എന്റെ കയ്യും പിടിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയത്; ദേഹമാകെ നീര് വെച്ചിരുന്നു; അമ്മയുടെ വാക്കുകൾ!
പ്രേക്ഷകരെ എന്നും ചിരിപ്പിച്ച പ്രിയ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാളി പ്രേക്ഷകരും താരത്തിന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുബി ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങവേയാണ് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതും താരം മരണത്തിന് കീഴടങ്ങിയതും.
അപ്രതീക്ഷിത വിയോഗം എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ടെലിവിഷൻ പ്രോഗ്രമുകളിലും യൂട്യുബിലും എല്ലാം അടുത്തിടെ വരെ വളരെ സജീവമായി നിന്നിരുന്ന നടിയുടെ പെട്ടെന്നുള്ള പോക്ക് ആർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സുബി അടുത്ത സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മാത്രമാണ് പറഞ്ഞിരുന്നത്.

പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെല്ലാം അവരും നടത്തിയിരുന്നു. അതിനിടയിലായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം. കൊച്ചിൻ കലാഭവനിൽ നിന്ന് മിമിക്രി രംഗത്തേക്ക് ചുവടുവെച്ച സുബി വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. സ്റ്റേജ് ഷോകളിലൂടെ താരമായ സുബി പിന്നീട് സിനിമാല അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെ താരമാവുകയായിരുന്നു.
അവതാരകയായും സിനിമാ നടിയായുമൊക്കെ സുബി പേരെടുത്തിരുന്നു. അവിവാഹിതയായ സുബിക്ക് എല്ലാം തന്റെ അമ്മയും സഹോദരനുമായിരുന്നു. ഇവർക്ക് വേണ്ടി തന്റെ കൗമാര കാലത്ത് തന്നെ വേദികയിൽ എത്തിയതാണ് സുബി. പലപ്പോഴും അമ്മയെ കുറിച്ചൊക്കെ താരം വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ, സുബിയുടെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള അമ്മയുടെ വാക്കുകൾ വൈറലാവുകയാണ്.

തന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയതെന്നാണ് അമ്മ പറയുന്നത്. ഡോക്ടർമാർ കഴിയൊഴിഞ്ഞതിനെ കുറിച്ചും അമ്മ പറയുന്നുണ്ട്. ശ്രീകണ്ഠൻ നായർ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തോടായിരുന്നു അമ്മയുടെ വാക്കുകൾ.
റിസ്‌ക്കാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ഓപ്ഷനുണ്ടെങ്കില്‍ നോക്കിക്കോളൂ, അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറിനെ തന്നെയാണ് നമ്മള്‍ കാണിച്ചത്. മറ്റെവിടേക്കെങ്കിലും അങ്ങനെ കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല സുബി. ദേഹമാകെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അവള്‍ പോയത് എന്നായിരുന്നു വാക്കുകൾ ഇടറി സുബിയുടെ അമ്മ പറഞ്ഞത്.

സുബിയുടെ അടുത്ത സുഹൃത്തായ ധർമജനും പ്രിയപ്പെട്ടവളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാന്‍ അമ്മയെയാണ് വിളിക്കാറുള്ളത്. 12 മണിയാവും അവള്‍ എഴുന്നേല്‍ക്കാന്‍. വിളിച്ചാലും കിട്ടില്ല. അതുകൊണ്ട് അമ്മയോടാണ് കാര്യങ്ങളെല്ലാം പറയാറുള്ളത്. പ്രോഗ്രാമിന് വിളിച്ചാല്‍ 10 മണി എന്ന് പറഞ്ഞാല്‍ 9.45 ന് പുള്ളിക്കാരി എത്തും. അസുഖത്തെക്കുറിച്ച് ഞങ്ങള്‍ കുറച്ചുപേര്‍ക്കേ അറിയുമായിരുന്നുള്ളൂ. ഒരാഴ്ച മുന്‍പാണ് എന്നോട് പോലും പറഞ്ഞത് എന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്.

അമ്മ തനിക്ക് കൂട്ടുകാരിയെ പോലെ ആണെന്നാണ് സുബി ഒരിക്കൽ പറഞ്ഞത്. ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും അമ്മയുടെ സപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ട്. ഞാന്‍ കലാകാരിയാവാനുള്ള കാരണവും അമ്മയാണ് എന്ന് സുബി പറഞ്ഞിട്ടുണ്ട്.
മിലിട്ടറി ഓഫീസറാവാനാണ് സുബി ആഗ്രഹിച്ചത്. യാദൃശ്ചികമായി കലാരംഗത്തേക്ക് എത്തുകയായിരുന്നു സുബി. ബ്രേക്ക് ഡാന്‍സിലൂടെയായിരുന്നു തുടക്കം. പിന്നീട് ടിനി സിനിമാലയുടെ പ്രൊഡ്യൂസർ ഡയാന സില്‍വസ്റ്ററിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ സുബിയിലെ കലാകാരിയെ അവര്‍ തിരിച്ചറിഞ്ഞു. അവിടെ നിന്നാണ് സുബിയുടെ കരിയർ മാറുന്നത്.

കോവിഡിന് ശേഷമാണു സുബിക്ക് തുടർച്ചായി ആരോഗ്യ പ്രശ്‌നങ്ങൾ വരാൻ തുടങ്ങിയത് എന്നാണ് അടുത്ത ബന്ധമുള്ളവർ പറഞ്ഞത്. കോവിഡിന് ശേഷം നൽകിയ മരുന്നുകൾ ഒന്നും സുബി കഴിച്ചിരുന്നില്ലെന്നും അക്കാര്യത്തിൽ ഭയങ്കര മടിയായിരുന്നുവെന്നും സുബിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആശുപത്രിയിലായപ്പോൾ ആരോഗ്യം ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് പറഞ്ഞ് സുബി പങ്കുവച്ച വീഡിയോ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications