'പൃഥ്വിരാജിനെ സോഷ്യൽമീഡിയ എടുത്തിട്ട് ഉടുക്കുന്ന സമയത്തായിരുന്നു ആ സിനിമ ചെയ്തത്'; ലാൽ ജോസ് പറയുന്നു
മലയാളത്തിലെ വമ്പൻ താരങ്ങളിൽ ഒരാളാണ് പൃഥിരാജ് സുകുമാരൻ ഇന്ന്. നടനായും നിര്‍മ്മാതാവായും സംവിധായകനായും ഗായകനായുമെല്ലാം മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് പൃഥ്വിരാജ്. കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങളിലൂടെ കടന്നു പോയിട്ടാണ് പൃഥ്വിരാജ് ഇന്ന് കാണുന്ന താരപദവിയിലേക്ക് എത്തിയത്.
എവിടെയും എന്തും വെട്ടിത്തുറന്ന് പറയുന്ന കൃത്യമായി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന നടൻ പലപ്പോഴും ചില വിവാദങ്ങളിലും പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും തന്റെ സിനിമകളെ ബാധിക്കാതെ മികച്ച സിനിമകളിലൂടെ താരം ആരാധക മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. 20 വർഷം നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങൾ ചെയ്ത പൃഥ്വിരാജ് തമിഴിലും ബോളിവുഡിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകർക്ക് ഒപ്പം ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുള്ള നടനാണ് പൃഥ്വിരാജ്. സംവിധായകന്റെ വേഷത്തിൽ ലൂസിഫർ, ബ്രോ ഡാഡി പോലുള്ള ഹിറ്റുകളും താരം ചെയ്തു. നടനെന്ന നിലയിൽ പൃഥ്വിരാജിന്റെ കരിയറിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അയാളും ഞാനും തമ്മിൽ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡോ. രവി തരകൻ എന്ന കഥാപാത്രം പൃഥ്വിരാജ് അന്നുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു.
എന്നാൽ പൃഥ്വിരാജിന്റെ കരിയറിൽ ഏറെ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ആ ചിത്രം റിലീസിനെത്തിയത് എന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സോളമന്റെ തെന്നിച്ചകൾ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സെൻസേഷൻസ് ടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് ഇത് പറഞ്ഞത്.
Also Read: റോബിന് വേണ്ടി ഒരുങ്ങുന്നത് മാസ് ചിത്രങ്ങള്‍; മലയാളത്തിലെ മാസ് നായകനായി റോബിനെത്തും, റിപ്പോര്‍ട്ടുകളിങ്ങനെ..

ഒരു അഭിമുഖത്തിൽ എന്തോ പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം പൃഥ്വിരാജിനെതിരെ വ്യാപകമായി ആക്രമണം നടക്കുന്ന സമയമായിരുന്നു അതെന്നും അങ്ങനെ ഒരു സമയത്ത് ചിത്രം റിലീസിന് എത്തിയാൽ ആളുകൾ പ്രശ്നമുണ്ടാക്കുമെന്ന് പലരും പറഞ്ഞിരുന്നു എന്നും ലാൽ ജോസ് പറയുന്നു.
'അയാളും ഞാനും തമ്മിൽ ചെയ്യുന്നത് രാജു (പൃഥ്വിരാജ്) സ്വകാര്യ ജീവിതത്തിലും സിനിമയിലും ഒരേ പോലെ വെല്ലുവിളി നേരിടുന്ന സമയത്താണ്. ഏതോ അഭിമുഖത്തിൽ അയാൾ എന്തോ പറഞ്ഞു എന്ന പേരിൽ പൃഥ്വിരാജിനെതിരെ വളരെ മോശം കമന്റുകൾ വരുകയും സോഷ്യൽ മീഡിയയിലൂടെ അയാളെ എടുത്തിട്ട് ഉടുക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. എന്നോട് സിനിമ തുടങ്ങിയപ്പോൾ പലരും പറഞ്ഞു ഈ സമയത്ത് അയാളുടെ സിനിമ വന്നാൽ തിയേറ്ററിൽ പ്രശ്നമുണ്ടാകുമെന്ന്. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു രവി തരകൻ പൃഥ്വിരാജിന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന്,' ലാൽ ജോസ് പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവവും ലാൽ ജോസ് പങ്കുവച്ചു. തന്റെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒരുപാട് ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയാണ് അയാളും ഞാനും തമ്മിൽ എന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ മെഡിക്കൽ കോളേജ് രംഗങ്ങൾ മാത്രം മൂന്ന് മെഡിക്കൽ കോളേജുകളിൽ മാത്രമായാണ് ഷൂട്ട് ചെയ്തതെന്നും ലാൽ ജോസ് പറഞ്ഞു.
ഓഗസ്റ്റ് 18ന് ആണ് സോളമന്റെ തേനീച്ചകൾ തിയേറ്ററുകളിൽ എത്തുന്നത്. ലാൽ ജോസ് വിധികർത്താവായ മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോ മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരാണ് സോളമന്റെ തേനീച്ചകളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ സോളമനെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്.
Recommended Video

ബിനു പപ്പു, സുനില്‍ സുഗത, ജോണി ആന്റണി, മണികണ്ഠന്‍ എന്നിവരും സോളമന്റെ തേനീച്ചകളിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ എബ്രഹാമാണ്. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications