ഞാൻ ഭയങ്കര മാന്യനായത് കൊണ്ട് അന്ന് അത് ചെയ്തില്ല; ശാലിനി-അജിത് പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിൽ ഒരു കാലത്ത് തരംഗം സൃഷ്‌ടിച്ച ഓൺ സ്ക്രീൻ ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തിപ്രാവിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്. ശാലിനി നായികാവേഷത്തിൽ എത്തുന്ന ആദ്യ ചിത്രവുമായിരുന്നു ഇത്. സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി വർക്കൗട്ട് ആയതോടെ സിനിമയും സൂപ്പർ ഹിറ്റായി മാറി. തുടർന്നാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറുന്നത്.
അതിനുശേഷം മൂന്ന് നാല് സിനിമകൾ ഇതേ കോംബോയിൽ ആവർത്തിച്ചു. അതിൽ കമൽ സംവിധാനം ചെയ്ത നിറവും സൂപ്പർ ഹിറ്റായി. ഇതിനിടെ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സജീവമായിരുന്നു. ഇരുവരും വിവാഹിതരാകുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ കരിയറിലും ജീവിതത്തിലും രണ്ടുപേരും രണ്ടുവഴിക്ക് പോകുന്നതാണ് പിന്നീട് കണ്ടത്.

തമിഴിലെത്തിയ ശാലിനി തമിഴിലെ സൂപ്പർ നായികയായി. നടൻ അജിത്തുമായി പ്രണയത്തിലായ നടി വിവാഹം കഴിക്കുകയും അഭിനയത്തോട് വിടപറയുകയും ചെയ്തു. മറുവശത്ത് കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം കഴിച്ചു, മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു. നിറം സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം വലിയ ചർച്ചയാകുന്നത്. എന്നാൽ
ശാലിനി-അജിത് പ്രണയത്തിൽ ഹംസമായി നിൽക്കുകയായിരുന്നു അന്ന് ചാക്കോച്ചൻ.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ പേര് ചേർത്ത് ഗോസിപ്പ് വന്നപ്പോഴും ഇക്കാര്യം തുറന്നു പറയാതിരുന്നത് എന്ത് കൊണ്ടാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
നിങ്ങളുടെ പേരിൽ കേരളത്തിൽ ഇത്രയധികം ഗോസിപ്പുകൾ വന്നപ്പോഴും ഇക്കാര്യം പറയാതിരുന്നത് എന്താണെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ചാക്കോച്ചന്റെ മറുപടി. ഞാൻ ഭയങ്കര മാന്യനായത് കൊണ്ടാണ് അത് പറയാതിരുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നല്ലൊരു സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും രണ്ടുപേരുടെയും പ്രണയം പരസ്പരം അറിയാമായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
'എന്റെ ആദ്യ സിനിമ മുതൽ, അല്ലെങ്കിൽ പുള്ളിക്കാരി നായികയായി വന്നത് മുതൽ അങ്ങോട്ടും ഇങ്ങോട്ടും അറിയുന്ന ആളുകളാണ്. ഏകദേശം നാല് സിനിമകൾ ഞങ്ങൾ ഒന്നിച്ചു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ക്ലീൻ ആയ സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് പുള്ളികാരിക്കും പുള്ളിക്കാരിയുടെ പ്രണയം എനിക്കും അറിയാമായിരുന്നു',
'അതൊരു മ്യൂച്ചൽ ഗിവ് ആൻഡ് ടേക് ആയിരുന്നു. ഇപ്പോൾ പുള്ളിക്കാരി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു. ഇപ്പുറത്ത് ഞാനും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഇടയ്ക്ക് ഞങ്ങൾ മെസേജ് അയക്കാറുണ്ട്. വല്ലപ്പോഴും വിളിക്കാറുണ്ട്. പിറന്നാളിന് ആശംസകൾ അറിയിക്കാറുണ്ട്. അങ്ങനെ വളരെ സിംപിളായും കൂൾ ആയും സന്തോഷകരമായും ജീവിതം മുന്നോട്ട് പോകുന്നു', കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഹംസമായി പ്രവർത്തിച്ച സമയത്ത് അവർ പരസ്പരം എന്തെങ്കിലും ഗിഫ്റ്റുകളൊക്കെ കൈമാറാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, അത് തനിക്ക് അറിയില്ല എന്നാണ് ചാക്കോച്ചൻ പറഞ്ഞത്. 'എന്റെ ഫോണിലേക്ക് ആണ് അജിത് വിളിക്കുക, ഞാൻ എകെ47 എന്നാണ് അദ്ദേഹത്തിന്റെ നമ്പർ സേവ് ചെയ്ത് വെച്ചിരിക്കുന്നത്. അന്ന് മുതലേ പുള്ളി എകെ 47 ആണ്. കോളുകൾ വരുമ്പോൾ കണക്ട് ചെയ്ത് കൊടുക്കാറുണ്ട്. അല്ലാതെ സമ്മാനങ്ങൾ കൊടുത്തതൊന്നും ഓർമയില്ല',
'ഞാൻ എന്റെ കാമുകി പ്രിയക്ക് സമ്മാനങ്ങൾ കൊടുക്കുന്ന തിരക്കിലായത് കൊണ്ട് ഇതിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റിയില്ല. ഞാനും പ്രിയയും ഒരു ഏഴെട്ട് കൊല്ലം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്', കുഞ്ചാക്കോ ബോബൻ പറഞ്ഞു.


Click it and Unblock the Notifications