം പ്രദർശനം നടത്തിയിരുന്നു. നിവിന്‍ പോളിയെ സൂപ്പര്‍ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും പ്രേമമാണ്. സാമ്പത്തിക നേട്ടത്തിലും നിരൂപക പ്രശംസയിലുമെല്ലാം മുന്നിൽ തന്നെയായിരുന്നു പ്രേമം.
മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ ചിത്രം സംവിധാനം ചെയ്തത് അൽഫോൺസ് പുത്രനാണ്. മലയാള സിനിമ അതുവരെ കാണാത്ത രീതിയിൽ കഥ പറഞ്ഞ അൽഫോൺസ് ഇന്ത്യയിലെ മുഴുവൻ സിനിമ പ്രേമികളുടെയും ശ്രദ്ധ നേടി. ഇന്ന് മലയാളത്തിലെ യുവസംവിധായകരിൽ പ്രധാനിയാണ് അൽഫോൺസ്. നിവിൻ പോളിക്ക് പുറമെ സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ എന്നിങ്ങനെ പുതുമുഖങ്ങളായവരാണ് ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ, പ്രേമത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്ന ഘട്ടത്തിൽ ചിത്രത്തിൽ മോഹൻലാലിനും ഒരു വേഷം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ. വാതിൽ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് സില്ലിമോക്സസ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ ശങ്കർ ഇക്കാര്യം പറഞ്ഞത്. അടുത്ത സുഹൃത്തായ അൽഫോൺസ് പുത്രനെ കുറിച്ച് സംസാരിക്കുന്നതിനിടെ മോഹൻലാലിനെ വെച്ച് അൽഫോൺസിന്റെ ഒരു സിനിമയുണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണ ശങ്കർ.
താൻ മോഹൻലാലിൻറെ കടുത്ത ആരാധകനാണെന്ന് അൽഫോൺസ് പുത്രൻ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. പ്രേമത്തിൽ പള്ളീലച്ചന്റെ വേഷമായിരുന്നു മോഹൻലാലിനായി കരുതിരുന്നതെന്നും എന്നാൽ പിന്നീട് മൂന്ന് പ്രണയം ഉൾക്കൊള്ളിക്കാൻ വേണ്ടി ആ ഭാഗം ഒഴിവാക്കുകയായിരുന്നുവെന്നും കൃഷ്ണ ശങ്കർ പറഞ്ഞു.
'പ്രേമം സിനിമയിൽ ലാൽ സാർ (മോഹൻലാൽ) ഉണ്ടായിരുന്നതാണ്. അതിന്റെ സ്ക്രിപ്റ്റെഴുതുമ്പോൾ അതിൽ ലാലേട്ടന് ചെറിയ ഒരു വേഷമുണ്ടായിരുന്നു. ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു. പിന്നെ സ്ക്രിപ്റ്റ് എഴുതി വന്നപ്പോൾ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾക്കൊള്ളിക്കാമെന്ന് നോക്കിയപ്പോൾ അതിൽ നിന്നും ഒഴിവാക്കിയതാണ്. അൽഫോൺസ് പുത്രൻ എന്തായാലും ലാലേട്ടനെ വെച്ച് സിനിമ ചെയ്യും',

'പ്രേമത്തിലെ ഫൈറ്റ് സിൻ ചെയ്യുമ്പോൾ സ്ഫടികത്തിലെ ഫൈറ്റാണ് ഞങ്ങൾക്ക് കാണിച്ച് തന്നത്, റെഫറൻസ് അതായിരുന്നു. പ്രേമം എഴുതുമ്പോൾ കോയ ആണെങ്കിലും ജോർജ് ആണെങ്കിലും ശംഭു ആണെങ്കിലും ആ കഥാപാത്രങ്ങളെല്ലാം ഞങ്ങളൊക്കെ തന്നെയായിരുന്നു. കോളേജിലും ഞങ്ങൾ അങ്ങനെയൊക്കെ തന്നെയായിരുന്നു', എന്നും കൃഷ്ണ ശങ്കർ പറഞ്ഞു. നിലവിൽ തമിഴിൽ ഗിഫ്റ്റ് എന്ന ചിത്രത്തിന്റെ അണിയറ പരിപാടികളിലാണ് അൽഫോൺസ് പുത്രൻ. വൈകാതെ തന്നെ മലയാളത്തിലേക്ക് അൽഫോൺസിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് കൃഷ്ണ പറഞ്ഞു.
അതേസമയം, വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. ആഗസ്റ്റ് 31ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷംനാദ് ഷബീറിന്റേതാണ് തിരക്കഥ.


Click it and Unblock the Notifications