നാല് വയസ്സുള്ള മോളാണ് ഫോണെടുത്തത്, എന്റെ കൈ വെട്ടുമെന്നാണ് അയാൾ പറഞ്ഞത്; പട്ടാളത്തിന് ശേഷം സംഭവിച്ചത്!
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ പൾസറിഞ്ഞ സിനിമകളെന്നാണ് ലാൽ ജോസ് സിനിമകളെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമകൾ അദ്ദേഹം ഒരുക്കി. ക്ലാസ്‌മേറ്റ്‌സ് മുതൽ അയാളും ഞാനും തമ്മില്‍ വരെയുള്ള മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ ചില സിനിമകളും അക്കൂട്ടത്തിലുണ്ട്.
മറ്റെല്ലാവരെയും ചില താഴ്ചകളും ലാൽ ജോസിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. സൂപ്പർ താരങ്ങളെ നായകരാക്കി ഒരുക്കിയ ചില സിനിമകൾ വലിയ പരാജയം രുചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് പട്ടാളം. സൂപ്പർ ഹിറ്റായി മാറിയ മീശ മാധവന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ചിത്രമായിരുന്നു പട്ടാളം. ഇന്ദ്രജിത്, ബിജു മേനോൻ, ജ്യോതിർമയി, ജഗതി ശ്രീകുമാർ എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും സാമ്പത്തികമായി വലിയ വിജയം നേടാൻ സാധിച്ചില്ല.

ഇപ്പോഴിതാ പട്ടാളത്തിന്റെ ഷൂട്ടിങ് ഓർമ്മകളും അതിന്റെ പരാജയത്തെ കുറിച്ചും സംസാരിക്കുകയാണ് ലാൽ ജോസ്. സിനിമയുടെ റിലീസിന് മുൻപ് താൻ നൽകിയ ഒരു അഭിമുഖം സിനിമയെ ബാധിച്ചുവെന്നും ചിത്രം റിലീസ് ചെയ്ത ശേഷം തന്റെ കൈ വെട്ടുമെന്ന് പറഞ്ഞുള്ള ഭീഷണി കോളുകൾ വന്നിരുന്നുവെന്നും ലാൽ ജോസ് പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോജു ജോർജ് ആദ്യമായി ഒരു ഡയലോഗ് പറയുകയും പാടി അഭിനയിക്കുകയും ചെയ്ത സിനിമയാണ് പട്ടാളമെന്ന് ലാൽ ജോസ് പറഞ്ഞു. 'പട്ടാളം സിനിമയിൽ ജോജു എത്തുന്നത് ബിജുമേനോന്റെ റെക്കമെന്റേഷനിലാണ്. ജോജു ആദ്യമായിട്ട് ഒരു ഡയലോഗ് പറയുന്നതും, ഒരു സിനിമയിൽ ആദ്യമായി പാടി ജോജു അഭിനയിക്കുന്നതും പട്ടാളത്തിലാണ്', അദ്ദേഹം പറഞ്ഞു. തുടർന്നാണ് പട്ടാളം സിനിമ സമ്മാനിച്ച ദുഖങ്ങളെക്കുറിച്ചും അദ്ദേഹം മനസുതുറന്നത്.
'ഇന്ന് പട്ടാളം സിനിമ കാണുമ്പോൾ നമുക്ക് ഭയങ്കര സന്തോഷമൊക്കെ തോന്നും, എങ്കിലും സിനിമ വിചാരിച്ചത്ര നേട്ടം ഉണ്ടാക്കിയില്ല. പട്ടാളം റിലീസിന് മുൻപുള്ള പ്രമോഷണൽ ഇന്റർവ്യൂവിന് ബജറ്റിനെ കുറിച്ചൊക്കെ സംസാരം ഉണ്ടായി. ഒരു കഥയാണ് സിനിമയുടെ ബഡ്ജറ്റ് തീരുമാനിക്കുന്നത്. അതിന് ഉദാഹരിക്കാൻ വേണ്ടി ചില സിനിമകളും ചൂണ്ടികാണിച്ചു. എന്നാൽ അത് ഈ പടത്തിനു വിനയായി', ലാൽ ജോസ് പറയുന്നു.
'അഭിമുഖത്തിൽ ഞാൻ പറഞ്ഞ ഒരു വാക്ക് ഫാൻസിന്റെ ഇടയിൽ വലിയ വിഷയമായി. എനിക്ക് എതിരെയും ഒരുപാട് കമന്റുകളൊക്കെ വന്നു. പട്ടാളത്തിനെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. അത് റിലീസ് ചെയ്തു കഴിഞ്ഞു എന്റെ വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നു. നാലുവയസ്സുള്ള എന്റെ മോളാണ് അന്ന് ആ ഫോൺ കോൾ എടുത്തത്',

'നിന്റെ തന്ത വീട്ടിലുണ്ടോ, അയാളോട് പറഞ്ഞേക്ക് അയാൾക്ക് മാപ്പില്ല എന്ന്. കൈ ഞങ്ങൾ വെട്ടും' എന്നാണ് അയാൾ മോളോട് പറഞ്ഞത്. മോൾ ഇതൊക്കെ കേട്ട് പേടിച്ചു. അതിനു ശേഷം മോൾ എന്നെ പുറത്തേക്ക് പോകാനൊന്നും അനുവദിക്കില്ലായിരുന്നു. നമുക്ക് സിനിമ വേണ്ട പപ്പാ, ഇവിടെ ഊണുകഴിച്ചു സുഖമായി ജീവിക്കാം എന്നൊക്കെയാണ് മോൾ പറഞ്ഞത്. അതേതോ ഫാൻസ് ചെയ്‌ത പണിയാണ്. ഇതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വിഷമം ആണ്', ലാൽ ജോസ് പറയുന്നു.
'ഒരു സിനിമ പരാജയപ്പെടുമ്പോൾ നമ്മൾ തെറ്റ് ചെയ്താലും ഇല്ലെങ്കിലും അത് വലിയ പാപമായി മാറും. ആ സിനിമ പരാജയപ്പെട്ടുകഴിഞ്ഞപ്പോൾ അത് എന്റെ മാത്രം സിനിമയായി, എന്റെ മാത്രം പരാജയമായി. അത് വലിയ മാനസികമായ വിഷമം സമ്മാനിച്ചുവെങ്കിലും, മാനസികമായി വലിയ പാഠങ്ങളും സമ്മാനിച്ച സിനിമയാണ്', ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications